ഇന്ത്യ ഭീകരവാദത്തിന്റെ ഇര: അതിർത്തിക്കുള്ളിൽ ഭീകരർക്ക് താവളമൊരുക്കരുതെന്ന് ട്രംപ്
മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിലെ 50 ഓളം നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ട്രംപിന്റെ പ്രസംഗം.
റിയാദ്: ഇന്ത്യ ഭീകരവാദത്തിന്റെ ഇരയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സൗദി അറേബ്യയിലെ റിയാദിൽ നടക്കുന്ന അറബ്- ഇസ്ലാമിക് - യുഎസ് ഉച്ചകോടയിൽ സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്റെ പ്രസ്താവന. എല്ലാ രാജ്യങ്ങളും തങ്ങളുടെ അതിർത്തിക്കുള്ളിൽ ഭീകരർ താവളമുറപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ട്രംപ് ആഹ്വാനം ചെയ്തു. ഇന്ത്യയ്ക്ക് പുറമേ റഷ്യ, ചൈന, ആസ്ട്രേലിയ എന്നീ രാജ്യങ്ങളും ഭീകരവാദത്തിന്റെ ഇരകളാണ്. അമേരിക്കയും യൂറോപ്പും നിരന്തരം ഭീകരാക്രമണങ്ങളെ അഭിമുഖീകരിക്കുന്നുണ്ടെന്നും ട്രംപ് ചൂണ്ടിക്കാണിക്കുന്നു.
മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിലെ 50 ഓളം നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ട്രംപിന്റെ പ്രസംഗം. ഭീകരവാദത്തെക്കുറിച്ച് പ്രസംഗത്തിനിടെ പരാമർശിച്ചിരുന്നുവെങ്കിലും അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ പ്രയോഗിച്ചിരുന്ന റാഡിക്കൽ ഇസ്ലാമിക് ഭീകരവാദം എന്ന പദം ഉപയോഗിക്കാതിരിക്കാൻ ട്രംപ് പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു. ഭീകരവാദത്തെ ഇല്ലാതാക്കാൻ മിഡിൽ ഈസ്റ്റ് രാഷ്ട്രങ്ങൾ ഒന്നിച്ച് പോരാടണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
മുസ്ലിം ഭീകരവാദത്തിനെതിരെയും ഐസിസിനെതിരെയും കർശന നിലപാടുകൾ സ്വീകരിക്കുന്ന ട്രംപ് ഇറാൻ ഭീകര സംഘടനകൾക്ക് പണവും ആയുധങ്ങളും നൽകുന്നുവെന്ന് കുറ്റപ്പെടുത്തി. ലോകത്ത് ഭീകരവാദ പ്രവർത്തനങ്ങൾ വർധിക്കുകയാണെന്നും, സമാധാനത്തിന്റെ പാത സ്വീകരിക്കാൻ ഇവിടെ നിന്ന് തുടങ്ങണമെന്നും, ഇത് വിശുദ്ധമായ മണ്ണാണെന്നും സൗദി സന്ദർശനത്തിനിടെ ട്രംപ് വ്യക്തമാക്കിയിരുന്നു. ഭീകരർക്ക് പ്രവർത്തിക്കാനുള്ള ഇടം നൽകരുതെന്നും ട്രംപ് മറ്റ് രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഭീകരർക്ക് തങ്ങളുടെ മണ്ണിൽ ഇടം നൽകാതിരിക്കാനുള്ള ഉത്തരവാദിത്തം ഉണ്ടെന്നും ട്രംപ് ചൂണ്ടിക്കാണിക്കുന്നു.