ഞങ്ങള്‍ക്കും സൈനിക പരിശീലനം വേണം: അതിര്‍ത്തി അശാന്തമാകുമ്പോള്‍ അരുണാചല്‍ പറയുന്നു,പിന്നിലും കഥയുണ്ട്
സൈനിക പരിശീലനം നല്‍കണമെന്ന ആവശ്യവുമായി അരുണാചല്‍ പ്രദേശിലെ ജനങ്ങളാണ് രംഗത്തെത്തിയിട്ടുള്ളത്
ഇറ്റാനഗര്‍: സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷം ശക്തമായിത്തുടരുന്ന സാഹചര്യത്തില്‍ പുതിയ ആവശ്യവുമായി ജനങ്ങള്‍. തങ്ങള്‍ക്ക് സൈനിക പരിശീലനം ലഭിക്കണമെന്ന ആവശ്യവുമായി അരുണാചല്‍ പ്രദേശിലെ ജനങ്ങളാണ് രംഗത്തെത്തിയിട്ടുള്ളത്. ഇന്ത്യയും ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പശ്ചിമ സിയാങ് ജില്ലയിലെ മെച്ചുക നിവാസികളാണ് തങ്ങള്‍ക്ക് സൈനിക പരിശീലനം നല്‍കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുള്ളത്.
തങ്ങള്‍ക്ക് ഇന്ത്യന്‍ സൈന്യം ആയുധങ്ങളും യുദ്ധോപകരണങ്ങളും ഉപയോഗിച്ച് പരിശീലനം നല്‍കണമെന്ന് 1962ലെ ഇന്ത്യ- ചൈന യുദ്ധത്തിന്‍റെ വെളിച്ചത്തിലാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. അയല്‍രാജ്യമായ ചൈനയില്‍ നിന്നുണ്ടാവാന്‍ സാധ്യതയുള്ള ആക്രമണത്തില്‍ സ്വയം പ്രതിരോധിക്കുന്നതിനാണ് ജനങ്ങള്‍ ഇത്തരമൊരു ആവശ്യം മുന്നോട്ടുവയ്ക്കുന്നത്.
ചൈനീസ് സൈന്യത്തെ പ്രതിരോധിക്കാന്‍
1962ലെ ഇന്ത്യ- ചൈന യുദ്ധത്തിനിടെ ചൈനീസ് സൈന്യം മെച്ചുക വഴി ഇന്ത്യയിലേക്ക് കടന്ന് ഇന്ത്യന്‍ സൈന്യത്തെ ആക്രമിച്ചുവെന്നും ആയുധ പരിശീലനം ലഭിക്കാത്തതിനാല്‍ ചൈനീസ് സൈന്യത്തിന്‍റെ നടപടി നിസ്സഹായതയോടെ നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂവെന്നാണ് 70 കാരനായ അരുണാചല്‍ സ്വദേശിയെ ഉദ്ധരിച്ച് ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പരിശീലനം ലഭിക്കാത്തതിനാല്‍ ഞങ്ങളുടെ ജവാന്മാരെ സഹായിക്കുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു അദ്ദേഹം പറയുന്നു.
സ്വയം പ്രതിരോധത്തിന്
ഇപ്പോള്‍ തങ്ങള്‍ക്ക് സൈനിക പരിശീലനം ലഭിച്ചാല്‍ സ്വയം പ്രതിരോധിക്കുന്നതിനൊപ്പം ഇന്ത്യന്‍ ജവാന്മാരെ സഹായിക്കാമെന്നും ഇത് അതിര്‍ത്തി കടന്നുള്ള ചൈനീസ് സൈന്യത്തിന്‍റെ നീക്കത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുമെന്നുമാണ് അരുണാചല്‍ നിവാസികളുടെ നിരീക്ഷണം. നീക്കങ്ങള്‍ അറിയുന്നതിനായി ടൗണ്‍ ഒഴിപ്പിക്കാമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന അരുണാചല്‍ പ്രദേശ് നിവാസികളാണ് സ്വയം രക്ഷയ്ക്കായി ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചിട്ടുള്ളത്.
