ലണ്ടൻ ഭീകരാക്രമണം:ബ്രിട്ടന് പിന്തുണയുമായി യുഎസ്,മുസ്ലിം യാത്രാവിലക്ക് ഉയർത്തിക്കാണിച്ച് ട്രംപ്
വാഷിംഗ്ടൺ: ഭീകരാക്രമണത്തിന് ഇരയായ ബ്രിട്ടന് പിന്തുണയും സഹായ വാഗ്ദാനവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. അമേരിക്കക്കാരുടെ സുരക്ഷയ്ക്ക് വേണ്ടി യാത്രാവിലക്കിനെ പിന്തുണയ്ക്കേണ്ടത് അനിവാര്യമാണെന്നും ട്രംപ് ചൂണ്ടിക്കാണിക്കുന്നു. ബ്രിട്ടന്‍ ഭീകരാക്രമണത്തിന് ഇരയായ സാഹചര്യത്തില്‍ ട്വിറ്ററിലാണ് ട്രംപ് രംഗത്തെത്തിയിട്ടുള്ളത്.
ബ്രിട്ടന് വേണ്ടി എല്ലാ സഹായങ്ങളും യുഎസ് ചെയ്യുമെന്നും അവിടെ ബ്രിട്ടനൊപ്പം അവിടെ ഉണ്ടാകുമെന്നും, ദൈവം അനുഗ്രഹിക്കട്ടെയെന്നുമായിരുന്നു ട്രംപിന്റെ ട്വീറ്റ്. കോടതികൾ നമ്മുടെ അധികാരങ്ങൾ തിരികെ ഏൽപ്പിക്കേണ്ടതുണ്ടെന്നും സുരക്ഷ ശക്തമാക്കുന്നതിന് യാത്രാവിലക്ക് പ്രാബല്യത്തിൽ വരുത്തണമെന്നും ട്രംപ് ട്വീറ്റിൽ ചൂണ്ടിക്കാണിക്കുന്നു. ബ്രിട്ടന്‍ ആവശ്യപ്പെട്ടാല്‍ എന്തുസഹായവും നൽകാന്‍ അമേരിക്ക തയ്യാറാണെന്നും അമേരിക്കൻ ജനത ബ്രിട്ടനിലെ ജനങ്ങൾക്കൊപ്പമാണെന്നും യുഎസ് സ്റ്റ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വ്യക്തമാക്കി.
ഞായറാഴ്ച രാവിലെ ബ്രിട്ടനിൽ രണ്ടിടങ്ങളിലായി ഉണ്ടായ ഭീകരാക്രമണത്തിൽ ആറ് കൊല്ലപ്പെട്ടുവെന്നാണ് ബ്രിട്ടീഷ് പോലീസിന്റെ സ്ഥിരീകരണം. മൂന്ന് അക്രമികളെ സുരക്ഷാ സേന വധിക്കുകയും ചെയ്തു. സെന്‍ട്രല്‍ ലണ്ടനിൽ ആള്‍ക്കൂട്ടനിടയിലേയ്ക്ക് വാനോടിച്ച് കയറ്റുകയും, സമീപത്തെ ബൊരോഗ് മാര്‍ക്കറ്റില്‍ കത്തി കൊണ്ട് ആക്രമിക്കുകയുമായിരുന്നു. ഇരു സംഭവങ്ങളും ഭീകരാക്രമണങ്ങളാണെന്ന് ഉടന്‍ സ്ഥലത്തെത്തിയ പോലീസ് വ്യക്തമാക്കി.
ബിട്ടനില്‍ രണ്ടിടത്ത് ഭീകരാക്രമണമുണ്ടായതോടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി രംഗത്തെത്തി. ആക്രമണം ഞെട്ടിയ്ക്കുന്നതും കടുത്ത വേദനയുണ്ടാക്കുന്നതാണെന്നും മോദി ട്വീറ്റ് ചെയ്തു.