ഏറ്റവും കൂടുതല്‍ എച്ച്-1 ബി വിസ ലഭിച്ചത് ഇന്ത്യക്കാര്‍ക്ക്, ചൈന പിറകില്‍!!
വാഷിങ്ടൺ: അമേരിക്ക ഏറ്റവും കൂടുതൽ എച്ച്-1 ബി വിസ നൽകിയത് ഇന്ത്യക്കാർക്ക്. താൻ അധികാരത്തിലേറിയതിൽ പിന്നെ എച്ച്-1 ബി വിസ അനുവദിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലും വിസ ലഭിച്ചവരിൽ 74 ശതമാനം ആളുകളും ഇന്ത്യക്കാരാണെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കയിലെ ഈ സാമ്പത്തിക വർഷത്തെ കണക്കാണിത്. ഒക്ടോബർ 1 മുതൽ സെപ്റ്റംബർ 30 വരെയാണ് അമേരിക്കൻ സാമ്പത്തിക വർഷം.
എച്ച്-1 ബി വിസ നടപടിക്രമങ്ങൾ നിയന്ത്രിക്കുമെന്ന് അമേരിക്ക അറിയിക്കുകയും തീരുമാനത്തിൽ ഇന്ത്യ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അപ്പോഴും ഇപ്പോൾ പുറത്തു വന്നിരിക്കുന്ന കണക്കനുസരിച്ച് എച്ച്-1 ബി വിസ ലഭിച്ചവരിൽ ചൈന ഇന്ത്യയേക്കാൾ പിറകിലാണ്.
ചൈന പിന്നില്‍
ഇന്ത്യയെ അപേക്ഷിച്ച് എച്ച്-1 ബി വിസ ലഭിച്ചവരില്‍ ചൈന വളരെ പിറകിലാണ്. എങ്കിലും കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷമാണ് ഏറ്റവും കൂടുതല്‍ ചൈനക്കാര്‍ക്ക് എച്ച്-1 ബി വിസ ലഭിച്ചത്. 36,362 ചൈനക്കാര്‍ക്കാണ് അമേരിക്ക ഈ വര്‍ഷം എച്ച്-1 ബി വിസ നല്‍കിയത്.
അപ്രൂവല്‍ നല്‍കിയത്
യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ജ് എമിഗ്രേഷന്‍ സര്‍വ്വീസ് നല്‍കുന്ന കണക്കനുസരിച്ച് ഈ വര്‍ഷം 3.36 ലക്ഷം എച്ച്-1 ബി വിസ അപേക്ഷകളാണ് എത്തിയത്. ഇതില്‍ 1.97 ലക്ഷം അപേക്ഷകള്‍ക്കാണ് അപ്രൂവല്‍ നല്‍കിയത്. മറ്റുള്ളവ പരിഗണനയിലാണ്.
അപേക്ഷിക്കുന്നവരിലും ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍
എച്ച്‌വണ്‍-ബി വിസക്ക് അപേക്ഷിക്കുന്നവരിലും ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണ്. അതുകൊണ്ടു തന്നെ അതിന്റെ ഫലം ഏറ്റവുമധികം ലഭിക്കുന്നതും ഇന്ത്യക്കായിരിക്കും. വിസക്ക് അപേക്ഷിച്ചിരിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ ആളുകളും ഐടി രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ്.
എന്താണ് എച്ച്-1 ബി വിസ...?
അമേരിക്കയിലെ തൊഴില്‍ദാതാക്കള്‍ക്ക് മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഉയര്‍ന്ന യോഗ്യതയുള്ള തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള പദ്ധതിയാണ് എച്ച്-1 ബി വിസ പ്രോഗ്രാം. എച്ച്-1 ബി വിസ ഉപയോഗിച്ച് ഒട്ടേറെ ഇന്ത്യക്കാര്‍ അമേരിക്കയില്‍ ജോലി ചെയ്യുന്നുണ്ട്.
കര്‍ശനമാക്കിയത്..
അമേരിക്കക്കാരുടെ തൊഴില്‍ സുരക്ഷ ഉറപ്പു വരുത്താനാണ് എച്ച്-1 ബി വിസ ലഭിക്കാനുള്ള നിയമങ്ങള്‍ കര്‍ശനമാക്കിയത്. ഏകദേശം 3 ലക്ഷം എഞ്ചിനീയര്‍മാര്‍ എച്ച്-1 ബി വിസ ഉപയോഗിച്ച് ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍.
മടങ്ങേണ്ടി വരുമോ..?
വിസാ കാലാവധി കഴിഞ്ഞിട്ടും അമേരിക്കയില്‍ ക്രമാതീതമായി തങ്ങിയ 30,000 ഇന്ത്യക്കാര്‍ ഉടന്‍ നടപടി നേരിടേണ്ടി വരുമെന്ന് ട്രംപ് സൂചനകള്‍ നല്‍കിയിരുന്നു. അമേരിക്കയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റിയാണ് സമയം കഴിഞ്ഞും രാജ്യത്ത് ക്രമാതീതമായി തങ്ങുന്ന ഇന്ത്യക്കാരുടെ കണക്ക് പുറത്തുവിട്ടത്.