തമിഴകത്ത് ശശികല തന്നെ പുലി; പോരിനുള്ളവര്‍ ഇറങ്ങട്ടെ, അന്തിമവാക്ക് ജനറല്‍ സെക്രട്ടറിയുടേത്
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത് പളനിസ്വാമിയുടെയും ശശികലയുടെയും അഭിപ്രായം പരിഗണിച്ചാണെന്ന് കഴിഞ്ഞദിവസം തമ്പിദുരൈ പറഞ്ഞിരുന്നു.
ചെന്നൈ: അധികാര വടംവലി തുടരുന്ന തമിഴ്‌നാട്ടില്‍ ശശികല നടരാജനെതിരേ ഒരു നീക്കവും നടത്താന്‍ കഴിയില്ലെന്ന് അവകാശവാദം. അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു ശശികലയെ നീക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് ശശികല പക്ഷക്കാരനും ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറുമായ എം തമ്പിദുരൈ പറഞ്ഞു.
ശശികലയെ എല്ലാവരും പിന്തുണയ്ക്കണം. പാര്‍ട്ടി നേതാക്കള്‍ ഭിന്നത മറന്ന് ഒന്നിക്കണം. എല്ലാ എംഎല്‍എമാരും ഭിന്നതകള്‍ മാറ്റിവച്ച് ശശികലയുടെ നേതൃത്വം അംഗീകരിക്കണമെന്നും തമ്പിദുരൈ അഭ്യര്‍ഥിച്ചു.
ജയലളിതയുടെ മരണത്തിന് ശേഷം പാര്‍ട്ടി ഒറ്റക്കെട്ടായാണ് ശശികലയെ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറിയാക്കിയത്. പാര്‍ട്ടിയിലെ അവസാന വാക്ക് ആര് പറയുന്നതാണെന്ന് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി വ്യക്തമാക്കണം. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാന്‍ ശശികലയുടെ നിര്‍ദേശ പ്രകാരം തീരുമാനിച്ചതാണെന്നും തമ്പിദുരൈ പറഞ്ഞു.
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത് പളനിസ്വാമിയുടെയും ശശികലയുടെയും അഭിപ്രായം പരിഗണിച്ചാണെന്ന് കഴിഞ്ഞദിവസം തമ്പിദുരൈ പറഞ്ഞിരുന്നു. ഇതിനെതിരേ പളനിസ്വാമി അനുകൂലികള്‍ രംഗത്തുവന്നിരിക്കെയാണ് തമ്പിദുരൈ വാക്കുകള്‍ ആവര്‍ത്തിക്കുന്നത്. ശശികല എടുത്ത തീരുമാനത്തിന് വിരുദ്ധമായി പളനിസ്വാമി പ്രവര്‍ത്തിക്കുമോ എന്നതാണ് തമ്പിദുരൈയുടെ പരോക്ഷമായ ചോദ്യം.
ജയലളിതയുടെ മരണത്തിന് ശേഷം പാര്‍ട്ടി എംഎല്‍എമാര്‍ ഒരുമിച്ചിരുന്നാണ് ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കി പ്രഖ്യാപിച്ചത്. പിന്നീട് മുഖ്യമന്ത്രി പദം കൂടി കൈവശപ്പെടുത്താനുള്ള ശശികലയുടെ നീക്കം നേതാക്കള്‍ക്കിടയില്‍ ഭിന്നതയ്ക്ക് കാരണമാകുകയായിരുന്നു. അഴിമതി കേസില്‍ നാല് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ശശികല ഇപ്പോള്‍ ബെംഗളൂരു ജയിലിലാണ്.