മൊസൂളിൽ അവശേഷിക്കുന്ന കുട്ടികളുടെ ജീവനും ഭീഷണിയിൽ!!! മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ!!!
ഇറാഖി സേനയും-ഐഎസ് ഭീകരരും തമ്മിലുള്ള യുദ്ധം ശക്തി യാർജിക്കുകയാണ്
ജനീവ: ഇറാഖിലെ മൊസൂളില്‍ ഒരു ലക്ഷം കുട്ടികള്‍ മരണ ഭീഷണിയിലെന്ന് ഐക്യരാഷ്ട്ര സഭ. റമദാന്‍ മാസത്തില്‍ ഏറ്റുമുട്ടല്‍ കടുത്തതോടെ പട്ടിണിയിലാണ് കുട്ടികളെന്നു യുഎന്നിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്.രാപ്പകല്‍ ഭേദമില്ലാതെ ഐഎസും ഇറാഖി സേനയും തമ്മിലുളള ഏറ്റുമുട്ടൽ തുടരുകയാണ്.ഇറാഖ് സേനക്കെതിരെ ഐഎസ് ശക്തമായി തിരിച്ചടിക്കുന്നുണ്ട്.
ഐഎസ് സ്വാധീനം അവശേഷിക്കുന്ന പടിഞ്ഞാറന്‍ മൊസൂളിലാണ് ഏറ്റുമുട്ടല്‍ ശക്തമാകുന്നത്. ഇരുന്നൂറിലേറെ പേരാണ് കഴിഞ്ഞയാഴ്ച ഉണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ പകുതിയോളം സ്ത്രീകളും കുട്ടികളും.ആക്രമണത്തിൽ പരിക്കേറ്റവരും ഒറ്റപ്പെട്ടവരുമായ കുട്ടികള്‍ പട്ടിണിയിലാണ്. ഇവരെ പുറത്തെത്തിക്കുവാനുള്ള കരാറിനെക്കുറിച്ച് ഇതു വരെ ആലോചനയുണ്ടായിട്ടില്ല. വെടിനിര്‍ത്തലിനുള്ള സാധ്യതയും ഇല്ല.
ഏഴര ലക്ഷം പേരാണ് കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഇറാഖില്‍ നിന്നും നാടു വിട്ടത്. ഇതില്‍ ഭൂരിഭാഗം പേരും സ്ത്രീകളും കുട്ടികളുമാണ്. യുദ്ധ മര്യാദകള്‍ കാറ്റില്‍ പറത്തിയാണ് ഇറാഖിലെ നീക്കങ്ങള്‍.മനുഷ്യരെ കവചമാക്കി ഉപയോഗിക്കുന്നതിനാല്‍ കരാര്‍ സാധ്യമല്ലെന്ന നിലപാടിലാണ് സൈന്യം. അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടലുണ്ടായില്ലെങ്കില്‍ അവശേഷിക്കുന്ന ഒരു ലക്ഷത്തിലേറെ വരുന്ന കുരുന്നുകളുടെ ദുരന്തം കാണേണ്ടി വരുമെന്നും ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.