അജിത് ഡോവൽ ചൈനീസ് സ്റ്റേറ്റ് കൗൺസിലറുമായി കൂടിക്കാഴ്ച നടത്തി!! നിലപാട് മയപ്പെടുത്തി ചൈന!!
ബെയിജിങ്: സിക്കിം മേഖലയിലെ ദോക് ലായിലെ സംഘർഷങ്ങൾക്കിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദാവോൾ ചൈനയുടെ സ്റ്റേറ്റ് കൗൺസിലർ യാങ് ജിയേഷിയുമായി കൂടിക്കാഴ്ച നടത്തി. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ബ്രിക്സ് കൂട്ടായ്മയുടെ നിലവിലെ അധ്യക്ഷ സ്ഥാനം ചൈനക്കാണ്. ഇതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച.
ഇന്ത്യ - ചൈന അതിർത്തിപ്രശ്നം ചർച്ച ചെയ്യുന്ന പ്രത്യേക പ്രതിനിധികളാണ് ഇരുവരും. ദോക് ലാ പ്രദേശത്തുനിന്ന് ഇന്ത്യൻ സൈനികരെ പിൻവലിക്കാതെ ചർച്ച സാധ്യമല്ലെന്നാണു ചൈനയുടെ നിലപാട്. സിക്കിം മേഖലയിലെ ദോക് ലായിൽ ഒരുമാസത്തിലധികമായി ഇന്ത്യ - ചൈന സൈനികർ മുഖാമുഖം നിൽക്കുകയാണ്. ദോക് ലായിലെ ചൈനയുടെ റോഡുനിർമാണം ഇന്ത്യ തടഞ്ഞതാണു സംഘർഷങ്ങൾക്കു തുടക്കം.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ബ്രിക്സ് രാജ്യങ്ങളിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങിനെയും കാണും. സ്‌റ്റേറ്റ് കൗണ്‍സിലര്‍ യാങ്ങ് ജീച്ചേയുമായും ദോവല്‍ ചര്‍ച്ച നടത്തും. കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തില്‍ ചൈനീസ് വിദേശകാര്യ മന്ത്രി ഇന്ത്യക്കെതിരെ കടുത്ത നിലപാട് എടുത്തില്ല, ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കാന്‍ ചൈനക്കും ആഗ്രഹമുണ്ട്. ദോക് ലായിലെ ഇന്ത്യ - ചൈന അതിർത്തി തർക്കം സൗഹാർദപരമായി പരിഹരിക്കാനാണ് ഇന്ത്യയുടെ ശ്രമമെന്നു വിദേശകാര്യ സഹമന്ത്രി വികെ സിങ് ലോക്സഭയെ അറിയിച്ചിരുന്നു.