തിരിച്ചടിക്കേണ്ട സന്ദർഭങ്ങളിൽ തിരിച്ചടിക്കും!!!മിന്നലാക്രമണം ഇന്ത്യയുടെ ശക്തി തെളിയിച്ചെന്ന് മോദി
ഇന്ത്യ പല തവണ ഭീകരതയുടെ ഇരയായിട്ടുമുണ്ട്
വാഷിംഗ്ടൺ: പാക് തീവ്രവാദികൾക്കെതിരെ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിലൂടെ തിരിച്ചടിക്കാനുളള ഇന്ത്യയുടെ ശക്തി തെളിയിച്ചുവെന്നു പ്രധാന മന്ത്രി നരേന്ദ്ര മോദി. അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി വർജീനയിലെ ടൈസൻ കോർണറിൽ ഇന്ത്യൻ സമൂഹം നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മിന്നലാക്രമണത്തിലൂടെ ഭീകരതയെ തുടച്ചു നീക്കേണ്ട ആവശ്യകതയെ കുറിച്ചു ലോകത്തെ ബോധ്യപ്പെടുത്താൻ ഇന്ത്യക്ക് കഴിഞ്ഞുവെന്നും മോദി പറഞ്ഞു.
ഇരുപതു കൊല്ലം മുൻപ് ഇന്ത്യ ഭീകരതയെ കുറിച്ചു സംസാരിച്ചപ്പോൾ അത് ക്രമസമാധാന പ്രശ്നം മാത്രമായി ലോക രാജ്യങ്ങൾ വിലയിരുത്തി. എന്നാൽ ഭീകരതയാണ് തങ്ങളുടെ ലക്ഷ്യമെന്നു ഭീകരർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്, ഇന്ത്യ പല തവണ ഭീകരതയുടെ ഇരയായിട്ടുമുണ്ട്. ഇന്ത്യ പല തവണ നിശബ്ദത പാലിച്ചിട്ടുണ്ട് എന്നാൽ ആവശ്യമായ ഘട്ടങ്ങളിൽ ഇന്ത്യക്ക് തിരിച്ചടിക്കാനാകുമെന്ന് മിന്നലാക്രണത്തിലൂടെ ലോകം മനസിലാക്കിയെന്നും മോദി പറഞ്ഞു.
കൂടാതെ പ്രസംഗത്തിൽ മോദി ചൈനക്കെതിരെ പരോക്ഷമായി വിമർശനം ഉന്നയിക്കുകയും ചെയ്തു. ഇന്ത്യ ലോകക്രമത്തെ മാനിക്കുന്ന രാജ്യമാണ് . ആഗോള നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെ ലക്ഷ്യങ്ങൾ നേരിടുന്നതിൽ തങ്ങൾ വിശ്വസിക്കുന്നില്ലെന്നും മോദി പറഞ്ഞു. ചട്ടങ്ങൾ പാലിച്ചുകൊണ്ടു തന്നെയാണ് ഇന്ത്യ വികസനത്തിന്റെ പാത തേടുന്നത്. അതാണ് ഇന്ത്യയുടെ പാരമ്പര്യവും സംസ്കാരവും മോദി കൂട്ടിച്ചേർത്തു. ഇന്ത്യ അഴിമതിക്കെതിരാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ബിജെപി സർക്കാരിന് നേരെ ഒരു അഴിമതി ആരോപണവും ഉയർന്നു കേട്ടിട്ടില്ലെന്നും മോദി പറഞ്ഞു. രാജ്യത്ത് നിന്നു അഴിമതി തുടച്ചു നീക്കാനുള്ള പേരാട്ടത്തിലാണ് തങ്ങൾ. സങ്കേതിക വിദ്യ വികസിക്കുമ്പോൾ അഴിമതി ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.