ദുബായ് ഇനി 'ഫയർ ഫ്രീ'...തീപിടിത്തം ഒഴിവാക്കാൻ താമസക്കാർ ഇതൊക്കെ ചെയ്തേ പറ്റൂ...
സ്കൂളുകളിൽ ഫയർ എസ്കേപ്പ് ഡ്രില്ലുകൾ നിർബന്ധമാക്കും. കെട്ടിടങ്ങൾ പുതുക്കി പണിയുന്പോൾ ഗുണമേൻമയുള്ള കോട്ടിംഗുകൾ ഉപയോഗിക്കാനും നിർദ്ദേശം ഉണ്ട്.
ദുബായ്: കെട്ടിട നിര്‍മ്മാണച്ചട്ടങ്ങളില്‍ ദുബായില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു. അഗ്നി സുരക്ഷാമാര്‍ഗ്ഗങ്ങള്‍ നിര്‍ബന്ധമാക്കുന്ന നിയമം ജനുവരി 22 മുതൽ നിലവിൽ വന്നു . അംബര ചുംബികളുടെ നഗരമാണ് ദുബായ്. ഈ വലിയ കെട്ടിടങ്ങള്‍ തീപിടിത്തം ഉണ്ടായാല്‍ മനുഷ്യ ജീവന് വലിയ അത്യാഹിതം സംഭവിയ്ക്കും എന്നതിനാലാണ് കര്‍ശന നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നത്.
കഴിഞ്ഞ വര്‍ഷം മാത്രം 30ല്‍ അധികം തീപിടിത്തങ്ങളാണ് ദുബായ് നഗരത്തില്‍ ഉണ്ടായത്. മിക്കതും വന്‍ കെട്ടിടങ്ങളില്‍ ആയിരുന്നു. അപകടം സംഭവിച്ചാല്‍ ഇവിടുത്തെ താമസക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ബുദ്ധിമുട്ടും, അഗ്നിശമന സേനയ്ക്ക് സ്ഥലത്തേക്ക് എത്തിപ്പെടാന്‍ കഴിയാത്തതും അപകടത്തിന്‌റെ വ്യാപ്തി കൂട്ടുന്നു. ഈ സാഹചര്യത്തില്‍ പുതിയ ചടങ്ങള്‍ പാലിയ്ക്കുന്ന കെട്ടിടങ്ങള്‍ക്ക് മാത്രം അനുമതി നല്‍കിയാല്‍ മതിയെന്നാണ് ദുബായ് സിവില്‍ ഡിഫന്‍സ് അതോറിറ്റിയുടെ തീരുമാനം.
ഫ്‌ളാറ്റുകളുടെയും മറ്റും സീലിങ് ആയി ഉപയോഗിക്കുന്ന വസ്തുക്കള്‍ പെട്ടന്ന് തീപിക്കാത്തത് ആയിരിക്കണമെന്ന് നിര്‍ദ്ദേശം ഉണ്ട്. വീടുകള്‍ മോടി കൂട്ടാന്‍ ഉപയോഗിക്കുന്ന സീലിങ്ങുകള്‍ അഗ്നി പ്രതിരോധ ശേഷി ഉള്ളതാണെന്ന് ഉറപ്പ് വരുത്താണ് സൈറ്റ് എഞ്ചിനീയര്‍മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം ഉണ്ട്.
നിയമങ്ങള്‍ ലംഘിക്കുന്നവര്‍ വന്‍ തുക പിഴയായി നല്‍കേണ്ടി വരും. 50,000 ദിര്‍ഹം പിഴ ശിക്ഷയാണ് ആദ്യ ഘട്ടത്തില്‍ വിധിക്കുക.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ സ്ഥിതി ചെയ്യുന്ന നഗരമാണ് ദുബായ്. ഇവിടെ തീപിടിത്തം ഉണ്ടായാല്‍ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കുക ശ്രമകരമാണ് . ഈ സാഹചര്യത്തില്‍ ബുര്‍ജ് ഖലീഫയിലെ ഫ്‌ളാറ്റുകളില്‍ അറ്റകുറ്റ പണി നടക്കുമ്പോള്‍ പുതിയ നിര്‍ദ്ദേശ പ്രകാരമുള്ള മാറ്റങ്ങള്‍ വരുത്തണം.
ലോകത്തിലെ മറ്റ് തിരക്കുള്ള നഗരങ്ങളെ അപേക്ഷിച്ച് ദുബായില്‍ തീപിടിത്ത നിരക്ക് കുറവാണെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ കെട്ടിടങ്ങളുടെ ബാഹുല്യം കാരണം, ഇനി ഒരു അപകടം ഉണ്ടായാല്‍ അതിന്‌റെ തീവ്രത വളരെ വലുതാകും എന്ന് മുന്‍കൂട്ടി കണ്ടാണ് നിര്‍ദ്ദേശങ്ങള്‍.
തീപിടിത്തം ഉണ്ടായാല്‍ ഉപയോഗിക്കുന്ന എക്‌സിറ്റിന്‍ക്യുഷറുകളെ ഭാരം കുറക്കാനും ദുബായ് ആഭ്യന്തര മന്ത്രാലയം പദ്ധതി തയ്യാറാക്കുന്നുണ്ട്. ഇതിനായി നാനോ ടെക്‌നോളജിയുടെ സഹായത്തോടെ ഭാരവും വലുപ്പവും കുറഞ്ഞ അഗ്നിരക്ഷാ മാര്‍ഗ്ഗങ്ങളുടെ നിര്‍മ്മാണം പുരോഗമിയ്ക്കുകയാണ്.
സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമായി ഫയര്‍ ഡ്രില്‍ നിര്‍ബന്ധമാക്കാനും ആലോചനയുണ്ട്. തീപിടിത്തം ഉണ്ടായാല്‍ എങ്ങനെ രക്ഷപ്പെടാമെന്നും തീപടരുന്നത് എങ്ങനെ തടയാമെന്നും കുട്ടികളില്‍ അവബോധം സൃഷ്ടിക്കും.