ഗള്‍ഫ് പ്രതിസന്ധിക്കിടെ ഉഗ്രസ്‌ഫോടനം; ചോരയില്‍ മുങ്ങി ബഹ്‌റൈന്‍ നഗരം, പിന്നില്‍?
ഷിയാ പണ്ഡിതനായ ആയത്തുല്ലാ ഈസ ഖാസിമിന്റെ ജന്‍മ ഗ്രാമമാണ് ദിറാസ്. അക്രമികള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. ഷിയാക്കള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലാണ് തിരച്ചില്‍.
മനാമ: ഗള്‍ഫ് പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ബഹ്‌റൈനില്‍ ശക്തമായ സ്‌ഫോടനം. ദിറാസ് നഗരത്തിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഭവത്തിന് പിന്നില്‍ ആരാണെന്നന് വ്യക്തമല്ല.
ഭീകരസംഘങ്ങളാണ് ആക്രമണം നടത്തിയതെന്ന് ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം ആരോപിക്കുന്നു. എന്നാല്‍ ഏതെങ്കിലും സംഘടനയുടെ പേര് അവര്‍ എടുത്തുപറയുന്നില്ല. ഷിയാ വിഭാഗക്കാരാണ് സ്‌ഫോടനം നടത്തിയതെന്നാണ് പരോക്ഷമായി ഭരണകൂടം സൂചിപ്പിക്കുന്നത്.
ആയത്തുല്ലാ ഈസ ഖാസിം
ഷിയാ പണ്ഡിതനായ ആയത്തുല്ലാ ഈസ ഖാസിമിന്റെ ജന്‍മ ഗ്രാമമാണ് ദിറാസ്. അക്രമികള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. ഷിയാക്കള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലാണ് തിരച്ചില്‍. സംഭവം കൂടുതല്‍ സംഘര്‍ഷഭരിതമാകുമെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്.
കൂടുതല്‍ പോലീസിനെ വിന്യസിച്ചു
അക്രമികള്‍ ഒളിച്ചിരിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്ലെല്ലാം കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. സ്ഥിരം സംഘര്‍ഷ മേഖലയാണ് ദിറാസ്. ഇവിടെ രണ്ടാഴ്ച മുമ്പ് പോലീസ് നടത്തിയ റെയ്ഡിനിടെ അഞ്ച് പേരെ വെടിവച്ചുകൊന്നിരുന്നു.
സായുധ സംഘങ്ങള്‍
സായുധ സംഘങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യം ദിറാസില്‍ റെയ്ഡ് നടത്തിയത്. പോലീസിനെ ജനങ്ങള്‍ ഒന്നടങ്കം തെരുവിലിറങ്ങി നേരിടുകയായിരുന്നു. തുടര്‍ന്ന് പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും വെടിയുതിര്‍ക്കുകയും ചെയ്തു.
സ്‌ഫോടനം പ്രതികാരം
അഞ്ച് പേര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ തുടര്‍ച്ചയാണ് പുതിയ സ്‌ഫോടനമെന്ന് കരുതുന്നു. അന്നത്തെ സംഭവത്തിലുള്ള പ്രതികാരത്തിന്റെ ഭാഗമാണ് സ്‌ഫോടനമെന്ന് പോലീസ് സൂചന നല്‍കി. പോലീസുമായി ഏറ്റുമുട്ടിയ കേസില്‍ 286 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സുന്നി ഷിയാ പ്രശ്‌നം
അമിതമായി സൈനിക ശേഷി ജനങ്ങള്‍ക്കെതിരേ ഉപയോഗിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഷിയാക്കള്‍ ആരോപിക്കുന്നു. സുന്നി ഭരണകൂടമാണ് ബഹ്‌റൈനില്‍. എന്നാല്‍ ജനസംഖ്യയുടെ പകുതിയിലധികവും ഷിയാക്കളാണ്.
അന്താരാഷ്ട്ര അന്വേഷണം
ദിറാസില്‍ പോലീസും സൈന്യവും ചേര്‍ന്ന് നടത്തിയ റെയ്ഡ് സംബന്ധിച്ച് അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം വേണമെന്ന് ഐക്യരാഷ്ട്ര സഭാ മനുഷ്യാവകാശ ഏജന്‍സി മേധാവി ആവശ്യപ്പെട്ടു. വിമതരെ അടിച്ചൊതുക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഈസ ഖാസിമിനെ നാടുകടത്തി
ആയത്തുല്ലാ ഈസ ഖാസിമിനെ ബഹ്‌റൈന്‍ ഭരണകൂടം നാടുകടത്തിയതാണ്. രാജ്യത്ത് കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് കഴിഞ്ഞവര്‍ഷം ഖാസിമിനെതിരേ നടപടിയെടുത്തത്. ഇദ്ദേഹത്തിന്റെ പൗരത്വം റദ്ദ് ചെയ്തിട്ടുമുണ്ട്.
വീണ്ടും അശാന്തി നിറയുന്നു
പോലീസ് റെയ്ഡിന് ശേഷം ബഹ്‌റൈനില്‍ വീണ്ടും അശാന്തി നിറയുകയാണ്. ഇടക്കിടെ അറസ്റ്റും വെടിവയ്പ്പും നടക്കുന്നു. പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ പോലീസ് അടിച്ചമര്‍ത്തല്‍ നയമാണ് സ്വീകരിക്കുന്നതെന്ന് ഷിയാക്കളും മനുഷ്യാവകാശ സംഘടനകളും ആരോപിക്കുന്നു.
ഇറാന്റെ പിന്തുണ
ബഹ്‌റൈന്‍ ഭരണകൂടവുമായി ബന്ധം മെച്ചപ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സ്‌ഫോടനമുണ്ടാകുന്നും വ്യാപകമായ അറസ്റ്റ് നടക്കുന്നതും. ഇറാന്റെ പിന്തുണയോടെ രാജ്യത്ത് കുഴപ്പങ്ങളുണ്ടാക്കുന്നവരെയാണ് തങ്ങള്‍ അറസ്റ്റ് ചെയ്യുന്നതെന്ന് ഭരണകൂടം പറയുന്നു.
ഖത്തര്‍ പിന്തുണയോടെ പ്രക്ഷോഭം
2011ല്‍ സമാനമായ പ്രശ്‌നം ബഹ്‌റൈനിലുണ്ടായിരുന്നു. ഇറാന്റെ പിന്തുണയോടെയാണ് ജനങ്ങള്‍ തെരുവിലിറങ്ങിയതെന്ന് സര്‍ക്കാര്‍ ആരോപിക്കുന്നു. ക്രമസമാധാന നില പൂര്‍ണമായി തകര്‍ന്നതോടെ സൗദി നേതൃത്വത്തിലുള്ള അറബ് സൈന്യമെത്തിയാണ് സമരക്കാരെ ഒതുക്കിയത്. ബഹ്‌റൈന്‍ ഭരണകൂടം രാജിവച്ച് തിരഞ്ഞെടുപ്പ് നേരിടണമെന്നായിരുന്നു സമരക്കാരടെ ആവശ്യം. സമരക്കാര്‍ക്ക് ഖത്തര്‍ ഭരണാധികാരി പിന്തുണ നല്‍കിയിരുന്നുവെന്നാണ് ബഹ്‌റൈന്‍ പറയുന്നത്.