അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: പോരാട്ടച്ചൂടില്‍ ട്രംപും ഹിലരിയും, ലോകം ഉറ്റുനോക്കുന്നു
അയോവ, മിന്നസോട്ട, മിഷിഗണ്‍, പെന്‍സില്‍വാനിയ, വിര്‍ജീനിയ, ഫ്‌ളോറിഡ, നോര്‍ത്ത് കരോളിന, ന്യൂ ഹാംഷെയര്‍ എന്നീ സംസ്ഥാനങ്ങളിലെ വോട്ട് ഉറപ്പിക്കാനാണ് ട്രംപിന്റെ പോരാട്ടം.
വാഷിംഗ്ടണ്‍: 58ാമത്തെ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള തയ്യാറെടുപ്പിലാണ് അമേരിക്ക. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണും തമ്മിലുള്ള തീ പാറുന്ന പോരാട്ടത്തിനൊടുവില്‍ വിജയം ആര്‍ക്കാവുമെന്നാണ് ലോകമെമ്പാടും ഉറ്റുനോക്കുന്നത്. അയോവ, മിന്നസോട്ട, മിഷിഗണ്‍, പെന്‍സില്‍വാനിയ, വിര്‍ജീനിയ, ഫ്‌ളോറിഡ, നോര്‍ത്ത് കരോളിന, ന്യൂ ഹാംഷെയര്‍ എന്നീ സംസ്ഥാനങ്ങളിലെ വോട്ട് ഉറപ്പിക്കാനാണ് ട്രംപിന്റെ പോരാട്ടം. എന്നാല്‍ ഹിലരി അവസാന വട്ട പ്രചരണത്തിന് ലക്ഷ്യമിട്ടിട്ടുള്ളത് നോര്‍ത്ത് കരോലിനയിലെ റെലീഹില്‍ പ്രചാരണത്തിനെത്താനാണ്. എബിസി സര്‍വ്വേ പ്രകാരം ഹിലരി അഞ്ച് പോയിന്റ് മുന്നിലാണുള്ളത്. ഒരു പക്ഷത്തേയ്ക്കും ചായ് വില്ലാത്ത വോട്ടര്‍മാരെ തങ്ങള്‍ക്കൊപ്പം നിര്‍ത്താനാണ് ഇരു സ്ഥാനാര്‍ത്ഥികളും ലക്ഷ്യമിടുന്നത്.
ഇമെയില്‍ വിവാദങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണെ തേടിയെത്തിയെങ്കിലും അമേരിക്കയിലെ മാധ്യമങ്ങളുടെ പിന്തുണ ഹിലരിക്കാണ് ഇത് ട്രംപിനെ നിരാശനാക്കുന്നുണ്ട്. ട്രംപിനെതിരെയുള്ള ആരോപണങ്ങള്‍ പെരുപ്പിച്ചു കാണിയ്ക്കുന്ന മാധ്യമങ്ങള്‍ ഹിലരിക്കെതിരെ ഉയര്‍ന്ന എഫ്ബിഐ അന്വേഷണങ്ങള്‍ ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ മിതത്വത്തോടെ കൈകാര്യം ചെയ്യുന്നതിലും ജാഗ്ര പുലര്‍ത്തിയിരുന്നു. സര്‍വ്വേയില്‍ പങ്കെടുത്തവരാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.
ഡിസംബര്‍ 19ന് നടക്കുന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പില്‍ തലസ്ഥാന നഗരിയില്‍ വച്ച് കണ്ടുമുട്ടുന്ന പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളാണ് പ്രസിഡന്റിനെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നത്. നവംബര്‍ എട്ടിലെ തിരഞ്ഞെടുപ്പ് പോപ്പുലര്‍ വോട്ടെന്നും ഡിസംബര്‍ 19ലെ തിരഞ്ഞെടുപ്പ് ഇലക്ടറല്‍ വോട്ടെന്നുമാണ് വിളിക്കുന്നത്. തിരഞ്ഞെടുപ്പില്‍ വിജയം കരസ്ഥമാക്കേണ്ട സ്ഥാനാര്‍ത്ഥി നേടണ്ടത് 538 ല്‍ 270 ഇലക്ടറല്‍ വോട്ടുകളാണ്. ജനുവരി ആറിനാണ് മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുക. ഈ ഘട്ടത്തില്‍ വച്ചാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരെ തിരഞ്ഞെടുക്കുന്നത്.