മുത്തലാഖ് സുപ്രീംകോടതി നിരോധിച്ചു; ആറ് മാസത്തിനകം പുതിയ നിയമം, ഇനി കേന്ദ്രത്തിന്റെ കോര്‍ട്ടില്‍
ദില്ലി: മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി. മുസ്ലിം വിവാഹ മോചനവും ബന്ധപ്പെട്ട നടപടികളും വിശദീകരിക്കുന്ന പുതിയ നിയമം ആറ് മാസത്തിനകം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരണം. ഇക്കാലയളവില്‍ മുത്തലാഖ് പ്രകാരമുള്ള വിവാഹ മോചനം നടക്കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി.
വിശ്വാസ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്നു പറഞ്ഞ കോടതി കേന്ദ്രസര്‍ക്കാരിന്റെ വാദം അംഗീകരിച്ചു. പുതിയ നിയമം കൊണ്ടുവരാന്‍ തയ്യാറാണെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ ബോധിപ്പിച്ചിരുന്നു.
മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണോ അല്ലയോ എന്നാണ് സുപ്രീംകോടതി പരിശോധിച്ചത്. ചീഫ് ജസ്റ്റിസ് ജെഎസ് കേഹാര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള രണ്ട് അംഗങ്ങളുടെ വിയോജിപ്പോടെയാണ് പുതിയ വിധി വന്നിരിക്കുന്നത്. മൂന്ന് അംഗങ്ങള്‍ നിരോധിക്കണമെന്ന് നിലപാടെടുത്തു.
അതേസമയം, ബെഞ്ചിലെ ഒരംഗം നിരോധനത്തെ പിന്തുണച്ചെങ്കിലും മുത്തലാഖ് വിഷയത്തില്‍ ഖുര്‍ആനും ഹദീസും പരിഗണിച്ച് തീരുമാനമെടുക്കണം എന്ന അഭിപ്രായവും പ്രകടിപ്പിച്ചു. അതായത് രണ്ട്, രണ്ട് എന്ന തരത്തില്‍ ജഡ്ജിമാര്‍ അഭിപ്രായം പ്രകടിപ്പിച്ചു. ഒരാള്‍ വ്യക്തമായ നിലപാട് എടുക്കുകയും ചെയ്തില്ല.
വിഷയം കൂടുതല്‍ നിയമ നടപടികളിലേക്ക് നീങ്ങുമെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. വിഷയം ചര്‍ച്ച ചെയ്യാന്‍ അടുത്ത മാസം മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് പ്രത്യേക യോഗം ചേരുന്നുണ്ട്. മുത്തലാഖ് നിരോധിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നേരത്തെ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
മുസ്ലിം സ്ത്രീകളുടെ മൗലിക അവകാശം, വ്യക്തി സ്വാതന്ത്ര്യം, ലിംഗ സമത്വം എന്നിവയിന്‍മേലുള്ള വാദങ്ങള്‍ സുപ്രീംകോടതി വിശദമായി കേട്ടിരുന്നു. ഭരണഘടനാ ബെഞ്ചിലെ ഭൂരിപക്ഷ അംഗങ്ങളുടെ അഭിപ്രായം പരിഗണിച്ചാണ് വിധി.
മുത്തലാഖ് വഴി വിവാഹമോചിതയായ ഉത്തര്‍ പ്രദേശിലെ സൈറ ബാനു ഉള്‍പ്പെടെയുള്ളവരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. മുത്തലാഖ് നിരോധിക്കണമെന്നാണ് ഇവരുടെ ആവശ്യം. വധശിക്ഷ പോലെ മുത്തലാഖും നിരോധിക്കേണ്ടതാണെന്ന് ചീഫ് ജസ്റ്റിസ് കേഹാര്‍ നേരത്തെ നിരീക്ഷിച്ചിരുന്നു.
മുത്തലാഖ്, നിക്കാഹ് ഹലാല എന്നിവയ്ക്ക് ഭരണഘടനാ സാധുതയുണ്ടോ, തുല്യതക്കുള്ള അവകാശം ജീവിക്കാനുള്ള അവകാശം എന്നിവ ലംഘിക്കപ്പെട്ടിട്ടുണ്ടോ, വിശ്വാസ സ്വാതന്ത്ര്യത്തിന് കീഴില്‍ വരുന്നതാണോ വ്യക്തിനിയമങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
സ്രഷ്ടാവിനും വ്യക്തിക്കുമിടയിലെ പാപമാണ് മുത്തലാഖ് എന്നായിരുന്നു സൈറ ബാനുവിന്റെ അഭിഭാഷകന്റെ വാദം. ഒരു പാപം എങ്ങനെയാണ് വിശ്വാസത്തിന്റെ ഭാഗമാകുക എന്നും അത് നിരോധിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഒറ്റയടിക്ക് തലാഖ് ചൊല്ലുന്നത് നിരുല്‍സാഹപ്പെടുത്തണമെന്നും അത്തരം രീതി അനുശാസിക്കുന്നവരെ ബഹിഷ്‌കരിക്കണമെന്നും പ്രമേയം പാസാക്കിയിരുന്നുവെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് കോടതിയെ അറിയിച്ചു. ബാഹ്യ ഇടപെടലിലൂടെ മാറ്റം അടിച്ചേല്‍പ്പിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നു ബോര്‍ഡ് ബോധിപ്പിച്ചിട്ടുണ്ട്.