ബാഗ്ദാദി കൊല്ലപ്പെട്ടതുതന്നെ: ഐസിസ് സ്ഥിരീകരിച്ചു, പുതിയ തലവന്‍ ഉടന്‍!!
ഉടന്‍ തന്നെ പിന്‍ഗാമിയെ പ്രഖ്യാപിക്കുമെന്നും ഐസിസ് വ്യക്തമാക്കി
മൊസൂള്‍: ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി ഐസിസ് സ്ഥിരീകരണം. ബാഗ്ദാദിയുടെ മരണം സ്ഥിരീകരിച്ച ഐസിസ് മാധ്യമങ്ങള്‍ ഉടന്‍ തന്നെ പിന്‍ഗാമിയെ പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കി. ഐസിസ് പുറത്തുവിട്ട പ്രസ്താവനയിലാണ് ബാഗ്ദാദി വെസ്റ്റ് മൊസൂളില്‍ വച്ച് കൊല്ലപ്പെട്ടതായി വ്യക്തമാക്കുന്നത്. ഇറാഖി വാര്‍ത്താ ഏജന്‍സി അല്‍ സുമാറിയയെ ഉദ്ധരിച്ച് ചൈനീസ് വാര്‍ത്താ ഏജന്‍സി സിന്‍ഹ്വായും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരം പുറത്തുവിട്ടിട്ടില്ല.
നേരത്തെ ജൂണില്‍ റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യോമാക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടിരുന്നുവെന്ന് അറിയിച്ചിരുന്നു. മെയ് മാസത്തില്‍ സിറിയയിലെ റഖയില്‍ റഷ്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്നാണ് റഷ്യന്‍ വാദം. ഒടുവില്‍ പുറത്തുവന്നിട്ടുള്ള മാധ്യമറിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ബാഗ്ദാദിയുടെ പിന്‍ഗാമിയെ ഉടന്‍ കണ്ടെത്തുമെന്നാണ് സൂചന.
തലപ്പത്ത് ആര്
ഐസിസ് സ്ഥാപകനും നേതാവുമായ അബൂബക്കര്‍ ബാഗ്ദാദിയുടെ മരണം ഐസിസ് സ്ഥിരീകരിച്ചതോടെ ഉടന്‍ പിന്‍ഗാമിയെ നിയമിക്കുമെന്നാണ് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇയാദ് അല്‍ ഒബൈദി, അയാദ് അല്‍ ജുമൈലി എന്നീ രണ്ട് ഉന്നതരില്‍ ഒരാളായിരിക്കും ഐസിസിനെ നയിക്കുക എന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്.
സിറിയന്‍ വാദം സത്യമോ!!
ജൂണ്‍ അവസാനം ബാഗ്ദ്ദാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി സിറിയന്‍ മാധ്യമങ്ങള്‍ രംഗത്തെത്തിയിരുന്നു. സിറിയയില്‍ വച്ചുണ്ടായ വ്യോമാക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്നാണ് ഞായറാഴ്ച സിറിയന്‍ സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐസിസിന് സ്വാധീനമുള്ള റഖയില്‍ വച്ചാണ് കൊല്ലപ്പെട്ടതെന്നാണ് പുറത്തുവന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത്. നേരത്തെയും ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. റഖയിലുണ്ടായ വ്യോമാക്രമണത്തിന്‍റെ ചിത്രങ്ങളും ദി സണ്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്നതിന് തെളിവ് പുറത്ത് വിട്ടിരുന്നില്ല. ഐസിസ് സ്ഥാപകനായ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത നേരത്തെയും പലതവണ പുറത്തുവന്നിട്ടുണ്ട്. സിറിയയും റഷ്യയുമാണ് ഐസിസ് തലവന്‍ കൊല്ലപ്പെട്ടുവെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്.
