കൊല്ലപ്പെട്ട ചൈനീസ് പൗരന്മാര്‍ ക്രിസ്തുമതം പ്രചരിപ്പിക്കാനെത്തിയത്: പാകിസ്താന്‍റെ വെളിപ്പെടുത്തൽ
ദില്ലി: പാകിസ്താനില്‍ വച്ച് കൊല്ലപ്പെട്ട ചൈനീസ് പൗരന്മാര്‍ സുവിശേഷ പ്രാസംഗികരായിരുന്നുവെന്ന് പാക് വാദം. ബിസിനസ് വിസയിലെത്തിയ ഇരുവരും പ്രാസംഗികരായിരുന്നുവെന്നും സുവിശേഷ പ്രസംഗത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും പാകിസ്താനെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പോലീസ് വേഷം ധരിച്ചെത്തിയ ആയുധധാരിയാണ് ബലൂചിസ്താൻ പ്രവിശ്യയിലെ ക്വറ്റയില്‍ നിന്ന് രണ്ട് ഭാഷാ അധ്യാപകരെ തട്ടിക്കൊണ്ടുപോകുന്നത്. മെയ് 24നായിരുന്നു സംഭവം. പാകിസ്താനിൽ ചൈനീസ് പൗരന്മാർ നേരിടുന്ന സുരക്ഷാ വീഴ്ചയാണ് സംഭവം വ്യക്തമാക്കുന്നത്.
ചൈനീസ് പൗരന്മാരെ വധിച്ചു
കഴിഞ്ഞ മാസം പാകിസ്താനിലെ സൗത്ത് വെസ്റ്റേൺ ബലൂചിസ്താന്‍ പ്രവിശ്യയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ചൈനീസ് വംശജരായ അധ്യാപകരെ വധിച്ചുവെന്നവകാശപ്പെട്ട് ഐസിസ് രംഗത്തെത്തിയിരുന്നു. ഐസിസിന്‍റെ അമാഖ് വാർത്താ ഏജന്‍സിയാണ് വാര്‍ത്ത റിപ്പോർട്ട് ചെയ്തത്. ചൈനയിൽ ജോലി ചെയ്യുന്നവരെ സുരക്ഷിതരാക്കാനുള്ള പാകിസ്താന്‍റെ ശ്രമങ്ങൾക്കിടെയാണ് സംഭവം. എന്നാൽ അമാഖ് പുറത്തുവിട്ട വിവരം അന്വേഷിക്കുമെന്നാണ് ചൈനയുടെ പ്രതികരണം.
ഉറുദു പഠിച്ചു
ഐസിസ് തട്ടിക്കൊണ്ടുപോയ രണ്ട് ചൈനീസ് പൗരന്മാരും കൊറിയൻ പൗരനിൽ നിന്ന് ഉറുദു പഠിച്ച ഇരുവരും പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിൽ ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിനായി സുവിശേഷ പ്രസംഗം നടത്തിവരികയായിരുന്നുവെന്ന് പാക് ദിനപത്രങ്ങളായ ഡോൺ, എക്സ്പ്രസ് ട്രിബ്യൂണ്‍ തുടങ്ങിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇരുവരും വിസാ ചട്ടങ്ങൾ ലംഘിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
വിദേശികളുടെ സുരക്ഷ
വിദേശികളുടെ സുരക്ഷ തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ആഭ്യന്തര മന്ത്രി ചൗധരി നിസാറിനെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. പാകിസ്താൻ സന്ദര്‍ശിക്കുന്ന എല്ലാവരെയും വിസാ ചട്ടങ്ങള്‍ പരിഗണിച്ച് തുല്യമായാണ് പരിഗണിക്കുകയെന്നും നിസാര്‍ പറയുന്നു. ഇരുവരും ചൈനീസ് വിസ ദുരുപയോഗം ചെയ്തുവെന്നും പാകിസ്താൻ ആരോപണമുന്നയിക്കുന്നു.
സുരക്ഷ വാദം പൊള്ളയോ
പാകിസ്താനില്‍ ചൈനീസ് പൗരന്മാര്‍ക്ക് മികച്ച സുരക്ഷയാണ് നല്‍കുന്നതെന്ന പാകിസ്താന്‍റെ വാദങ്ങൾക്ക് തിരിച്ചടിയാവുന്നതാണ് പാകിസ്താനില്‍ നിന്ന് ചൈനീസ് പൗരന്മാരെ ഐസിസ് തട്ടിക്കൊണ്ടുപോയി വധിച്ച സംഭവം.
ഷെരീഫിനെ അവഗണിച്ചു
കസാഖിസ്താനില്‍ വച്ച് ഷാങ്ഹായ് സഹകരണ സമിതി യോഗത്തിനിടെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായുള്ള കൂടിക്കാഴ്ച ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിംഗ് ഒഴിവാക്കിയതാണ് ഇത്തരമൊരു സംശയത്തിന് വഴിവെച്ചിട്ടുള്ളത്. യോഗത്തില്‍ പങ്കെടുക്കാനെത്തിയ ഇന്ത്യയുള്‍പ്പെടെയുള്ള രാഷ്ട്രങ്ങളുടെ നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ച ഷി ജിന്‍ പിംഗ് നവാസ് ഷെരീഫുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കുകയായിരുന്നു.
വിസാ നിയമത്തിൽ
പാകിസ്താനിലെത്തുന്ന ചൈനീസ് പൗരന്മാർക്ക് വിസ അനുവദിക്കുന്നതിനുള്ള കൂടുതല്‍ ശക്തമാക്കണമെന്നും പാകിസ്താന്‍റെ വിവിധ ഭാഗങ്ങളിലുള്ള ചൈനീസ് പൗരന്മാരുടെ വിവരങ്ങൾ ശേഖരിച്ച് ഡാറ്റാ ബാങ്ക് തയ്യാറാക്കണമെന്നും പാക് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ചൈന- പാക് പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പട്ടുപാതയുടെ നിര്‍മാണ പ്രവർത്തനങ്ങൾക്കായി നിരവധി പാക് പൗരന്മാര്‍ പാകിസ്താനിലെത്തിയ സമയത്ത് ഇത് നിർണായകവുമാണെന്നും ട്രിബ്യൂൺ പത്രം റിപ്പോർട്ട് ചെയ്യുന്നു.
ചൈന- പാക് ബന്ധത്തില്‍
വണ്‍ റോഡ‍് വണ്‍ ബെല്‍ട്ട് പദ്ധതിയുടെ ഭാഗമായി ചൈന പാകിസ്താനില്‍ 5700 കോടി ഡോളറിന്‍റെ നിർമാണ പ്രവർത്തനങ്ങൾ നടത്തിവരികയാണ് . ഇരു രാജ്യങ്ങളുടേയും പങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍ ആരംഭിക്കാനിരിക്കെ ചൈനയുടെ ഈ നീക്കം നിര്‍ണ്ണായകമാണ്. ചൈനീസ് പൗരന്മാർ വധിക്കപ്പെട്ടതോടെ വണ്‍ റോഡ് വൺ ബെൽട്ട് പദ്ധതിയുടെ നിർമാണ പ്രവൃത്തികൾക്ക് വേണ്ടിയെത്തിയ തൊഴിലാളികളുടെ സുരക്ഷയിൽ ആശങ്കയുയർത്തുന്നതാണ് ഇതെന്നാണ് ചൈനീസ് വാദം.