മക്കയിലെ വിശുദ്ധ കഅ്ബയിൽ ആത്മഹത്യാ ശ്രമം..ഞെട്ടലിൽ തീർത്ഥാടകർ
വിശുദ്ധ കഅ്ബയിലെ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
മക്ക : ഇസ്ലാം മതവിശ്വാസികളുടെ പുണ്യസ്ഥലമായി കണക്കാക്കപ്പെടുന്ന മക്കയിലെ വിശുദ്ധ കഅബയിലാണ് ആത്മഹത്യാ ശ്രമം നടന്നത്. കഅ്ബ കത്തിക്കാനാണ് അജ്ഞാതനായ അക്രമി ശ്രമം നടത്തിയത് എന്നായിരുന്നു ആദ്യഘട്ടത്തിൽ വാർത്ത പരന്നത്. പിന്നീടാണ് ഇത് ആത്മഹത്യാ ശ്രമം ആണെന്ന വാർത്ത പുറത്ത് വന്നത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. സോഷ്യല്‍ മീഡിയയില്‍ ഈ സംഭവത്തിന്റെത് എന്ന പേരില്‍ ഒരു വീഡിയോയും പ്രചരിക്കുന്നുണ്ട്.
വിശുദ്ധ കഅ്ബയിലെ ആത്മഹത്യാ ശ്രമം ആ സമയത്ത് സംഭവസ്ഥലത്ത് ഉണ്ടായിരുന്ന തീര്‍ത്ഥാടകര്‍ ഇടപെട്ടാണ് തടഞ്ഞത്. കഅ്ബ പെട്രോള്‍ ഒഴിച്ച് കത്തിക്കാനായിരുന്നു ശ്രമം എന്നാണ് തീർത്ഥാടകർ ധരിച്ചതും.
ആത്മഹത്യ ചെയ്യാൻ ശ്രമിച്ചയാളെ തീര്‍ത്ഥാടകര്‍ പിടകൂടി പൊലീസില്‍ ഏല്‍പ്പിച്ചു. സംഭവത്തിന്റേത് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോയും പരക്കുന്നുണ്ട്. അല്‍-ഐന്‍ ഡോട്ട് കോം എന്ന മാധ്യമമാണ് ഈ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇയാൾ കയ്യിൽ കരുതിയ ബോട്ടിലില്‍ നിറച്ചുകൊണ്ടുവന്ന പെട്രോള്‍ ഒഴിക്കുന്നത് തീര്‍ത്ഥാടകരില്‍ ചിലര്‍ കണ്ടതാണ് വന്‍ അപകടം ഒഴിവാക്കിയത്. തുടര്‍ന്ന് ഇയാളെ പിടികൂടി തടഞ്ഞുവെച്ചു. ഇയാളില്‍ നിന്നും ലൈറ്ററും പിടിച്ചെടുത്തിട്ടുണ്ട്.
ഉടന്‍ തന്ന കഅ്ബയിലെ സുരക്ഷാ സേന സ്ഥലത്തെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 40കാരനായ യുവാവാണ് ആത്മഹത്യാ ശ്രമം നടത്തിയത്. ഇയാൾക്ക് മാനസിക പ്രശ്നമുണ്ടെന്നും പറയപ്പെടുന്നു.
എന്നാൽ കഅ്ബ കത്തിക്കാന്‍ ശ്രമിക്കുന്നു എന്ന പേരിലാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പരക്കുന്നത്. 23 സെക്കന്റാണ് ഈ വീഡിയോയുടെ ദൈര്‍ഘ്യം. ഇത് യഥാര്‍ത്ഥവീഡിയോ തന്നെയാണോ എന്നുറപ്പില്ല.