ചര്‍ച്ചകളെല്ലാം തള്ളി സൗദിയും യുഎഇയും; ഖത്തറിനെ വരിഞ്ഞുമുറുക്കും, കുവൈത്തിനും ചെകിട്ടത്തടി
പുതിയ ഉപരോധ പട്ടികയില്‍ കുവൈത്തില്‍ നിന്നുള്ള ഹാമിദ് ഹമദ് ഹാമിദ് അല്‍ അലിയെ ഉള്‍പ്പെടുത്തിയത് കൂടുതല്‍ വിവാദമായിട്ടുണ്ട്.
ജിദ്ദ: സമാധാന ശ്രമങ്ങള്‍ എല്ലാം അവതാളത്തിലാക്കി ഖത്തറിനെതിരേ കൂടുതല്‍ ഉപരോധം പ്രഖ്യാപിച്ച് സൗദി സഖ്യം. ഒമ്പതു സംരഭങ്ങള്‍ക്കും ഒമ്പതു വ്യക്തികള്‍ക്കുമെതിരേകൂടി ഉപരോധം പ്രഖ്യാപിച്ച് വിജ്ഞാപനമിറക്കി. സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാകുമെന്നാണ് ഇതുവ്യക്തമാക്കുന്നത്. കുവൈത്തിലുള്ള വ്യക്തിക്കെതിരേയും ഉപരോധം പ്രഖ്യാപിച്ചുവെന്നതാണ് പുതിയ വിവാദം.
18 പേരുകളാണ് പുതിയതായി ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുവൈത്തും തുര്‍ക്കിയും അമേരിക്കയും സമാധാന ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കെയാണ് പുതിയ ഉപരോധം. ഇത് മേഖലയില്‍ കൂടുതല്‍ പ്രശ്‌നമുണ്ടാക്കുമെന്നതില്‍ തര്‍ക്കമില്ല. അതിനിടെ ഖത്തറിനെതിരേ ഒരുവിട്ടുവീഴ്ചയും ചെയ്യാത്തതിന് കാരണം ഒരു രാജ്യമാണെന്ന് ബോധ്യമായി.
അല്‍ നുസ്‌റ ഫ്രണ്ടിന് പണം
സിറിയയിലെ സായുധ സംഘമായ അല്‍ നുസ്‌റ ഫ്രണ്ടിന് പണം എത്തിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് നാല് വ്യക്തികള്‍ക്കെതിരേ ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നത്. അതില്‍ മൂന്ന് പേര്‍ ഖത്തറിലുള്ളവരും ഒരാള്‍ കുവൈത്തിലുള്ള വ്യക്തിയുമാണ്.
യമനിലെ ഖത്തറിന്റെ കളി
യമനില്‍ നിന്നുള്ള മൂന്ന് വ്യക്തികളും മൂന്ന് സംഘടനകളും പുതിയ പട്ടികയിലുണ്ട്. അല്‍ ഖാഇദയെ പിന്തുണച്ചുവെന്നാണ് ഇവര്‍ക്കെതിരായ ആരോപണം. ഇവര്‍ക്കും ഖത്തറുമായി അടുത്ത ബന്ധമുണ്ട്.
യമനും ലിബിയയും
ഖത്തറില്‍ നിന്നു ലഭിക്കുന്ന സഹായ ധനം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നാണ് യമനിലെയും ലിബിയയിലേയും വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരായ കുറ്റമായി പറഞ്ഞിരിക്കുന്നത്്. ലിബിയയിലെ സംഘങ്ങള്‍ക്ക് ഖത്തര്‍ ഭരണകൂടത്തിന്റെ പിന്തുണയുണ്ടെന്നും ഉപരോധ പ്രഖ്യാപനത്തില്‍ ആരോപിക്കുന്നു.
ഈജിപ്താണ് എല്ലാത്തിനും പിന്നില്‍
അതേസമയം, സൗദി സഖ്യം കൂടുതല്‍ നടപടികള്‍ ഖത്തറിനെതിരേ സ്വീകരിക്കുന്നതിന് കാരണം ഈജിപ്താണെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഉപരോധം ഒരു കാരണവശാലും ഉപരോധം പിന്‍വലിക്കില്ലെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സിസി വ്യക്തമാക്കി.
