പാകിസ്താന് ശക്തമായ തിരിച്ചടി നൽകും: എല്ലാം നിർവ്വഹിച്ച ശേഷം അറിയിക്കാമെന്ന് ബിപിന്‍ റാവത്ത്
ദില്ലി: ഇന്ത്യൻ സൈനികരെ വധിച്ച് തലയറുത്ത സംഭവത്തിൽ പാകിസ്താന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇന്ത്യൻ കരസേനാ മേധാവി ബിപിൻ റാവത്ത്. ഇന്ത്യ- പാക് അതിര്‍ത്തിയിൽ പാകിസ്താൻ തുടർച്ചയായി സൃഷ്ടിക്കുന്ന പ്രകോപനങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്നാണ് ബിപിൻ റാവത്തിന്റെ താക്കീത്. അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റം വരും ദിവസങ്ങളിൽ വര്‍ധിയ്ക്കാൻ സാധ്യതയുണ്ടെന്നും, തിരിച്ചടി നൽകാൻ ഇന്ത്യ സജ്ജമാണെന്നും, ഇത് കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു. ജവാന്മാരുടെ മൃതദേഹങ്ങൾ വികൃതമാക്കിയതും അതിർത്തിയും പാക് പ്രകോപനങ്ങളും മൂലം ഇന്ത്യ- പാക് ബന്ധത്തിൽ വിള്ളലേറ്റ സാഹചര്യത്തിലാണ് കരസേനാ മേധാവിയുടെ നിർണ്ണായക പ്രസ്താവന.
കഴിഞ്ഞ സെപ്തംബറിൽ പാക് അധീന കശ്മീരിലെ ഏഴ് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ സർജിക്കൽ സ്ട്രൈക്കില്‍ തകര്‍ത്തത്. സെപ്തംബറിൽ ഉറി സൈനിക താവളത്തിലുണ്ടായ ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടിയായിരുന്നു സര്‍ജിക്കല്‍ സ്ട്രൈക്ക്. എന്നാൽ ഇന്ത്യ സേന പാക് ഭീകരകേന്ദ്രങ്ങൾ ആക്രമിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ഇന്ത്യന്‍ സൈന്യം ഇത് സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയത്. ബിപിന്‍ റാവത്തിന്റെ പ്രത്യേക നിരീക്ഷണത്തിലായിരുന്നു ആക്രമണം.
പരിണിത ഫലങ്ങള്‍ അനുഭവിയ്ക്കും
പാക് സൈന്യത്തിനെതിരെ സ്വീകരിക്കുന്ന നടപടികൾ നേരത്തെ പ്രഖ്യാപിക്കില്ലെന്നും തിരിച്ചടി നല്‍കിയ ശേഷം വെളിപ്പെടുത്താമെന്നുമാണ് ജനറല്‍ ബിപിൻ റാവത്ത് ഏറ്റവുമൊടുവിൽ വ്യക്തമാക്കിയത്. സൈനികരുടെ തലയറുത്തവര്‍ അതിന്‍റെ പരിണിത ഫലങ്ങൾ അനുഭവിക്കുമെന്ന് റാവത്തും ഡെപ്യൂട്ടി തലവൻ ശരത് ചന്ദും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്താണ് ചെയ്യുന്നതെന്ന് മുൻകൂട്ടി പറയേണ്ട കാര്യമില്ലെന്നും നടപ്പിലാക്കുമെന്നും റാവത്ത് വ്യക്തമാക്കിയിരുന്നു. ഈ സംഭവത്തോടെ സ്ഥിതി ഗതികൾ വിലയിരുത്തുന്നതിനായി മെയ് ഒന്നിന് തന്നെ ബിപിൻ റാവത്ത് നിയന്ത്രണ രേഖ സന്ദര്‍ശിച്ചിരുന്നു.
ബാങ്ക് മോഷണം, ആയുധക്കവർച്ച
ചൊവ്വാഴ്ച ഷോപ്പിയാനിലെ കോടതി കോപ്ലംക്സിൽ വച്ച് പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ആയുധങ്ങള്‍ തട്ടിയെടുത്തതിന് പിന്നിലും ബാങ്ക് കൊള്ളയടിച്ച രണ്ട് സംഭവങ്ങൾക്ക് പിന്നിലും ഭീകരസംഘടനയായ ലഷ്കറെ ത്വയ്ബ ആണെന്ന് കണ്ടെത്തിയെന്നും സൈനിക മേധാവി പറഞ്ഞു.
പാകിസ്താൻ നിരസിച്ചു
ജമ്മു കശ്മീരിലെ കൃഷ്ണഗാട്ടി സെക്ടറിൽ നിയന്ത്രണ രേഖ കടന്നെത്തിയ പാക് സൈന്യം ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികൃതമാക്കിയ സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് പാകിസ്താന്‍ ഉന്നയിക്കുന്ന വാദം. സംഭവത്തിന് പിന്നിൽ ആരായിരുന്നാലും തിരിച്ചടി നൽകുമെന്ന് അതേ ദിവസം തന്നെ ഇന്ത്യൻ സൈന്യം മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഏഴ് സൈനികർ കൊല്ലപ്പെട്ടു
സൈനികരുടെ മൃതദേഹം തലയറുത്ത നടപടിയ്ക് പ്രതികാരമായി ഇന്ത്യ നൽകിയ തിരിച്ചടിയിൽ രണ്ട് പാക് ബങ്കറുകൾ പൂർണ്ണമായി നശിപ്പിച്ച സൈന്യം ഏഴ് സൈനികരെയും വധിച്ചിരുന്നു. കൃഷ്ണഗാട്ടി സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് എതിര്‍ വശത്തുള്ള പാക് ബങ്കറുകളാണ് തകര്‍ത്തത്.