ഖത്തര്‍ ഭരണകൂടത്തെ കുടുക്കി ബഹ്‌റൈന്‍; തെളിവുകള്‍ പുറത്തുവിട്ടു, ഖത്തര്‍ നടപടി ക്രൂരം!!
സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ ശിയാ നേതാവ് ശൈഖ് അലി സല്‍മാന്‍ 2015 മുതല്‍ ജയിലിലാണ്.
മനാമ: ഖത്തറിനെതിരേ ഉപരോധം ആദ്യം പ്രഖ്യാപിച്ചത് ബഹ്‌റൈനാണ്. തൊട്ടുപിന്നാലെയാണ് സൗദി അറേബ്യയും യുഎഇയും ഈജിപ്തും കൂടെ ചേര്‍ന്നത്. എന്താണ് ബഹ്‌റൈന്‍ ആദ്യം നടപടിയെടുക്കാന്‍ കാരണം. ഈ ചോദ്യത്തിന് ഉത്തരമായി ബഹ്‌റൈന്‍ സര്‍ക്കാര്‍ ടെലിവിഷന്‍ ചില രേഖകള്‍ പുറത്തുവിട്ടിരിക്കുകയാണിപ്പോള്‍.
ബഹ്‌റൈന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ഖത്തര്‍ ശ്രമിച്ചിരുന്നുവെന്ന വിവരമാണ് ഔദ്യോഗിക ടെലിവിഷന്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതിന് തെളിവായി ചില ടെലിഫോണ്‍ രേഖകളും റെക്കോഡിങ്ങുകളും പരസ്യപ്പെടുത്തിയിരിക്കുകയാണ് ബഹ്‌റൈന്‍ ടെലിവിഷന്‍.
പ്രതിപക്ഷത്തെ കൂട്ടുപിടിച്ചു
ബഹ്‌റൈനിലെ പ്രതിപക്ഷത്തെ കൂട്ടുപിടിച്ച് രാജ്യത്ത് കുഴപ്പമുണ്ടാക്കാന്‍ ഖത്തര്‍ ശ്രമിച്ചുവെന്നാണ് ടെലിവിഷന്‍ റിപ്പോര്‍ട്ട്. മുന്‍ ഖത്തര്‍ പ്രധാനമന്ത്രി ഹമദ് ബിന്‍ ജാസിം അല്‍ഥാനിയും ബഹ്‌റൈന്‍ പ്രതിപക്ഷമായ അല്‍ വിഫാഖ് നേതാവ് അലി സല്‍മാനും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണവും പുറത്തുവിട്ടിട്ടുണ്ട്.
പ്രത്യേക അന്വേഷണം നടക്കുന്നു
ബഹ്‌റൈനെ തകര്‍ക്കാന്‍ ഇരു കൂട്ടരും പദ്ധതിയിട്ടുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ ഫോണ്‍ വിളികള്‍ സംബന്ധിച്ച് പ്രത്യേക അന്വേഷണം നടക്കുകയാണ് ബഹ്‌റൈനില്‍.
ഖത്തറിനെതിരായ ആരോപണം
കഴിഞ്ഞ ജൂണ്‍ 5നാണ് ബഹ്‌റൈന്‍, യുഎഇ, സൗദി അറേബ്യ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചത്. ഖത്തര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്നും ഗള്‍ഫ് മേഖലയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നുമായിരന്നു ആരോപണം.