കുവൈത്തിനും തിരിച്ചടി
പുതിയ ഉപരോധ പട്ടികയില്‍ കുവൈത്തില്‍ നിന്നുള്ള ഹാമിദ് ഹമദ് ഹാമിദ് അല്‍ അലിയെ ഉള്‍പ്പെടുത്തിയത് കൂടുതല്‍ വിവാദമായിട്ടുണ്ട്. കുവൈത്തിനെ പ്രകോപിപ്പിക്കുന്നതാണ് ഈ നടപടി. ഇയാള്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്നാണ് ആരോപണം.
ജൂണ്‍ എട്ടിന് പട്ടിക
ജൂണ്‍ അഞ്ചിനാണ് ഖത്തറിനെതിരേ സൗദിയും യുഎഇയും ബഹ്‌റൈനും ഈജിപ്തും ഉപരോധം പ്രഖ്യാപിച്ചത്. ജൂണ്‍ എട്ടിന് ഉപരോധ പട്ടിക പുറത്തുവിട്ടു. ഇതില്‍ 59 വ്യക്തികളും 12 ഖത്തര്‍ ബന്ധമുള്ള സംഘടനകളുമായിരുന്നു ഉണ്ടായിരുന്നത്.
കുവൈത്തും തുര്‍ക്കിയും
പ്രശ്‌നം രൂക്ഷമായതോടെ സമാധാന ശ്രമങ്ങളുമായി കുവൈത്തും തുര്‍ക്കിയും അമേരിക്കയും ഇടപെട്ടിരുന്നു. പക്ഷേ, സൗദി സഖ്യം വിട്ടുവീഴ്ചയ്ക്ക് ആദ്യം തയ്യാറായില്ല. പിന്നീട് അവര്‍ 13 ഇന നിര്‍ദേശങ്ങള്‍ വച്ചു. ഇതു ഖത്തര്‍ തള്ളി.
അമേരിക്ക സമ്മര്‍ദ്ദം ശക്തമാക്കി
എന്നാല്‍ അമേരിക്ക സമ്മര്‍ദ്ദം ശക്തമാക്കിയതോടെ സൗദി സഖ്യം അയഞ്ഞു. പിന്നീട് ആറ് നിര്‍ദേശങ്ങള്‍ അവര്‍ മുന്നോട്ട് വച്ചു. അതും ഖത്തര്‍ തള്ളിയതോടെയാണ് സൗദി സഖ്യം പുതിയ ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നത്.
ചര്‍ച്ച ചെയ്യാമെന്ന് ഖത്തര്‍
സൗദി സഖ്യം ഒടുവില്‍ മുന്നോട്ട് വച്ച ആറ് നിര്‍ദേശങ്ങള്‍ തള്ളിയ ശേഷം ഖത്തര്‍ അമീര്‍ രാജ്യത്തോട് അഭിസംബോധന ചെയ്തിരുന്നു. നാല് രാജ്യങ്ങളുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് ശൈഖ് തമീം ഹമദ് ബിന്‍ ഹമദ് അല്‍ഥാനി വ്യക്തമാക്കിയത്.
പ്രശ്‌നങ്ങള്‍ ഉടന്‍ തീരില്ല
അതിന് തൊട്ടുപിന്നാലെയാണ് പുതിയ ഉപരോധ പ്രഖ്യാപനം. ഇതോടെ ഗള്‍ഫ് മേഖലയിലെ പ്രശ്‌നങ്ങള്‍ ഉടന്‍ തീരില്ലെന്ന് വ്യക്തമായി. തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ച് സമാധാന ശ്രമങ്ങള്‍ക്ക്് ഊര്‍ജം പകര്‍ന്നിട്ടുണ്ട്. എന്നാല്‍ ഫലം എത്രത്തോളം അനുകൂലമാകുമെന്ന സംശയം ഗള്‍ഫ് രാഷ്ട്രീയ നിരീക്ഷകര്‍ പങ്കുവയ്ക്കുന്നു.