സിറിയന്‍ നേട്ടം ലോകത്തിന് മുമ്പില്‍
ജൂണ്‍ അവസാനത്തെ റഖയില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് സിറിയന്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് നല്‍കുന്ന കണക്ക് പ്രകാരം റഖയില്‍ 24 മണിക്കൂറിനിടെ 13 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. യൂറോപ്പില്‍ അങ്ങോളമിങ്ങോളം ആക്രമണം നടത്തുന്ന ഐസിസ് നീക്കങ്ങളും ബാഗ്ദാദിയുടെ വിദ്വേഷ പ്രസംഗങ്ങളും കാരണം ബാഗ്ദാദിയുടെ തലയ്ക്ക് £20 വിലയിട്ടിരുന്നു. ബാഗ്ദാദിയെ വധിച്ചുവെന്ന വാർത്ത അസദ് ഭരണകൂടത്തിന്‍റെ നേട്ടമായാണ് കണക്കാക്കപ്പെടുന്നത്.
സിറിയന്‍ ആഭ്യന്തര യുദ്ധം
2011ല്‍ സിറിയില്‍ ആഭ്യന്തര യുദ്ധം ആരംഭിച്ചതോടെ റഖയായിരുന്നു ഐസിസ് കേന്ദ്രം. അല്‍ഖ്വയ്ദയുടെ അല്‍ നുസ്രയും പ്രദേശത്ത് സാന്നിധ്യമുറപ്പിച്ചിരുന്നു. 2014 ൽ ഇരു ഗ്രൂപ്പുകളും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്കൊടുവിൽ ഐസിസ് റഖയുടെ നിയന്ത്രണം പൂർണ്ണമായി കൈപ്പിടിയിലൊതുക്കുകയും ചെയ്തിരുന്നു. ഐസിസിന്‍റെ കേന്ദ്രമായ റഖ ലക്ഷ്യം വച്ചാണ് ഐസിസിനെതിരെയുള്ള പല പോരാട്ടങ്ങളും നടന്നിട്ടുള്ളത്. അമേരിക്കയുടെ നേതൃത്വത്തിലുള്ള വ്യോമാക്രമണങ്ങളും കേന്ദ്രീകരിച്ചാണ് നടക്കാറുള്ളത്. നോര്‍ത്തേണ്‍ ഇറാഖിലുണ്ടായ വ്യോമാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റുവെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
പള്ളി തകര്‍ത്ത് ഐസിസ്
ചരിത്ര പ്രസിദ്ധമായ ഗ്രാന്റ് അല്‍ നൂറി മസ്ദിജ് ഐസിസ് ഭീകരര്‍ ബോംബിട്ട് തകര്‍ത്തതായിരുന്നു ഐസിസ് മുസ്ലിം സമൂഹത്തെ ഞെട്ടിച്ച് നടത്തിയ ആക്രമണങ്ങളിലൊന്ന്. മൊസ്യൂളിലെ ഏറെ പ്രധാനപ്പെട്ട ആരാധനാലയം ആയിരുന്നു ഗ്രാന്റ് മസ്ജിദ്. ഒരുപക്ഷേ ഐസിസ് കൈപ്പിടിയിലാക്കിയതിന് ശേഷം അതിന്റെ പ്രശസ്തി വര്‍ദ്ധിക്കുകയും ചെയ്തു. ഇസ്ലാമിക ഖിലാഫത്ത് പ്രഖ്യാപിച്ച് ആഗോള ഇസ്ലാമിക ഭരണകൂടത്തിന്റെ സ്വയം പ്രഖ്യാപിത ഖലീഫയായി അബൂബക്കര്‍ അല്‍ ബാഗ്ദാദി സ്ഥാനമേറ്റത് ഇതേ പള്ളിയില്‍ വച്ചായിരുന്നു. അല്‍ നൂറി മസ്ജിദ് തകര്‍ത്ത ഐസിസ് ലോകത്തിലെ പുണ്യ കേന്ദ്രങ്ങള്‍ക്ക് ഭീഷണിയാവില്ലെന്ന് തീര്‍ത്തുപറയാനും സാധിക്കില്ല.
