8 ലക്ഷത്തിന്റെ ആഭരണങ്ങൾ നഷ്ടപ്പെട്ടു, തിരികെ കിട്ടിയത് ടാക്സി ഡ്രൈവറുടെ സത്യസന്ധത കൊണ്ട്...
യാത്രക്കാരനെ ഹോട്ടലില്‍ ഇറക്കി വിട്ട ശേഷമാണ് ഡ്രൈവറായ ദേവേന്ദ്ര കാപ്രി പിന്‍സീറ്റില്‍ ബാഗ് കിടക്കുന്നത് കണ്ടത്.
ദില്ലി: സത്യസന്ധനായ ടാക്‌സി ഡ്രൈവര്‍ കാരണം ഒരു കുടുംബത്തിന് തിരികെ കിട്ടിയത് 8 ലക്ഷം രൂപയുടെ ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും. ശ്രീനഗറില്‍ നിന്ന് വിവാഹാവശ്യങ്ങള്‍ക്കായി ദില്ലിയില്‍ എത്തിയ വ്യക്തിയാണ് എട്ട് ലക്ഷം രൂപയുടെ മുതലുകള്‍ അടങ്ങുന്ന ബാഗ് ടാക്‌സിയില്‍ മറന്ന് വെച്ചത്.
യാത്രക്കാരനെ ഹോട്ടലില്‍ ഇറക്കി വിട്ട ശേഷമാണ് ഡ്രൈവറായ ദേവേന്ദ്ര കാപ്രി പിന്‍സീറ്റില്‍ ബാഗ് കിടക്കുന്നത് കണ്ടത്. എന്നാല്‍ ഇതിന്റെ ഉടമസ്ഥന്‍ താമസിയ്ക്കുന്നത് എവിടെയാണെന്ന് യുവാവിന് അറിയില്ലായിരുന്നു. ഇയാള്‍ ഉടന്‍ തന്നെ ബാഗുമായി അടുത്തുള്ള പോലീസ് സ്‌റ്റേഷനിലേക്ക് ചെന്നു.
ബാഗ് പരിശോധിച്ച പോലീസ് വിലപിടിപ്പുള്ള ആഭരണങ്ങളും, അമേരിക്കന്‍ ഡോളറും, ഐ ഫോണും ബാഗില്‍ നിന്ന് കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന വിവാഹ ക്ഷണക്കത്തിലെ ഫോണ്‍ നമ്പറില്‍ വിളിച്ചപ്പോഴാണ് ഉടമയെ കണ്ടെത്താനായത്. ഇയാളെ സ്‌റ്റേഷനിലേക്ക് വിളിച്ച് വരുത്തി ബാഗ് തിരികെ നല്‍കി.
സന്തോഷസൂചകമായി പാരിതോഷികം നല്‍കിയെങ്കിലും ഇരുപത്തിനാലുകാരനായ ദേവേന്ദ്ര കാപ്രി അത് സ്വീകരിച്ചില്ല.