ഏകീകൃത സിവില്‍ കോഡ് വേണമെന്ന് തസ്ലീമ; പരാമര്‍ശത്തിനെതിരെ മുസ്ലീം സംഘടനകള്‍
ദില്ലി: ഇന്ത്യയില്‍ ഏകീകൃത സിവില്‍ കോഡ് എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രീന്റെ പരാമര്‍ശം വിവാദത്തിലായി. വിവാദ എഴുത്തിന്റെ പേരില്‍ ബംഗ്ലാദേശില്‍ നിന്നും രക്ഷപ്പെട്ട് 1994 മുതല്‍ ഇന്ത്യയില്‍ താമസിക്കുന്ന തസ്ലീമ ജയ്പൂരില്‍ നടക്കുന്ന സാഹിത്യോത്സവത്തിലാണ് പരാമര്‍ശം നടത്തിയത്.
ഹിന്ദു, ബുദ്ധിസം തുടങ്ങി ഏതു മതത്തെ വേണമെങ്കിലും വിമര്‍ശിക്കാം. എന്നാല്‍, ഇസ്ലാം മതത്തെ വിമര്‍ശിച്ചാല്‍ അവര്‍ വിമര്‍ശിച്ചയാളെ ജീവിതകാലം മുഴുവന്‍ പിന്തുടരും. വിമര്‍ശകര്‍ക്കെതിരെ ഫത്വ പുറപ്പെടുവിക്കും. അവരെ കൊലപ്പെടുത്തുകയും ചെയ്യും. ഫത്വയും ഭീഷണിയും മുഴക്കുന്നതിന് പകരം തന്റെ കാഴ്ചപ്പാടുകളെ അവര്‍ക്ക് അതേ രീതിയില്‍ വിമര്‍ശിക്കാമെന്നും തസ്ലീമ വ്യക്തമാക്കി.
തസ്ലീമയുടെ പരാമര്‍ശം വിവാദമായതോടെ മുസ്ലീം സംഘടനകള്‍ സാഹിത്യോത്സവം നടക്കുന്ന സ്ഥലത്ത് പ്രതിഷേധവുമായി രംഗത്തെത്തി. തസ്ലീമ ബംഗ്ലാദേശില്‍ നിന്നും പുറത്താക്കപ്പെട്ടവരാണെന്ന് രാജസ്ഥാന്‍ മുസ്ലീം ഫോറം കണ്‍വീനര്‍ പറഞ്ഞു. അവരെ ഇന്ത്യയില്‍ താമസിക്കാന്‍ അനുവദിച്ചു. എന്നാല്‍, അമിതമായ സ്വാതന്ത്ര്യമാണ് അവര്‍ക്ക് ലഭിച്ചതെന്ന് കണ്‍വീനര്‍ ഖ്വാരി മൊയ്‌നുദ്ദീന്‍ കുറ്റപ്പെടുത്തി.
ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ തസ്ലീമയെയും സല്‍മാന്‍ റുഷ്ദിയേയും പങ്കെടുപ്പിക്കില്ലെന്ന് സാഹിത്യോത്സവ സംഘനകള്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, തങ്ങളോട് ആലോചിക്കാതെ പിന്നീട് തസ്ലീമയെ ഉള്‍പ്പെടുത്തിയെന്നും സംഘടന പറഞ്ഞു.