ഖത്തര്‍ പ്രതിസന്ധിക്ക് കാരണം ഒരു രാജ്യമാണ്, ഒരൊറ്റ രാജ്യം; മൂന്നെണ്ണം വിട്ടുവീഴ്ചയ്ക്ക് തയ്യാറായി
ഈജിപ്ത് മാത്രമാണ് പുറത്തുനിന്നുള്ള അറബ് രാജ്യം. ഈജിപ്താണ് ഇപ്പോഴും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ദോഹ: ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിക്കുകയും യാത്രാ നിരോധനം ചുമത്തുകയും ചെയ്തത് നാല് രാജ്യങ്ങള്‍ ചേര്‍ന്നാണ്. എന്നാല്‍ രണ്ട് മാസത്തോട് അടുക്കവെ ഉപരോധത്തില്‍ ഇളവ് വരുത്താന്‍ മൂന്ന് രാജ്യങ്ങള്‍ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും ഒരുരാജ്യം വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല. ഇതാണ് പ്രതിസന്ധി ഇപ്പോഴും തുടരാന്‍ കാരണം.
സൗദി അറേബ്യ, ബഹ്‌റൈന്‍, യുഎഇ, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചിട്ടുള്ളത്. ഇതില്‍ മൂന്ന് രാജ്യങ്ങള്‍ ജിസിസിയില്‍പ്പെട്ടതാണ്. ഈജിപ്ത് മാത്രമാണ് പുറത്തുനിന്നുള്ള അറബ് രാജ്യം. ഈജിപ്താണ് ഇപ്പോഴും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
വിദേശകാര്യ മന്ത്രി പറയുന്നത്
ഖത്തര്‍ ചെയ്യുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ നിന്നു അവര്‍ വിട്ടുനില്‍ക്കണം. സായുധ സംഘങ്ങളെ സഹായിക്കുന്നത് നിര്‍ത്തണം. എന്നാല്‍ മാത്രമേ അവരുമായി സമവായത്തിന്റെ പാത സ്വീകരിക്കൂവെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രി സമീഹ് ശുക്രി പറഞ്ഞു.
കടുത്ത സമ്മര്‍ദ്ദം
ബ്രസല്‍സില്‍ യൂറോപ്യന്‍ യൂനിയന്‍ നയതന്ത്ര മേധാവി ഫെഡറിക്ക മൊഗേരിനിയുമായുള്ള കൂടിക്കാഴ്ചയിലാണ് ശുക്രി ഇക്കാര്യം വ്യക്തമാക്കിയത്. ഖത്തറിനെതിരായ ഉപരോധത്തില്‍ നിന്നു പിന്തിരിയണമെന്ന് സൗദി സഖ്യത്തിന് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ട്.
അമേരിക്കയുടെ വാക്കുകളില്‍ വീണ് സൗദി
യൂറോപ്യന്‍ യൂനിയനും അമേരിക്കയും പാകിസ്താന്‍ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളും സൗദി സഖ്യം പിന്‍മാറണമന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്ക സമ്മര്‍ദ്ദം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് സൗദിയും യുഎഇയും ഉപാധികള്‍ വെട്ടിച്ചുരുക്കിയത്.
വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് ഈജിപ്ത്
ഇത് സമവായത്തിന്റെ പ്രശ്‌നമല്ലെന്ന് ശുക്രി പറഞ്ഞു. തങ്ങള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. ഖത്തറുമായി ചര്‍ച്ചയും നടത്തില്ല. ആദ്യം തങ്ങള്‍ മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഖത്തര്‍ തയ്യാറാകണം. അതു മാത്രമാണ് പോംവഴിയെന്നും ശുക്രി കൂട്ടിച്ചേര്‍ത്തു.
ബ്രദര്‍ഹുഡിന് ഖത്തര്‍ പിന്തുണ
ഈജിപ്തില്‍ സ്വാധീനമുള്ള മുസ്ലിം ബ്രദര്‍ഹുഡിന് ഖത്തര്‍ പിന്തുണ നല്‍കുന്നുവെന്നാണ് ഈജിപ്തിന്റെ ആരോപണം. ഈജിപ്ത് മുമ്പ് പുറത്താക്കിയ പണ്ഡിതന്‍ യൂസഫുല്‍ ഖറദാവിക്ക് അഭയം നല്‍കിയത് ഖത്തറാണ്.
ബ്രദര്‍ഹുഡിനെ അട്ടിമറിച്ചു
ബ്രദര്‍ഹുഡ് നേതാക്കളെ പ്രശംസിച്ച് ഖത്തര്‍ രംഗത്ത് വരാറുണ്ട്. ഹുസ്‌നി മുബാറകിനെ പുറത്താക്കിയ ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ചത് ബ്രദര്‍ഹുഡിന്റെ നോമിനി ആയിരുന്നു. മുഹമ്മദ് മുര്‍സി ആയിരുന്നു പ്രസിഡന്റ്. മുര്‍സിയുമായി അടുത്ത ബന്ധമായിരുന്നു ഖത്തറിന്. ആ ഭരണകൂടത്തെ അട്ടിമറിച്ചാണ് ഇപ്പോഴത്തെ അല്‍സിസി ഭരണകൂടം നിലവില്‍ വന്നത്.
