മദ്യശാല അടച്ചില്ലേല്‍ പെൺമക്കളെ സ്കൂളില്‍ വിടില്ല:രക്ഷിതാക്കളുടെ ഭീഷണി സ്കൂളിനോട്
ജയ്പൂര്‍: മദ്യശാല അടച്ചുപൂട്ടിയില്ലെങ്കിൽ പെണ്‍മക്കളെ സ്കൂളിൽ വിടില്ലെന്ന ഭീഷണിയുമായി രക്ഷിതാക്കൾ. രാജസ്ഥാനിലെ ബാര്‍മറിലെ ആയിരത്തിലധികം വരുന്ന രക്ഷിതാക്കളാണ് മെയ് നാലോടെ മദ്യശാല നീക്കം ചെയ്തില്ലെങ്കിൽ പെൺമക്കളെ സ്കൂളിൽ അയയ്ക്കില്ലെന്നാണ് ഭീഷണി മുഴക്കിയിട്ടുള്ളത്. ബാർമർ ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളാണ് മദ്യശാലയ്ക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്.
മദ്യശാലയ്ക്കെതിരെ പ്രദേശ വാസികളുടെ നേതൃത്വത്തില്‍ അനിശ്ചിത കാല നിരാഹാര സമരം നടന്നുവരുന്നതിനിടെയാണ് രക്ഷിതാക്കളുടെ വേറിട്ട പ്രതിഷേധം. നിരാഹാര സമരം ആരംഭിച്ചതോടെ കളക്ടർ സുധീർ ശർമ ഇടപെട്ട് താൽക്കാലികമായി മദ്യശാല അടച്ചുപൂട്ടിച്ചിരുന്നു. എന്നാൽ സ്കൂൾ വികസന സമിതി യോത്തിലാണ് രക്ഷിതാക്കൾ നിലപാട് വ്യക്തമാക്കിയത്. മെയ് നാലോടെ മദ്യശാല അടച്ചുപൂട്ടിയില്ലെങ്കില്‍ സ്കൂൾ റിസൽട്ട് വരുന്നതോടെ മക്കളെ മറ്റ് സ്കൂളുകളിലയയ്ക്കുനമെന്നാണ് രക്ഷിതാക്കളുടെ ഭീഷണി.
കഴിഞ്ഞ ദിവസം മദ്യശാലയിലെത്തിയ സ്ത്രീകൾ ആവശ്യപ്പെട്ടിട്ടും അടയ്ക്കാൻ തയ്യാറാവാത്തതിനെ തുടർന്ന് ഇവരിൽ ചിലർ കട അടിച്ചു തകർക്കാനും ശ്രമിച്ചിരുന്നു. ഞായറാഴ്ചയായിരുന്നു സംഭവം. സംഭവത്തിന് ശേഷം മുഖ്യമന്ത്രി വസുന്ധരെ രാജെയെ കണ്ട് തങ്ങളുടെ ആവശ്യം ബോധ്യപ്പെടുത്തിയിരുന്നു. തുടർന്ന് സ്കൂളുകൾക്ക് സമീപത്ത് പ്രവര്‍ത്തിയ്ക്കുന്ന മദ്യശാലകൾ അടച്ചുപൂട്ടാൻ നിര്‍ദേശം നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിരുന്നു.