അച്ഛനോട് പക വീട്ടാൻ 3 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി!! കണ്ടെത്തിയത് ദില്ലിയിൽ നിന്ന്
കുട്ടിയുടെ അച്ഛനായ ഇബാദ് റാഹത്തും നൗഷാദ് അലിയും ഒന്നിച്ചാണ് ജോലി ചെയ്തിരുന്നത്.
ബെംഗളൂരു: നഗരത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയ മൂന്ന് വയസ്സുകാരനെ ദില്ലിയില്‍ നിന്ന് കണ്ടെത്തി. കുട്ടിയുടെ അച്ഛനുമായുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് കൂടെ ജോലി ചെയ്തിരുന്ന ആളാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്ന് പോലീസ് കണ്ടെത്തി.
കുട്ടിയുടെ അച്ഛനായ ഇബാദ് റാഹത്തും നൗഷാദ് അലിയും ഒന്നിച്ചാണ് ജോലി ചെയ്തിരുന്നത്. ഇബാദ് ആശാരിപ്പണിയും, നൗഷാദ് പെയ്ന്റിംഗ് ജോലികളുമാണ് ചെയ്തിരുന്നത്.
ഇരുവരും ഒന്നിച്ച് ജോലി ചെയ്തതിന്റെ പ്ര്തിഫലമായി 20,000 രൂപ ലഭിച്ചിരുന്നു. പണം ഇരുവരും വീതിച്ചെടുക്കുകയായിരുന്നു പതിവ്. എന്നാല്‍ കഴിഞ്ഞ തവണ ലഭിച്ച പണം ഇബാദ് തനിച്ചാണ് എടുത്തത്.
നാഷാദ് പണം ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ ഇബാദ് തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് ഇയാളെ ഒരു പാഠം പഠിപ്പിയ്ക്കാനായി മൂന്ന് വയസ്സുള്ള അഹമ്മദിനെ തട്ടിക്കൊണ്ടുപോയത്.
വീടിന് സമീപത്തെ ഗ്രൗണ്ടില്‍ കളിയ്ക്കുകയായിരുന്ന അഹമ്മദിനെ നൗഷാദ് വന്ന് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. കുട്ടിയ്ക്ക് ഇയാളെ നേരത്തെ പരിചയം ഉള്ളതിനാല്‍ കൂടെ പോയി. ഉത്തര്‍പ്രദേശ് സ്വദേശിയായ നൗഷാദ് കുട്ടിയുമായി പോയത് ദില്ലിയിലേക്കാണ്.
ദില്ലിയില്‍ എത്തിയ നൗഷാദ് ഇബാദിനെ വിളിച്ചു. 50,000 രൂപ നല്‍കിയാല്‍ കുട്ടിയെ മോചിപ്പിയ്ക്കാം എന്നായിരുന്നു ഇയാള്‍ പറഞ്ഞത്. ഇബാദ് ഉടന്‍ തന്നെ ഈ വിവരം പോലീസില്‍ അറിയിച്ചു.
ഫോണ്‍ രേഖകള്‍ പരിശോധിച്ച പോലീസിന് ഫോണ്‍ വന്നത് ദില്ലിയില്‍ നിന്നാണെന്ന് മനസ്സിലായി. ഉടന്‍ തന്നെ ദില്ലി പോലീസിന്റെ സഹായത്തോടെ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് കുട്ടിയെ മോചിപ്പിയ്ക്കുകയായിരുന്നു.