പ്രധാന രാജ്യങ്ങളുടെ ആവശ്യം
അമേരിക്ക, പാകിസ്താന്‍, തുര്‍ക്കി, ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി തുടങ്ങിയ പ്രധാന രാജ്യങ്ങളെല്ലാം ഖത്തറിനെതിരായ ഉപരോധം പിന്‍വലിക്കണമെന്ന് സൗദി സഖ്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യം വച്ച 13 നിര്‍ദേശങ്ങള്‍ വെട്ടിച്ചുരുക്കി പിന്നീട് ആറെണ്ണമാക്കിയത് അങ്ങനെയാണ്.
ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഖത്തര്‍
ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഖത്തര്‍ അമീര്‍ തമീം അല്‍ഥാനി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഖത്തറുമായി ഒരു ചര്‍ച്ചയും വേണ്ടെന്ന് നാല് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ കര്‍ശന നിലപാടെടുത്തത് ഈജിപ്തായിരുന്നു.
നിലപാട് മാറ്റില്ലെന്ന് അല്‍ സിസി
ആര് നിലപാട് മാറ്റിയാലും ഈജിപ്ത് മാറ്റാന്‍ തയ്യാറല്ലെന്ന് കഴിഞ്ഞ ദിവസം അലക്‌സാഡ്രിയയില്‍ നടന്ന പരിപാടിയില്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി വ്യക്തമാക്കിയിരുന്നു. ഇതേ നിലപാട് തന്നെയാണ് മന്ത്രി ശുക്രിയും പറഞ്ഞത്.
ഖത്തറിന്റെ നിലപാട്
രാജ്യത്തിന്റെ പരമാധികാരം മാനിച്ചുകൊണ്ടുള്ള ഏത് ചര്‍ച്ചയ്ക്കും ഖത്തര്‍ തയ്യാറാണെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കുവൈത്ത് അമീറിന്റെ മധ്യസ്ഥത എല്ലാ വിഭാഗവും അംഗീകരിച്ചതാണ്. അവിടെയും ഉടക്കിടുന്നത് ഈജിപ്താണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉപരോധം ശക്തമാക്കി
അതിനിടെ, സമാധാന ശ്രമങ്ങള്‍ എല്ലാം അവതാളത്തിലാക്കി ഖത്തറിനെതിരേ കൂടുതല്‍ ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ് സൗദി സഖ്യം. ഒമ്പതു സംരഭങ്ങള്‍ക്കും ഒമ്പതു വ്യക്തികള്‍ക്കുമെതിരേകൂടി ഉപരോധം പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം വിജ്ഞാപനമിറക്കി. സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാകുമെന്നാണ് ഇതുവ്യക്തമാക്കുന്നത്.
പട്ടികയില്‍ 18 പേരുകള്‍
18 പേരുകളാണ് പുതിയതായി ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുവൈത്തും തുര്‍ക്കിയും അമേരിക്കയും സമാധാന ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കെയാണ് പുതിയ ഉപരോധം. ഇത് മേഖലയില്‍ കൂടുതല്‍ പ്രശ്‌നമുണ്ടാക്കുമെന്നതില്‍ തര്‍ക്കമില്ല.
അല്‍ നുസ്‌റ ഫ്രണ്ടിന് പണം
സിറിയയിലെ സായുധ സംഘമായ അല്‍ നുസ്‌റ ഫ്രണ്ടിന് പണം എത്തിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് നാല് വ്യക്തികള്‍ക്കെതിരേ ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നത്. അതില്‍ മൂന്ന് പേര്‍ ഖത്തറിലുള്ളവരും ഒരാള്‍ കുവൈത്തിലുള്ള വ്യക്തിയുമാണ്.
യമനിലെ ഖത്തറിന്റെ കളി
യമനില്‍ നിന്നുള്ള മൂന്ന് വ്യക്തികളും മൂന്ന് സംഘടനകളും പുതിയ പട്ടികയിലുണ്ട്. അല്‍ ഖാഇദയെ പിന്തുണച്ചുവെന്നാണ് ഇവര്‍ക്കെതിരായ ആരോപണം. ഇവര്‍ക്കും ഖത്തറുമായി അടുത്ത ബന്ധമുണ്ട്.
യമനും ലിബിയയും
ഖത്തറില്‍ നിന്നു ലഭിക്കുന്ന സഹായ ധനം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നാണ് യമനിലെയും ലിബിയയിലേയും വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരായ കുറ്റമായി പറഞ്ഞിരിക്കുന്നത്്. ലിബിയയിലെ സംഘങ്ങള്‍ക്ക് ഖത്തര്‍ ഭരണകൂടത്തിന്റെ പിന്തുണയുണ്ടെന്നും ഉപരോധ പ്രഖ്യാപനത്തില്‍ ആരോപിക്കുന്നു.
കുവൈത്തിനും തിരിച്ചടി
പുതിയ ഉപരോധ പട്ടികയില്‍ കുവൈത്തില്‍ നിന്നുള്ള ഹാമിദ് ഹമദ് ഹാമിദ് അല്‍ അലിയെ ഉള്‍പ്പെടുത്തിയത് കൂടുതല്‍ വിവാദമായിട്ടുണ്ട്. കുവൈത്തിനെ പ്രകോപിപ്പിക്കുന്നതാണ് ഈ നടപടി. ഇയാള്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്നാണ് ആരോപണം. പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ പ്രധാനമായും ശ്രമിക്കുന്ന രാജ്യമാണ് കുവൈത്ത്.