ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥന്‍റെ ഫോൺ പിടിച്ചുവാങ്ങി പാക് ഹൈക്കമ്മീഷന്റെ അതിക്രമം, പിന്നിൽ ഇതാണ്!
ഇസ്ലാമാബാദ്: ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥന്‍റെ ഫോണ്‍ പിടിച്ചുവാങ്ങി പാക് ഹൈക്കമ്മീഷന്റെ അതിക്രമം. ഇസ്ലാമാബാദ് ഹൈക്കോടതിയിൽ ഇന്ത്യൻ യുവതി ഉസ്മയുടെ റിട്ട് ഹര്‍ജി നല്‍കാനെത്തിയപ്പോഴായിരുന്നു ഇന്ത്യൻ ഹൈക്കമ്മീഷൻ സെക്രട്ടറി പീയൂഷ് സിംഗിന്‍റെ ഫോൺ ഹൈക്കോടതി ജീവനക്കാർ പിടിച്ചെടുത്തതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
തോക്കിന്‍ മുനയില്‍ നിർത്തി പാക് യുവാവിനെ വിവാഹം കഴിപ്പിച്ചുവെന്ന പരാതിയുമായി പാകിസ്താനിലെ ഇന്ത്യൻ ഹൈക്കമ്മീഷനെ സമീപിച്ച യുവതിയുടെ കേസില്‍ യുവതിയ്ക്ക് നാട്ടിലേയ്ക്ക് മടങ്ങുന്നതിനാവശ്യമായ രേഖള്‍ക്കും മടങ്ങുമ്പോൾ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വേണ്ടി ഇസ്ലമാബാദ് ഹൈക്കോടതിയിലെത്തിയപ്പോഴായിരുന്നു സംഭവം.
ഇന്ത്യക്കാരിയ്ക്ക് വേണ്ടി
ഉസ്മയുടെ അഭിഭാഷകൻ മാലിക് ഷാ നവാസിനൊപ്പം പിയൂഷ് സിംഗ് ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ എത്തിയപ്പോഴായിരുന്നു ഹൈക്കോടതി ഉദ്യോഗസ്ഥർ ഫോണ്‍ പിടിച്ചെടുത്തത്. ഉസ്മയെ ഭീഷണിപ്പെടുത്തി വിവാഹം കഴിച്ച താഹിര്‍ അലി വിവാഹിതനാണെന്നും ഉസ്മയുടെ പാസ് പോർട്ടും യാത്രക്കാവശ്യമായ രേഖകളും മോഷ്ടിച്ചെന്നും കാണിച്ച് കോടതിയില്‍ പരാതി നൽകാനായിരുന്നു കോടതിയില്‍ എത്തിയത്.
നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം
ഇന്ത്യയിലേയ്ക്ക് മടങ്ങിപ്പോകാൻ രേഖകൾ അനുവദിക്കണമെന്ന് വിദേശകാര്യ ഓഫീസിനെ സമീപിക്കുന്നതിന് വേണ്ടിയാണ് യുവതി കോടതിയെ സമീപിച്ചിട്ടുള്ളത്. നിയമനടപടികൾ എല്ലാം പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ഇന്ത്യയിലേയ്ക്ക് മടങ്ങാൻ അനുവദിക്കുകയുള്ളൂവെന്നാണ് വിദേശകാര്യ ഓഫീസ് നൽകുന്ന വിവരം.
ഇന്ത്യൻ യുവതിയുടെ പരാതി
തോക്കിന്‍ മുനയില്‍ നിർത്തി പാക് യുവാവിനെ വിവാഹം കഴിപ്പിച്ചുവെന്ന് ഇന്ത്യൻ യുവതിയുടെ പരാതിയുമായി 20കാരിയായ ഉസ്മ പാകിസ്താനിലെ ഇന്ത്യൻ ഹൈക്കമ്മീഷനെ സമീപിക്കുകയായിരുന്നു. തന്നെ തിരിച്ച് ഇന്ത്യയിലെത്തിക്കാൻ സഹായിക്കണമെന്നും അല്ലാത്ത പക്ഷം ഹൈക്കമ്മീഷന്‍റെ ഓഫീസില്‍ നിന്ന് തിരിച്ചുപോകില്ലെന്നുമുള്ള വാശിയിലായിരുന്നു ഉസ്മ. മെയ് അഞ്ചിനാണ് ഇവർ ഇന്ത്യന്‍ എംബസിയെ സമീപിപ്പിച്ചത്.
ബലമായി വിവാഹം കഴിച്ചു
ഇമിഗ്രേഷൻ രേഖകള്‍ ബലമായി പിടിച്ചുവാങ്ങിയ ശേഷം തോക്കിൻ മുനയിൽ നിര്‍ത്തി ബലം പ്രയോഗിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നുവെന്ന് പാക് ടിവി ചാനൽ ജിയോ ടിവി റിപ്പോർട്ട് ചെയ്യുന്നു. തോക്കിൻ മുനയിൽ നിർത്തി വിവാഹം കഴിപ്പിച്ച അലിയ്ക്ക് മറ്റൊരു ഭാര്യയും മക്കളുമുണ്ടെന്നും ഉസ്മ ആരോപിക്കുന്നു. ഇന്ത്യന്‍ ഹൈക്കമ്മീഷനിലെത്തി ഭര്‍ത്താവ് ഉസ്മയെ കണ്ടുവെങ്കിലും ഇയാൾ കോടതിയില്‍ ഹാജരായിരുന്നില്ല.
ഭാര്യയെ തടവിലാക്കിയെന്ന് ആരോപണം
ഇന്ത്യയിലെ പാക് എംബസി 20കാരിയായ ഇന്ത്യൻ യുവതി ഇന്ത്യയിലേയ്ക്ക് തിരിച്ചുപോകാൻ സഹായം അഭ്യർത്ഥിച്ചുകൊണ്ട് ഇന്ത്യൻ എംബസി വിവരമറിയിച്ചതായി പാക് വിദേശകാര്യ ഓഫീസ് വക്താവ് നഫീസ സക്കറിയ പ്രസ്താവനയില്‍ വ്യക്തമാക്കി. എന്നാൽ ഇന്ത്യൻ എംബസി തന്‍റെ ഭാര്യയെ തടഞ്ഞുവച്ചിരിക്കുകയാണ് എന്നാണ് അലി ഉന്നയിക്കുന്ന വാദം.
പ്രണയം വിവാഹത്തിലെത്തി
ദില്ലി സ്വദേശിനിയായ ഉസ്മ മലേഷ്യയിൽ വച്ച് പരിചയപ്പെട്ട താഹിർ അലിയുമായി പരിചയപ്പെടുകയും പിന്നീട് പ്രണയത്തിലായെന്നും ഇരുവരും മെയ് ഒന്നിന് വാഗാ അതിർത്തി വഴി പാകിസ്താനിലേക്ക് പോകുകയും മെയ് മൂന്നിന് ഇരുവരുടേയും നിക്കാഹ് കഴിഞ്ഞെന്നുമാണ് ഇന്ത്യൻ ഹൈക്കമ്മീഷന് ലഭിച്ച വിവരം.