തെളിവുകള്‍ ഖത്തറിന് തിരിച്ചടി
ഈ ആരോപണം ഖത്തര്‍ തള്ളിയെങ്കിലും ഇപ്പോള്‍ പുറത്തുവിട്ട തെളിവുകള്‍ ഖത്തറിന് തിരിച്ചടിയാണ്. 2011ലാണ് ബഹ്‌റൈനില്‍ പ്രശ്‌നമുണ്ടാക്കാന്‍ ഖത്തര്‍ ശ്രമിച്ചതത്രെ. ബഹ്‌റൈനില്‍ ആഭ്യന്തര കുഴപ്പമുണ്ടായപ്പോള്‍ സ്ഥിതിഗതികള്‍ വഷളാക്കാനാണ് ഖത്തര്‍ ഭരണകൂടം കരുക്കള്‍ നീക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യ രഹസ്യങ്ങള്‍ കൈമാറി
ബഹ്‌റൈന്റെ താല്‍പ്പര്യവും സുസ്ഥിരതയും തകര്‍ക്കാനാണ് ഖത്തര്‍ ശ്രമിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തിന്റെ രഹസ്യങ്ങള്‍ മറ്റൊരു രാജ്യത്തിന് കൈമാറാന്‍ ശ്രമിച്ചുവെന്ന ഒരു ക്രിമിനല്‍ കുറ്റവും സംഭവത്തിലുണ്ടായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍
പബ്ലിക് പ്രോസിക്യൂട്ടറുടെ അന്വേഷണം ഏകദേശം പൂര്‍ത്തിയാകാറായിട്ടുണ്ട്. അന്വേഷണം അവസാനിച്ചാല്‍ വ്യക്തമായ വിവരങ്ങള്‍ പുറത്തുവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഖത്തര്‍ പ്രതികരിച്ചിട്ടില്ല
എന്നാല്‍ റിപ്പോര്‍ട്ടിനോട് ഖത്തര്‍ പ്രതികരിച്ചിട്ടില്ല. വിവാദ ഫോണ്‍ സംഭാഷണം നടന്നുവെന്ന് പറയുന്ന വേളയില്‍ ഖത്തറിന്റെ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായിരുന്നു ശൈഖ് ഹമദ്. അദ്ദേഹവും പ്രതികരിച്ചിട്ടില്ലെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
ഭരണം സുന്നി, ജനം ശിയ
സുന്നി വിഭാഗത്തിന് മേല്‍കൈയുള്ള ഭരണകൂടമാണ് ബഹ്‌റൈനില്‍. എന്നാല്‍ ജനങ്ങളില്‍ കൂടുതലും ശിയാ വിഭാഗക്കാരാണ്. അധികാരത്തില്‍ തങ്ങള്‍ക്കും പങ്കാളിത്തം വേണമെന്ന് ആവശ്യപ്പെട്ടാണ് ശിയാക്കള്‍ 2011ല്‍ പ്രക്ഷോഭം നടത്തിയത്.
സൗദി അറേബ്യന്‍ സൈന്യം വന്നു
സൗദി അറേബ്യന്‍ സൈന്യത്തെ വിളിച്ചാണ് ബഹ്‌റൈന്‍ ഭരണകൂടം അന്ന് പ്രക്ഷോഭം അടിച്ചമര്‍ത്തിയത്. ആറ് വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ ഇപ്പോള്‍ അന്വേഷണ വിവരങ്ങള്‍ ഔദ്യോഗിക മാധ്യമം പുറത്തുവിട്ടതിലും സംശയമുണ്ട്. മേഖലയില്‍ ഭിന്നത രൂക്ഷമായ വേളയിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
നിരവധി പേര്‍ കൊല്ലപ്പെട്ടു
പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ശ്രമിച്ച നടപടിയില്‍ 30 ശിയാക്കള്‍ കൊല്ലപ്പെട്ടു. അഞ്ച് പോലീസുകാരും. എന്നാല്‍ ഇത് ഔദ്യോഗിക കണക്കാണ്. യഥാര്‍ഥ കണക്ക് ഇതിനേക്കാള്‍ വരുമെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്.
ഇറാന്റെ പിന്തുണയും
ശിയാ പ്രക്ഷോഭകര്‍ക്ക് ഇറാന്റെ പിന്തുണയുണ്ടായിരുന്നുവെന്നു ആരോപണമുണ്ട്. ഇറാന് പുറമെ ഖത്തറും സമരത്തിന് പിന്തുണ നല്‍കിയെന്നാണ് ഔദ്യോഗിക മാധ്യമത്തിന്റെ റിപ്പോര്‍ട്ട്.
ശിയാ നേതാവ് 2015 മുതല്‍ ജയിലില്‍
സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ ശിയാ നേതാവ് ശൈഖ് അലി സല്‍മാന്‍ 2015 മുതല്‍ ജയിലിലാണ്. വിഫാഖ് പാര്‍ട്ടി കഴിഞ്ഞ വര്‍ഷം പിരിച്ചുവിട്ടു. വിഭാഗീയ ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് പാര്‍ട്ടിയെ നിരോധിച്ചത്.