ആസിഡ് ആക്രമണത്തിന് ഇരയായ യുവതി ഗുരുതരാവസ്ഥയിൽ, അടുത്ത് നിന്ന് സെൽഫി എടുത്ത പോലീസുകാർക്ക് സസ്പെൻഷൻ !!
ഗുരുതരാവസ്ഥയില്‍ കിടന്നിരുന്ന യുവതിയുടെ അടുത്തിരുന്നാണ് മൂന്ന് വനിതാ കോണ്‍സ്ട്രബിളുമാര്‍ സെല്‍ഫി എടുത്തത്.
ലക്‌നൗ: ആസിഡ് ആക്രമണത്തിന് ഇരയായി ആശുപത്രിയില്‍ കഴിയുന്ന യുവതിയുടെ അടുത്തിരുന്ന സെല്‍ഫി എടുത്ത വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. അക്രമികള്‍ ആസിഡ് കുടിപ്പിയ്ക്കുകയും ദേഹത്ത് ഒഴിക്കുകയും ചെയ്ത് ഗുരുതരാവസ്ഥയില്‍ കിടന്നിരുന്ന യുവതിയുടെ അടുത്തിരുന്നാണ് മൂന്ന് വനിതാ കോണ്‍സ്ട്രബിളുമാര്‍ സെല്‍ഫി എടുത്തത്. ഈ ചിത്രം പുറത്ത് വന്നത് വലിയ വിവാദങ്ങള്‍ക്കാണ് വഴി വെച്ചത്.
ആഗ്രയിലെ ഹോട്ടലില്‍ ജോലിക്കാരിയായിരുന്നു യുവതി, മകള്‍ക്ക് പരീക്ഷയായതിനാല്‍ അവധി എടുത്ത് വീട്ടിലേക്ക് പോകും വഴിയാണ് യുവതിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. അക്രമികള്‍ യുവതിയെ നിര്‍ബന്ധിപ്പിച്ച് ആസിഡ് കുടിപ്പിയ്ക്കുകയായിരുന്നു.
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് യുവതിയ്ക്ക് നേരെ നേരത്തേയും ആസിഡ് ആക്രമണം ഉണ്ടായിട്ടുണ്ട്. അന്ന് മുഖത്തും മാറത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു. ബന്ധുക്കള്‍ ഏര്‍പ്പെടുത്തിയ ഗുണ്ടകളാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് യുവതി പരാതി നല്‍കിയിരുന്നത്.
വേറേയും ദുരിതങ്ങള്‍ യുവതിയ്ക്ക് അനുഭവിയ്‌ക്കേണ്ടി വന്നിട്ടുണ്ട്. ചിലര്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് വിധേയയാക്കിയിരുന്നു. ഇതില്‍ നിന്നെല്ലാം മോചിതയായി സാധാരണ ജീവിതം നയിയ്ക്കുന്നതിന് ഇടയിലാണ് അടുത്ത ആക്രമണം.
ഗുരുതരമായി പരിക്കേറ്റ് കിടക്കുന്ന യുവതിയുടെ അടുത്ത് നിന്ന് കോണ്‍സ്ട്രബിളുമാര്‍ ഫോട്ടോ എടുത്തത് പോലീസിന് നാണക്കേടായെന്ന് ഐജി വ്യക്തമാക്കി. മൂന്ന് വനിതാപോലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു.
യുവതിയുടെ നിസ്സഹായാവസ്ഥ അറിഞ്ഞ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രിയില്‍ നേരിട്ട് എത്തി. 1 ലക്ഷം രൂപ സഹായധനം വാഗ്ദാനം ചെയ്തു.