ബിജെപിക്ക് ആശ്വസിക്കാം..ഉത്തര്‍പ്രദേശില്‍ മഹാസഖ്യമില്ല..ശിവപാലിനെ ഒപ്പം കൂട്ടി അഖിലേഷ്
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസും സമാജ് വാദിയും മാത്രമുള്ള സഖ്യം. സമാജ് വാദി പാര്‍ട്ടിയില്‍ മഞ്ഞുരുകുന്നു.
ലക്‌നൗ: ബിജെപിക്കും ബിഎസ്പിക്കുമെതിരെ ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസ്സിന്റെയും സമാജ് വാദി പാര്‍ട്ടിയുടെയും നേതൃത്വത്തില്‍ വിശാലസഖ്യം രൂപീകരിക്കാനുള്ള ശ്രമം പാളി. അജിത് സിംഗിന്റെ നേതൃത്വത്തിലുള്ള ആര്‍എല്‍ഡിയുമായുള്ള സീറ്റ് ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് വിശാലസഖ്യത്തിനുള്ള സാധ്യതയില്ലാതായത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കും ബിഎസ്പിക്കും നേരിടേണ്ടി വരിക കോണ്‍ഗ്രസ്സും സമാജ് വാദി പാര്‍ട്ടിയും ചേര്‍ന്നുള്ള സഖ്യത്തെയാണ്.
അതേസമയം സമാജ് വാദി പാര്‍ട്ടിക്കകത്ത് മുലായവും അഖിലേഷും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിക്കുന്നതിന്റെ സൂചനയായി സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കി. മുലായം നല്‍കിയ പട്ടികയില്‍ നിന്നും അഖിലേഷിന്റെ എതിരാളി കൂടിയായ ശിവപാല്‍ യാദവിനേയും ഉള്‍പ്പെടുത്തിയാണ് പട്ടികയെന്നത് മഞ്ഞുരുകലിന്റെ സൂചനയായാണ് കണക്കാക്കപ്പെടുന്നത്.
ആകെയുള്ള 403 സീറ്റുകളില്‍ 300 സീറ്റുകളിലാണ് സമാജ് വാദി പാര്‍ട്ടി മല്‍സരിക്കുക. ബാക്കിയുളള സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. തെരഞ്ഞെടുപ്പിന്റെ ആദ്യ മൂന്ന് ഘട്ടങ്ങളിലേക്കുള്ള 190 പേരുടെ പട്ടികയാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.38 പേരുടെ പട്ടികയാണ് മുലായം സമര്‍പ്പിച്ചിരുന്നത്. തന്റെ മണ്ഡലമായ ജസ്വന്ത് നഗറില്‍ തന്നെയാണ് ഇത്തവണയും ശിവപാല്‍ യാദവ് മത്സരിക്കുക.
അഖിലേഷ് യാദവ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവില്ലെന്ന് പ്രഖ്യാപിച്ച് മുലായം സിംഗ് യാദവ് പുറത്ത് വിട്ട സ്ഥാനാര്‍ത്ഥിപട്ടികയോടെയാണ് എസ്പിയില്‍ കലാപം തുടങ്ങിയത്. മുലായത്തിനൊപ്പം നിന്ന് അഖിലേഷിനെ ഏറ്റവും എതിര്‍ത്തത് അമ്മാവന്‍ കൂടിയായ സിവ്പാല്‍ യാദവ് ആയിരുന്നു. ശിവ്പാലിനെ അഖിലേഷ് നേരത്തെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു.
പാര്‍ട്ടിക്കുള്ളിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പലവിധ ചര്‍ച്ചകള്‍ നടന്നുവെങ്കിലും ഫലം കണ്ടിരുന്നില്ല. പാര്‍ട്ടിക്കും ചിഹ്നത്തിനും വേണ്ടിയുള്ള പോരില്‍ അഖിലേഷ് വിജയിച്ചതോടെയാണ് മുലായം തെല്ലൊന്ന് അയഞ്ഞത്. മുലായം നല്‍കിയ പട്ടികയിലെ ഭൂരിപക്ഷം പേരെയും അഖിലേഷ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ സമാജ് വാദി പാര്‍ട്ടി ഒരുമിച്ചാവും നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുക എന്നുറപ്പായി.