158 ഇന്ത്യന്‍ സൈനികരെ ചൈന വധിച്ചെന്ന് പാകിസ്താന്‍!!ഇല്ലെന്ന് ഇന്ത്യ!!
Array
ദില്ലി: അതിർത്തി തർക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സിക്കിം അതിർത്തിയിൽ ചൈന 158 ഇന്ത്യൻ സൈനികരെ കൊലപ്പെടുത്തിയെന്ന വാർത്തയുമായി പാകിസ്താൻ മാധ്യമം. വാർത്ത കൊടുത്ത മാധ്യമത്തിന് ചുട്ട മറുപടിയുമായി ഇന്ത്യ രംഗത്തെത്തി. വാർത്ത അടിസ്ഥാന രഹിതമാണെന്നും വിദ്വേഷമുളവാക്കുന്നതാണെന്നും കുറ്റകരമാണെന്നും ഇന്ത്യ വ്യക്തമാക്കി. അശ്രദ്ധമായാണ് ചില മാധ്യമങ്ങൾ വാർത്ത കൊടുക്കുന്നതെന്ന് വിദേശകാര്യ സെക്രട്ടറി ഗോപാൽ ബാംഗ്ലേ കുറ്റപ്പെടുത്തി.
പാക് മാധ്യമമായ 'ദുനിയ ന്യൂസ്' ആണ് അതിർത്തി കടന്നെത്തിയ ചൈനീസ് സൈന്യം റോക്കറ്റ് ലോഞ്ചറുകൾ ഉപയോഗിച്ച് ആക്രമണം നടത്തി 158 ഇന്ത്യൻ സൈനികരെ കൊലപ്പെടുത്തിയതായി റിപ്പോർട്ട് ചെയ്തത്. സംഭവ സ്ഥലത്തു നിന്ന് എടുത്തത് എന്ന പേരിൽ വ്യാജചിത്രങ്ങളും വാർത്തക്കൊപ്പം കൊടുത്തിരുന്നു. ഇന്ത്യക്കെതിരെ അത്യാധുനിക യുദ്ധോപകരണങ്ങളുപയോഗിച്ച് ആക്രമണം നടത്തുന്ന വീഡിയോ ചൈനയിലെ സെൻട്രൽ ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്‌തെന്നും 'ദുനിയ ന്യൂസ്' റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്ത്യയും ഭൂട്ടാനും ചൈനയും അതിർത്തി പങ്കിടുന്ന ട്രൈജങ്ഷനിൽ ഒരു മാസത്തോളമായി സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഇന്ത്യൻ സൈന്യമാണ് അതിർത്തി ലംഘിച്ചതെന്ന് ചൈന ആരോപിക്കുമ്പോൾ ചൈനയുടെ ഭാഗത്താണ് പ്രശ്‌നമെന്നാണ് ഇന്ത്യ പറയുന്നത്. ഡോക്‌ലാമിൽ ഇന്ത്യ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. സൈന്യത്തെ പിൻവലിച്ചാൽ മാത്രമേ ചർച്ചക്കു തയ്യാറാകുള്ളൂ എന്ന നിലപാടാണ് ചൈന സ്വീകരിച്ചിരിക്കുന്നത്.