എല്ലാം നശിപ്പിച്ച് മുന്നേറ്റം
ലോക മുസ്ലീങ്ങളെ പോലെ തന്നെ ഐസിസിനും ഏറെ പ്രധാനപ്പെട്ടതായിരുന്നു ഗ്രാന്റ് അല്‍ നൂറി മസ്ജിദ്. അബൂബക്കര്‍ ബാഗ്ദാദി ഇസ്ലാമിക ഖിലാഫത്തിന്റെ ഫലീഫയായി സ്ഥാനമേറ്റ പള്ളിയാണ് ഐസിസ് തകര്‍ത്തത്. നേരത്തെ മറ്റ് മതസ്ഥരെ ആക്രമിച്ച് മുന്നേറിയിരുന്ന ഐസിസ് ഇസ്ലാമിനെതിരെയും ആരാധനനാലയങ്ങള്‍ക്ക് നേരെയും ആക്രമണങ്ങള്‍ അഴിച്ചുവിടുന്ന പ്രവണതയാണ് കാണപ്പെടുന്നത്. ഐസിസ് ശക്തി പ്രാപിച്ചതിന് ശേഷം ഇറാഖിലും സിറിയയിലും അനേകം ചരിത്ര സ്മാരകങ്ങള്‍ നശിപ്പിച്ചതിനെ പിന്നാലെയാണിത്.
ഇറാന്‍ പറയുന്നതിന് പിന്നില്‍
ഐസിസ് സ്ഥാപകന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന് ഉറപ്പിച്ചുപറഞ്ഞ് ഇറാന്‍. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനിയുടെ പ്രതിനിധിയെ ഉദ്ധരിച്ച് ഇറാന്‍ സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഭീകരന്‍ ബാഗ്ദാദി തീര്‍ച്ചയായും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഇസ്ലാമിക് പണ്ഡിതന്‍ അലി ഷിറാസിയെ ഉദ്ധരിച്ച് ഇറാന്‍ വാര്‍ത്താ ഏജന്‍സി ഐആര്‍എന്‍എയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ ബാഗ്ദായിയു ടെ മരണം സംഭബന്ധിച്ച് ഇറാന്‍ വിദേശകാര്യ അധികൃതരില്‍ നിന്നുള്ള പ്രതികരണം ലഭ്യമല്ല. റഷ്യന്‍, സിറിയന്‍ വാദങ്ങള്‍ക്ക് പിന്നാലെയാണ് ഈ അവകാശവാദങ്ങള്‍.
ഇറാഖില്‍ വെച്ചും ആരോപണം
2014ല്‍ ഐസിസ് ഇറാഖിലെ പല സ്ഥലങ്ങളുടേയും നിയന്ത്രണം പിടിച്ചെടുത്ത ശേഷം ഇറാഖിലെ മൊസ്യൂളിലെ മുസ്ലിം പള്ളിയിലുണ്ടായ വ്യോമാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് അബൂബക്കര്‍ അല്‍ ബാഗ്ദാദി യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ഇതൊന്നും സ്ഥിരീകരിക്കപ്പെട്ടിരുന്നില്ലെങ്കിലും ഒളിഞ്ഞ് താമസിക്കുകയും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന ബാഗ്ദാദിയുടെ ഓഡിയോ സന്ദേശങ്ങള്‍ പുറത്തുവരാറുണ്ട്. എന്നാല്‍ അടുത്ത കാലത്തായി ഇത്തരം വീഡിയോകള്‍ പുറത്തുവന്നിരുന്നില്ല.
ജൂണില്‍ റഷ്യ പറഞ്ഞത്
സിറിയയിലുണ്ടായ വ്യോമാക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് അവകാശപ്പെട്ട് ജൂണ്‍ 17ന് റഷ്യയായിരുന്നു ആദ്യം രംഗത്തെത്തിയത്. എന്നാല്‍ ഈ വാര്‍ത്ത അമേരിക്ക സ്ഥിരീകരികരിച്ചിട്ടില്ല. ബാഗ്ദാദി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു ജൂണ്‍ 12 ന് സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സിറിയന്‍ സ്റ്റേറ്റ് ടിവിയാണ് ഐസിസ് സ്വാധീനമുള്ള റഖയില്‍ വെച്ചാണ് ബാഗ്ദാദി കൊല്ലപ്പെട്ടതെന്ന വാര്‍ത്തകള്‍ പുറത്തുവിട്ടത്. റഖയിലെ വ്യോമാക്രമണത്തിന്‍റെ ദൃശ്യങ്ങളും ദി സണ്‍ എന്ന മാധ്യമം പുറത്തുവിട്ടിരുന്നു.