സൈന്യത്തിന് എളുപ്പമാവില്ല
മെച്ചുക, മാനിഗാവോണ്‍, ടൂട്ടിംഗ് എന്നീ പ്രദേശങ്ങള്‍ ഉയര്‍ന്ന മലമ്പ്രദേശങ്ങളാണെന്നതിന് പുറമേ ഇവിടത്തെ റോഡുകള്‍ അത്ര ഗതാഗത യോഗ്യമല്ലെന്നും ഇത് അടിയന്തര സാഹചര്യങ്ങളില്‍ ഇന്ത്യന്‍ സൈന്യത്തിന് എത്തിച്ചേരുന്നതിന് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും അരുണാചല്‍ പ്രദേശിലെ ജനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. അതിനാല്‍ ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ആയുധ പരിശീലനം നല്‍കിയാല്‍ അത് അതിര്‍ത്തി സംരക്ഷണത്തില്‍ ഏറെ സൈന്യത്തിന് ഗുണം ചെയ്യുമെന്നുമാണ് ഇവരുടെ നിരീക്ഷണം.
അന്ന് മോദി പറഞ്ഞത്
വടക്കേന്ത്യയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് സൈനിക പരിശീലനം നല്‍കാന്‍ നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ സൈന്യത്തിനൊപ്പം ചേര്‍ന്ന് സുരക്ഷയൊരുക്കുന്നതിന് വേണ്ടിയായിരുന്നു ഇത്.
1962ല്‍ സംഭവിച്ചത്
1962ലെ ഇന്ത്യ- ചൈന യുദ്ധകാലത്ത് ഇന്ത്യന്‍ സൈന്യം അരുണാചല്‍ പ്രദേശിലെ ഓരോ ഗ്രാമങ്ങളിലും ഓരോ തോക്കുകള്‍ വീതം വിതരണം ചെയ്തിരുന്നുവെന്നും എന്തെങ്കിലും അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ നേരിടാന്‍ വേണ്ടിയായിരുന്നു ഇത്. എന്നാല്‍ യുവാക്കള്‍ക്ക് സൈനിക പരിശീലനം നല്‍കുന്നത് ഇത്തരം സാഹചര്യങ്ങളില്‍ ഏറെ ഗുണം ചെയ്യുമെന്നാണ് സിയാംഗ് ജില്ലയിലെ ജംബോ ഗ്രാമത്തലവനായ അകംഗ് നിതിക് പറയുന്നത്.
ഇന്ത്യ റോഡ് നിര്‍മിക്കുന്നു
സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യ റോഡുകള്‍ പുതുക്കി പണിയുന്നുവെന്നും വന്‍ സൈനിക വിന്യാസം നടത്തുന്നുണ്ടെന്നുമുള്ള ആരോപണങ്ങളുമായി ചൈനീസ് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു. ഹിമാലയന്‍ രാജ്യമായ ഭൂട്ടാനുമായുള്ള അതിര്‍ത്തി തര്‍ക്കത്തിനിടെയാണ് ഇന്ത്യയ്ക്കെതിരെ ചൈനയുടെ ആരോപണം. ജൂണ്‍ 16ന് ചൈനീസ് ഭൂപ്രദേശമായ ഡോക് ലയില്‍ ഇന്ത്യന്‍, സൈന്യം അതിക്രമിച്ചു കടന്നുവെന്നാണ് ചൈന ആരോപിക്കുന്നത്. ചൈനയുടെ പീപ്പിള്‍സ് ആര്‍മിയുടെ റോഡ് നിര്‍മാണം തടസ്സപ്പെടുത്തിയെന്നുമാണ് ചൈന ഇന്ത്യയ്ക്കെതിരെ നടത്തുന്ന മുഖ്യ ആരോപണം.
നിര്‍മാണം നിര്‍ത്തിവച്ചു
ഡോക് ലയില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നടത്തിവന്നിരുന്ന റോഡ‍് നിര്‍മാണം തടഞ്ഞ ഇന്ത്യന്‍ സൈന്യം പ്രദേശത്ത് സുരക്ഷയൊരുക്കയാണ്. ഇന്ത്യയുടെ നീക്കത്തെ നിരന്തരം ചോദ്യം ചെയ്യുന്ന ചൈന ഡോക് ല ട്രൈ ജംങ്ഷനാണെന്ന ഇന്ത്യന്‍ വാദവും തള്ളിക്കളഞ്ഞു. പ്രശ്നം ഭൂട്ടാന്‍റെ അതിര്‍ത്തിയിലാണെന്നും ചൈനീസ് അതിര്‍ത്തിക്കുള്ളില്‍ ഇന്ത്യന്‍ സൈന്യം അതിക്രമിച്ച് കടന്നിട്ടുണ്ടെന്നുമാണ് ചൈനീസ് വാദം.