ടിപ്പു സുല്‍ത്താന്‍ ഔറംഗസീബിനെ പോലെ, ആര്‍ എസ് എസ് മുഖപത്രം
ദില്ലി: ടിപ്പു സുല്‍ത്താനെ ഔറംഗസീബിനോട് ഉപമിച്ച് ആര്‍.എസ്.എസ് മുഖപത്രമായ പാഞ്ചജന്യം. ടിപ്പുസുല്‍ത്താന്റെ ജയന്തി ആഘോഷിക്കാനുള്ള കര്‍ണാടക സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായാണ് മുഖപത്രം. ലക്ഷക്കണക്കിന് പേരെ ബലമായി മതപരിവര്‍ത്തനം ചെയ്യിപ്പിച്ച ഔറംഗസേബിനെപ്പോലെയാണ് ടിപ്പു സുല്‍ത്താന്‍ എന്നാണ് ആര്‍ എസ് എസ്സിന്റെ മുഖപ്രസംഗത്തില്‍ പറയുന്നത്.
ന്യൂനപക്ഷ പ്രീണനത്തിനും മുസ്ലീങ്ങളുടെ വോട്ട് നേടുന്നതിനും വേണ്ടിയാണ് കര്‍ണാടക സര്‍ക്കാര്‍ സിദ്ധരാമയ്യ ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിച്ചതെന്നും ആര്‍.എസ്.എസ് ആരോപിക്കുന്നു. ടിപ്പു സുല്‍ത്താന്റെ ജന്മദിനം ആഘോഷിക്കുന്നതിന് പകരം മൗലാന അബ്ദുള്‍ കലാം ആസാദ്, മൈസൂര്‍ രാജവംശകാലത്തെ ദിവാന്‍ സര്‍ മിര്‍സ ഇസ്മയില്‍ തുടങ്ങിയ പ്രമുഖരുടെ ജന്മദിനമാണ് സര്‍ക്കാര്‍ ആഘോഷിക്കേണ്ടിയിരുന്നതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
ടിപ്പുസുല്‍ത്താന്‍ ഏകാധിപതിയായ ഭരണാധികാരിയാണ്. നിരവധി ക്ഷേത്രങ്ങളാണ് ഇദ്ദേഹം തകര്‍ത്തിട്ടുള്ളത്. ഇക്കാര്യങ്ങളൊക്കെ അറിഞ്ഞുക്കൊണ്ടാണ് ടിപ്പു ജയന്തി ആഘോഷിക്കാനുള്ള തീരുമാനം മുസ്ലിംങ്ങളെ പ്രീണിപ്പിക്കാനുള്ള പദ്ധതിയല്ലാതെ മറ്റൊന്നുമല്ലയെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തു. ടിപ്പു ജയന്തി ആഘോഷിക്കുന്നതിലൂടെ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍ ചെയ്യുന്നതെന്നും ആര്‍.എസ്.എസ് കുറ്റപ്പെടുത്തി. ജയന്തി ആഘോഷിക്കാന്‍ തീരുമാനം എടുത്ത മുഖ്യമന്ത്രി സിദ്ധരാമയ്യ, മുലായം സിംഗ് യാദവിന്റെയോ ലാലു പ്രസാദ് യാദവിന്റെയോ പതിപ്പാണെന്നും ആര്‍.എസ്.എസ് വിമര്‍ശിച്ചു.
ടിപ്പു ഒരു മതഭ്രാന്തനോ അതോ മതേതരവാദിയോ എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കുന്നു. ഇത്തരം വിവാദങ്ങളാണ് കുടകിലെ സംഘര്‍ഷത്തിന് വഴിയൊരുക്കിയത്. സഹിഷ്ണുതയുടെ പല്ലവി ആവര്‍ത്തിക്കുന്ന കോണ്‍ഗ്രസ്സിന് സഹിഷ്ണുത പുലര്‍ത്തുന്ന ഭൂരിപക്ഷസമുദായത്തിന്റെ ഹൃദയമിടിപ്പ് അറിയില്ലെന്നും ലേഖനത്തില്‍ കുറ്റപ്പടുത്തുന്നു. ഈ വര്‍ഷം സംഭവിച്ച തെറ്റ് അടുത്ത വര്‍ഷം ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രതപുലര്‍ത്തണം. ടിപ്പു ഉള്‍പ്പെടെയുള്ള സ്വേച്ഛാധിപതികളുടെ ജന്മദിനവും മറ്റും ആഘോഷിക്കുന്നതില്‍നിന്ന് പിന്മാറണം. കപടമതേതരവാദികളായ ചരിത്രകാരന്മാര്‍ പറയുന്നതിനല്ല വില കല്‍പ്പിക്കേണ്ടത് ലേഖനം ഉപദേശിക്കുന്നു.