ഉത്തരകൊറിയയ്ക്ക് ചൈനയുടെ താക്കീത്!ഐക്യരാഷ്ട്ര സഭാ പ്രമേയങ്ങള്‍ ലംഘിക്കരുതെന്ന് മുന്നറിയിപ്പ്
ഇന്‍റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലുകള്‍ ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു
ബെയ്ജിംഗ്: മിസൈൽ പരീക്ഷണങ്ങളിൽ ഉത്തരകൊറിയയ്ക്ക് മുന്നറിയിപ്പുമായി ചൈന. യുഎൻ സെക്യൂരിറ്റി കൗൺസിലിന്‍റെ പ്രമേയങ്ങൾ ആണവായുധ പരീക്ഷണങ്ങൾ കൊണ്ടോ മിസൈല്‍ പരീക്ഷണങ്ങൾ കൊണ്ടോ ലംഘിക്കരുതെന്നാണ് ചൈന ഉത്തരകൊറിയയോട് ആവശ്യപ്പെടുന്നത്. ഇന്‍റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലുകള്‍ വിജയകരമായി പരീക്ഷിച്ചുവെന്ന് ഉത്തരകൊറിയ വ്യക്തമാക്കിയതിന് പിന്നാലെയാണ് ചൈന ഉത്തരകൊറിയയ്ക്ക് താക്കീത് നല്‍കുന്നത്.
അമേരിക്ക ഉൾപ്പെടെയുള്ള ലോക രാഷ്ട്രങ്ങളുടെ മുന്നറിയിപ്പ് കണക്കിലെടുക്കാതെ മിസൈൽ പരീക്ഷണം നടത്തുന്ന സാഹചര്യത്തില്‍ ഉത്തരകൊറിയയുടെ മുഖ്യസഖ്യകക്ഷിയായ ചൈനയെ അമേരിക്ക സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. 12ലധികം മിസൈൽ പരീക്ഷണങ്ങളും രണ്ട് ആണവ ബോംബുകളും ഉത്തരകൊറിയ അടുത്ത കാലത്തായി പരീക്ഷിച്ചിരുന്നു. യുഎൻ സെക്യൂരിറ്റി കൗൺസിലിന്‍റെ പ്രമേയം ലംഘിച്ചാണ് നടത്തിയിട്ടുള്ളത്. ഇക്കാര്യം നേരത്തെ തന്നെ അമേരിക്കയും ജപ്പാനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു.
അമേരിക്ക താക്കീത് നൽകി
മുന്നറിയിപ്പ് വകവെയ്ക്കാതെ ഉത്തരകൊറിയ ആയുധ പരീക്ഷണങ്ങള്‍ തുടർന്നാൽ ചൈനയെ മറികടന്ന് ഉത്തരകൊറിയയ്ക്ക് തിരിച്ചടി നല്‍കുമെന്ന് നേരത്തെ തന്നെ അമേരിക്ക വ്യക്തമാക്കിയിരുന്നു. ഉത്തരകൊറിയയുടെ സഖ്യകക്ഷിയായ ചൈന കൊറിയയെ നിലയ്ക്ക് നിർത്തിയില്ലെങ്കിൽ തിരിച്ചടിക്കുമെന്നായിരുന്നു അമേരിക്കയുടെ ഭീഷണി.
അമേരിക്കയുടെ നാശം കാണണം
ആയുധ പരീക്ഷണങ്ങള്‍ നിർത്തിവെയ്ക്കണമെന്ന അമേരിക്കൻ മുന്നറിയിപ്പ് അവഗണിച്ച ഉത്തരകൊറിയ അമേരിക്കയെ തകർക്കുന്നതിനാവശ്യമായ ആണവമിസൈൽ വികസിപ്പിച്ചെടുക്കാനാണ് ശ്രമിക്കുന്നതെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ചൈനയുടെ നിർദ്ദേശങ്ങൾ പോലും മറികടന്നായിരുന്നു കൊറിയൻ നീക്കം.
ഇനി ചട്ടം ലംഘിക്കരുത്
യുഎൻ സെക്യൂരിറ്റി കൗൺസിലിന്‍റെ പ്രമേയം ലംഘിക്കുന്ന തരത്തിലുള്ള ഒരു നീക്കങ്ങളും ഉത്തരകൊറിയയുടെ ഭാഗത്തുനിന്ന് ഉണ്ടാവരുതെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യി വ്യക്തമാക്കി. വിദേശകാര്യമന്ത്രാലയത്തിന്‍റെ വെബ്ബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയയത്.
സംഘര്‍ഷം ഉടലെടുക്കും
bഉത്തരകൊറിയ ആയുധപരീക്ഷണം നിർത്തിവച്ചില്ലെങ്കിൽ രാജ്യവുമായി വലിയ സംഘട്ടനം ഉണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഉത്തരകൊറിയ ഉയർത്തുന്ന ഭീഷണിയെ നേരിടാൻ മറ്റ് മാർഗ്ഗങ്ങൾ അവലംബിക്കുമെന്നും അമേരിക്ക വ്യക്തമാക്കിയിരുന്നു.
ചൈനയും ഉത്തരകൊറിയും ഇടഞ്ഞു
ദക്ഷിണ കൊറിയയിൽ ടെർമിനൽ ഹൈ ആൾറ്റിറ്റ്യൂട് ഏരിയ ഡിഫൻസ് സംവിധാനം സ്ഥാപിച്ചതോടെയാണ് ഉത്തരകൊറിയും ചൈനയും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകള്‍ ഉണ്ടാവുന്നത്. ചൈനയുടെ സുരക്ഷയ്ക്ക് താഡ് സംവിധാനം ഭീഷണിയാണെന്നും ഉത്തരകൊറിയുമായുള്ള സംഘര്‍ഷത്തിൽ അയവുവരുത്താൻ ഒന്നും ചെയ്യാനാവില്ലെന്നുമുള്ള നിലപാടായിരുന്നു ചൈനയ്ക്കുണ്ടായിരുന്നത്. എന്നാൽ ഉത്തരകൊറിയയിൽ നിന്നുള്ള സുരക്ഷാ ഭീഷണിയെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് നീക്കമെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.