മുത്തലാഖിനെതിരെ കേന്ദ്രം മിണ്ടില്ല? ശ്രീരാമന്‍ ജനിച്ചത് അയോധ്യയിലെങ്കില്‍ മുത്തലാഖും നിലനില്‍ക്കും!
രാമന്റെ ജന്മസ്ഥമാണ് അയോധ്യയെന്ന ഹിന്ദുക്കളുടെ വിശ്വാസം ചോദ്യം ചെയ്യാത്തിടത്തോളം മുത്തലാഖിലുള്ള മുസ്ലീങ്ങളുടെ വിശ്വാസവും ചോദ്യം ചെയ്തുകൂടെന്നും കപില്‍ സിബല്‍ പറഞ്ഞു.
ദില്ലി: മുത്തലാഖ് നല്ല ആചാരമാണെന്ന് അഭിപ്രായമില്ലെന്നും മാറ്റങ്ങളാവാമെന്നും മുസ്ലീം വ്യക്തി നിയമബോര്‍ഡ്. സുപ്രീംകോടതിയിലാണ് ബോര്‍ഡ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടാവാന്‍ പാടില്ലെന്നും അവര്‍ ആവശ്യപ്പെട്ടു. സമുദായത്തിനുള്ളില്‍ നിന്നാണ് മാറ്റമുണ്ടാവേണ്ടതെന്നാണ് ഇക്കാര്യത്തില്‍ വ്യക്തി നിയമ ബോര്‍ഡിന്‍റെ നിലപാട്.
മുത്തലാഖ് വിഷയത്തില്‍ ഭരണഘടനാപരമായ ധാര്‍മികതയോ നീതിയോ പരിശോധിക്കേണ്ടതില്ലെന്ന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് പറയുന്നു. സുപ്രീംകോടതിയില്‍ നടക്കുന്ന വാദത്തിനിടെ മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന് വേണ്ടി ഹാജരായ മുന്‍ കേന്ദ്ര നിയമ മന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുത്തലാഖ് 1400 വര്‍ഷമായി ആചരിക്കുന്ന സമ്പ്രദായമാണെന്നും അദ്ദേഹം പറഞ്ഞു.
രാമന്റെ ജന്മസ്ഥമാണ് അയോധ്യയെന്ന ഹിന്ദുക്കളുടെ വിശ്വാസം ചോദ്യം ചെയ്യാത്തിടത്തോളം മുത്തലാഖിലുള്ള മുസ്ലീങ്ങളുടെ വിശ്വാസവും ചോദ്യം ചെയ്തു കൂടെന്നും കപില്‍ സിബല്‍ പറഞ്ഞു.
637 മുതല്‍ മുത്തലാഖ് നിലവിലുണ്ടെന്നും മുസ്ലീം വിഭാഗം ഇത് അനുവര്‍ത്തിച്ച് വരുന്നതാണെന്നും അതിനാല്‍ ഇത് അനിസ്ലാമികമാണെന്ന് പറയാന്‍ നമ്മളാരാണെന്നും കപില്‍ സിബല്‍ ചോദിച്ചു. ഇത് വിശ്വാസത്തിന്റെ ഭാഗമാണെന്നും അതിനാല്‍ ഭരണഘടനാപരമായ ധാര്‍മ്മികതയും നീതിയും സംബന്ധിച്ച് യാതൊരു വിധ ചോദ്യങ്ങളും ഉയരുന്നില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു. മറ്റ് മതവിശ്വാസങ്ങള്‍ ചോദ്യം ചെയ്യപ്പെടാത്തിടത്തോളം മുസ്ലീം വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന മുത്തലാഖും ചോദ്യം ചെയ്യരുതെന്നാണ് കപില്‍ സിബലിന്റെ വാദം.
മുസ്ലീം മതപണ്ഡിതന്‍മാരും ഖലീഫമാരും ചേര്‍ന്നാണ് വ്യക്തിനിയമങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം വാദിച്ചു. മുസ്ലിം വിവാഹം എന്നതു മുതിര്‍ന്ന വ്യക്തികള്‍ തമ്മിലുള്ള കരാറാണ്. വിവാഹമോചനവും അങ്ങനെയാണ്. വിവാഹവും മോചനവും കരാറാണെങ്കില്‍ മറ്റുള്ളവര്‍ക്ക് ഇതിലെന്താണ് പ്രശ്‌നമെന്നാണ് മുസ്ലീം വ്യക്തി നിയമ ബോര്‍ഡിനായി കപില്‍ സിബലിന്‍റെ ചോദ്യം
കഴിഞ്ഞയാഴ്ച മുത്തലാഖ് കേസ് പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. മുത്തലാഖ് ഏറ്റവും മോശമായ വിവാഹമോചന രീതിയാണെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. ചീഫ് ജസ്റ്റിസ് ജെഎസ് ഖേകര്‍ അധ്യക്ഷനായ ഭരണഘടനാ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.