പാഞ്ഞടുക്കുന്ന ട്രെയ്നുകൾക്കിടയിലൂടെ സിനിമ സ്റ്റൈലിൽ ഫോട്ടോ പിടുത്തം...സംഭവിച്ചതോ...?
ദില്ലി ആസ്റ്റർ സ്കൂൾ വിദ്യാർത്ഥികളായ യഷ് ചന്ദേലിയ, ഷുബാം സായ്‌നി എന്നിവരാണ് ട്രെയിൻ ഇടിച്ച് മരിച്ചത്.
ദില്ലി: റെയില്‍വേ ട്രാക്കില്‍ വെച്ച് ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. പാഞ്ഞ് വരുന്ന ട്രെയിനിന് സൈഡില്‍ നിന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതാണ് ദുരന്തത്തില്‍ കലാശിച്ചത്. മയൂര്‍ വിഹാറിലെ ആസ്റ്റര്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ യഷ് ചന്ദേലിയ, ഷുബാം സായ്‌നി എന്നിവരാണ് മരിച്ചത്.
ട്യൂഷന്‍ കഴിഞ്ഞ ശേഷം സുഹൃത്തുക്കള്‍ക്ക് ഒപ്പം അക്ഷര്‍ധാം റെയില്‍വേ്‌സ്‌റ്റേഷനില്‍ എത്തിയതാണ് യഷും ഷുബാമും. സിനിമയില്‍ കാണുന്ന പോലെ നായകന്‍ ട്രെയിനിന് കുറുകേ ചാടുന്ന ഫോട്ടോ എടുക്കാനായി മയൂര്‍ വിഹാറിലെ ഒരു സ്റ്റുഡിയോയില്‍ നിന്ന് ക്യാമറ വാടകയ്ക്ക് എടുത്താണ് സംഘം എത്തിയിരുന്നത്. സ്‌റ്റേഷനിലെ സെക്യൂരിറ്റി ജീവനക്കാരുടെ കണ്ണുവെട്ടിച്ചാണ് കുട്ടികള്‍ ട്രാക്കിന് അടുത്തെത്തിയത്. 2 ട്രാക്കിലൂടെയും ട്രെയിന്‍ വരുന്നത് കണ്ട് ഫോട്ടോ എടുത്തോളൂ എന്ന് പറഞ്ഞ് ഇരുവരും താഴേക്ക് ചാടുകയായിരുന്നെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ഇതിനിടെ ചാട്ടം പിഴച്ച് ട്രാക്കില്‍ വീണു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.
ഏകമകന്‌റെ വേര്‍പാടിന്‌റെ ഞെട്ടലിലാണ് യഷിന്‌റെ അച്ഛനമ്മമാരായ രാജേഷ് കുമാറും കമലും. മകന്‌റെ ഇഷ്ട വിഭാവം ഉണ്ടാക്കി കാത്തിരിക്കുന്നതിന് ഇടയിലാണ് അപകടവാര്‍ത്ത അറിഞ്ഞതെന്ന് അമ്മ വേദനയോടെ പറയുന്നു.