കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത് കള്ളം; യുദ്ധക്കപ്പല്‍ പോയത് കൊറിയയിലേക്കല്ല, തലകുനിച്ച് അമേരിക്ക

ഉത്തര കൊറിയ ആണവായുധ പരീക്ഷണം നടത്തിയാല്‍ ആക്രമിക്കാനാണ് അമേരിക്കന്‍ യുദ്ധക്കപ്പല്‍ ജപ്പാന്‍ കടലിലേക്ക് പോവുന്നതെന്ന് വൈറ്റ് ഹൗസ് പറഞ്ഞിരുന്നു.

  • By Ashif
Google Oneindia Malayalam News

വാഷിങ്ടണ്‍: ഉത്തര കൊറിയയെ സൈനിക ശക്തി കാണിച്ച് ഭീഷണിപ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത് പച്ചക്കള്ളം. കൊറിയയെ നേരിടാന്‍ യുദ്ധക്കപ്പല്‍ അയച്ചുവെന്നാണ് അദ്ദേഹം കഴിഞ്ഞാഴ്ച പറഞ്ഞത്. എന്നാല്‍ യുദ്ധക്കപ്പല്‍ പോയത് ഉത്തര കൊറിയയിലേക്കല്ല.

അമേരിക്കന്‍ യുദ്ധക്കപ്പല്‍ കാള്‍ വിന്‍സണ്‍ പുറപ്പെട്ടതും പോയതും ഓസ്‌ട്രേലിയയിലേക്കാണ്. അതിന്റെ ചിത്രങ്ങള്‍ സൈന്യം പുറത്തുവിട്ടു. ഇതോടെ അമേരിക്കന്‍ പ്രസിഡന്റ് വെറുതെ ഭീഷണി മുഴക്കുക മാത്രമാണ് ചെയ്തതെന്ന് വ്യക്തമായി.

വൈറ്റ് ഹൗസും ട്രംപും പറഞ്ഞത്

ഉത്തര കൊറിയ ആണവായുധ പരീക്ഷണം നടത്തിയാല്‍ ആക്രമിക്കാനാണ് അമേരിക്കന്‍ യുദ്ധക്കപ്പല്‍ ജപ്പാന്‍ കടലിലേക്ക് പോവുന്നതെന്ന് വൈറ്റ് ഹൗസ് പറഞ്ഞിരുന്നു. ഉത്തര കൊറിയയുടെ പ്രകോപനപരമായ സ്വഭാവം ഇതോടെ ഇല്ലാതാവുമെന്ന് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കുകയും ചെയ്തു. അതിനായി ശക്തമായ സജ്ജീകരണങ്ങളോടെ യുദ്ധക്കപ്പല്‍ അയച്ചുവെന്നാണ് ട്രംപ് പറഞ്ഞത്.

ട്രംപിന്റെ വീരവാദം പാളി

ഈ സമയം ജപ്പാന്‍ കടലില്‍ നിന്നു നേരെ എതിര്‍വശമുള്ള കടല്‍ പ്രദേശത്തേക്കാണ് കാള്‍ വിന്‍സണ്‍ യുദ്ധക്കപ്പലും മറ്റു മൂന്ന് പടക്കപ്പലുകളും പോയിരുന്നത്. ഇക്കാര്യം ശ്രദ്ധിക്കാതെയായിരുന്നു ട്രംപിന്റെ വീരവാദം. ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ ഓസ്‌ട്രേലിയന്‍ നാവിക സേനയോടൊപ്പം സൈനികാഭ്യാസത്തിനാണ് കപ്പല്‍ പുറപ്പെട്ടത്.

 വകുപ്പുകള്‍ അറിയാത്ത കാര്യങ്ങള്‍

ട്രംപ് ഭീഷണി മുഴക്കുന്ന വേളയില്‍ കാള്‍ വിന്‍സണ്‍ യുദ്ധക്കപ്പല്‍ പോയിരുന്നത് കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നു 3500 മൈല്‍ അകലേക്കായിരുന്നു. പ്രതിരോധ വകുപ്പില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തങ്ങള്‍ നേരത്തെ പ്രസ്താവയിറക്കിയതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.

വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ല

പ്രശ്‌ന ബാധിത മേഖലയിലേക്ക് യുദ്ധക്കപ്പല്‍ അയക്കുന്നതും അതുസംബന്ധിച്ച വിവരങ്ങളും പ്രസിഡന്റ് അറിയാതിരുന്നതും കള്ളം പറഞ്ഞതും ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. അമേരിക്കന്‍ ഭരണകൂടത്തിലെ വിവിധ വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലെന്ന തോന്നലുണ്ടാക്കുന്നതാണ് പ്രസ്താവനകളെന്നാണ് വിമര്‍ശനം.

