മദ്യശാല ഉദ്ഘാടനം ചെയ്യാൻ പോയ ബിജെപി മന്ത്രിയ്ക്ക് പിടി വീണു:ഇനി കളി യോഗിയുടെ കോർട്ടിൽ, ചിത്രം വൈറൽ
ലഖ്നൊ: ബിയര്‍ പാർലർ ഉദ്ഘാടനം ചെയ്യാൻ പോയ ബിജെപി മന്ത്രിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. ബിജെപിയുടെ യഥാര്‍ത്ഥ മുഖത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയതോടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് മന്ത്രിയിൽ നിന്ന് റിപ്പോർട്ട് തേടി. സർക്കാരിന്റെ ഔദ്യോഗിക വക്താവ് വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ബിജെപി മന്ത്രി സ്വാതി സിംഗാണ് വിവാദത്തിലെ താരം. സംസ്ഥാനത്തെ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയാണ് സ്വാതി സിംഗ്.
മന്ത്രി സ്വാതി സിംഗ് മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പം നിന്ന് ബിയര്‍ പാർലർ റിബ്ബൺ മുറിച്ച് ഉദ്ഘാടനം ചെയ്യുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ബഹുജൻ പാർട്ടി നേതാവ് മായാവതിയെ അധിക്ഷേപിച്ച ബിഎസ്പി നേതാവ് ദയശങ്കർ സിംഗിന്‍റെ ഭാര്യയാണ് മന്ത്രി. മെയ് 20നായിരുന്നു വിവാദത്തിനാധാരമായ സംഭവം. ബിജെപിയ്ക്കെതിരെ ശബ്ദിക്കാൻ അവസരം ലഭിച്ച പ്രതിപക്ഷ പാർട്ടികള്‍ അവസരം മുതലെടുത്ത് മന്ത്രിയ്ക്കെതിരെ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.
സംഭവം ബിജെപിയുടെ ഇരട്ടമുഖമാണ് തുറന്നുകാണിക്കുന്നതെന്ന് സമാജ് വാദി പാർട്ടി നേതാവ് രാജേന്ദ്ര ചൗധരി പ്രതികരിച്ചു. പാർട്ടി മദ്യനിരോധനത്തിന് വേണ്ടി വാദിക്കുന്ന സാഹചര്യത്തിൽ മദ്യശാല ഉദ്ഘാടനം ചെയ്യാൻ വനിതാ മന്ത്രിയെത്തിയത് ഏറെ വിമർശനത്തിന് വഴിവെച്ചിട്ടുണ്ട്. മന്ത്രി ഉദ്ഘാടനം ചെയ്യാനെത്തിയത് സ്ത്രീകളുടെ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണെന്നാണ് ബിജെപിയുടെ വാദം. സംസ്ഥാനത്ത് മദ്യം നിരോധിച്ചിട്ടില്ലെന്നും മന്ത്രിയുടെ നടപടി നിയമവിരുദ്ധമല്ലെന്നുമാണ് ബിജെപി വക്താവ് രാകേഷ് ത്രിപാഠിയുടെ അവകാശവാദം. സംസ്ഥാനത്തെ വനിതാ സംഘടനകൾ മദ്യവിൽപ്പന നിരോധിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയതിനിടെയാണ് മന്ത്രിയുടെ നീക്കം.
UP Minister Swati Singh had inaugurated the bar called 'Be the Beer' in Lucknow's Gomti Nagar area on May 20 pic.twitter.com/psP3z5Am9K
— ANI UP (@ANINewsUP) May 30, 2017