ആശങ്കയോടെ ലോകം

അമേരിക്കന്‍ യുദ്ധക്കപ്പല്‍ ഉത്തര കൊറിയന്‍ തീരത്തേക്ക് പോകുന്നുവെന്നായിരുന്നു കഴിഞ്ഞ ആഴ്ചത്തെ വാര്‍ത്ത. ലോകം ഏറെ ആശങ്കയോടെയായിരുന്നു ഈ വാര്‍ത്ത കേട്ടത്. സിറിയയില്‍ അപ്രതീക്ഷിതമായി മിസൈല്‍ ആക്രമണം നടത്തിയ ശേഷമായിരുന്നു ട്രംപ് ഉത്തര കൊറിക്കെതിരേ നീങ്ങിയത്.

യുദ്ധ ഭീതി ഒഴിവായി

അതുകൊണ്ട് തന്നെ ഏത് സമയവും ഉത്തര കൊറിയയെ അമേരിക്കന്‍ സൈന്യം ആക്രമിച്ചേക്കാം എന്ന ഭീതി നിലനിന്നിരുന്നു. ഇതിപ്പോള്‍ ഇല്ലാതായി. ഓസ്‌ട്രേലിയയിലെ സൈനികാഭ്യാസം പൂര്‍ത്തിയായ ശേഷമേ ജപ്പാന്‍ കടലിലേക്ക് വരുന്ന കാര്യം ആലോചിക്കൂവെന്നാണ് അമേരിക്കന്‍ പ്രതിരോധ വൃത്തങ്ങള്‍ ഇപ്പോള്‍ പറയുന്നത്.

സുന്ത കടലിടുക്കില്‍

അമേരിക്കയുടെ കാള്‍ വിന്‍സണ്‍ യുദ്ധക്കപ്പല്‍ സുന്ത കടലിടുക്ക് കടക്കുന്ന രംഗങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച എടുത്ത ഫോട്ടോകളാണിതെന്ന് സംശയിക്കുന്നു. ഇന്തോനേഷ്യന്‍ ദ്വീപുകളായ ജാവയെയും സുമാത്രയേയും വേര്‍ത്തിരിക്കുന്ന പ്രദേശമാണ് സുന്ത കടലിടുക്ക്.

അടുത്താഴ്ച കൊറിയയിലേക്കെത്തും

അടുത്താഴ്ച കൊറിയയെ ലക്ഷ്യമാക്കി കാള്‍ വിന്‍സണ്‍ എത്തുമെന്നാണ് ഇപ്പോള്‍ അമേരിക്കന്‍ പ്രതിരോധ വകുപ്പ് പറയുന്നത്. പെന്റഗണ്‍ നല്‍കിയ വിവരം സംബന്ധിച്ച് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല. കപ്പല്‍ എപ്പോള്‍ കൊറിയന്‍ തീരത്തേക്ക് എത്തുമെന്ന് പറയാനാവില്ലെന്നായിരുന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്‌പൈസര്‍ പറഞ്ഞു.

കളി വേണ്ടെന്ന് ഉത്തര കൊറിയ

അതേസമയം, അമേരിക്ക ആക്രമണ ഭീഷണി തുടരുന്നതിനിടെ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തുമെന്നാണ് ഉത്തര കൊറിയ പറയുന്നത്. അമേരിക്ക തങ്ങളോട് കളിക്കേണ്ടെന്നും അവര്‍ വ്യക്തമാക്കി. ഉത്തര കൊറിയന്‍ വിദേശകാര്യ സഹമന്ത്രി ഹാന്‍ സോങ് യോല്‍ ആണ് ഇക്കാര്യം പറഞ്ഞത്.

മിസൈല്‍ പരീക്ഷണം

ഉത്തര കൊറിയ കഴിഞ്ഞാഴ്ച മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. അമേരിക്കന്‍ വിലക്ക് നിലനില്‍ക്കവെയാണ് പരീക്ഷണം നടത്തിയത്. പരീക്ഷണം തുടര്‍ന്നാല്‍ സൈനിക നടപടി സ്വീകരിക്കുമെന്നായിരുന്നു അമേരിക്കയുടെ ഭീഷണി. എന്നാല്‍ ഭീഷണി വകവെയ്ക്കുന്നില്ലെന്ന് ഉത്തര കൊറിയ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് പെന്‍സ് ദക്ഷിണ കൊറിയയിലെത്തിയത്. സൈനിക നീക്കം സംബന്ധിച്ച് ദക്ഷിണ കൊറിയയുമായി അദ്ദേഹം ചര്‍ച്ച നടത്തി വരികയാണ്.

English summary
Just over a week ago, the White House declared that ordering an American aircraft carrier into the Sea of Japan would send a powerful deterrent signal to North Korea and give President Trump more options in responding to the North’s provocative behavior. The problem was that the carrier, the Carl Vinson, and the three other warships in its strike force were that very moment sailing in the opposite direction.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X