ഇന്ത്യയ്ക്ക് ആശ്വസിക്കാറായിട്ടില്ല.. വിധി അംഗീകരിക്കില്ലെന്ന് പാകിസ്താൻ.. കുൽഭൂഷണെ തൂക്കിലേറ്റും??
കുൽഭൂഷണൻ യാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്ത അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി അംഗീകരിക്കില്ലെന്ന് പാകിസ്താൻ. വധശിക്ഷ സ്റ്റേ ചെയ്ത വിധി കേട്ട് ഇന്ത്യ ആശ്വസിക്കുമ്പോഴാണ് പാകിസ്താൻ തങ്ങളുടെ കടുത്ത നിലപാടുകൾ വ്യക്തമാക്കിയത്. അന്താരാഷ്ട്ര നീതിന്യായ കോടതിയെ മറികടന്ന് മുമ്പ് പല രാജ്യങ്ങളിലും വധശിക്ഷ നടപ്പിലാക്കപ്പെട്ടിട്ടുണ്ട് എന്ന് കൂടി കൂട്ടിവായിക്കുമ്പോഴാണ് പാക് നിലപാട് ഇന്ത്യയ്ക്ക് തലവേദനയാകുന്നത്.
കോടതി വിധി അംഗീകരിക്കില്ല
മുൻ നാവിക സേന ഉദ്യോഗസ്ഥനും ഇന്ത്യൻ പൗരനുമായ കുൽഭൂഷൺ യാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്ത അന്താരാഷ്ട്ര നീതിന്യായ കോടതി വിധി അംഗീകരിക്കില്ല എന്നാണ് പാകിസ്താൻ പറയുന്നത്. ദേശീയ സുരക്ഷയുടെ വിഷയമാണ് ഇതെന്നാണ് പാകിസ്താൻ ഉയർത്തുന്ന വാദം. കേസ് പരിഗണിക്കാൻ അന്താരാഷ്ട്ര കോടതിക്ക് അധികാരമില്ല എന്ന് വരെ പാകിസ്താൻ പറഞ്ഞിരുന്നു.
പാകിസ്താനെ പാടേ തള്ളി കോടതി
കേസ് പരിഗണിക്കാനുള്ള കോടതിയുടെ അധികാരം ചോദ്യം ചെയ്ത പാകിസ്താന്‍ നിലപാടിനെ കോടതി പാടേ തള്ളിയിരുന്നു. കുൽഭൂഷൺ കേസിൽ പാകിസ്താൻ മുൻവിധിയോടെ പെരുമാറി എന്നും കോടതി പറഞ്ഞു. കുൽഭൂഷൺ യാദവിനെ രക്ഷിക്കുന്നതിൽ നടപടികൾ സ്വീകരിക്കാൻ ഇന്ത്യയ്ക്ക് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.
ഇന്ത്യയ്ക്ക് കടുത്ത വിമർശനം
അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഏറ്റ തിരിച്ചടിക്ക് പകരമായി ഇന്ത്യയെ വിമർശിക്കുകയാണ് പാകിസ്താൻ ചെയ്തത്. ഇന്ത്യ ശരിക്കുള്ള മുഖം ഒളിപ്പിച്ചുവെക്കുകയാണ് എന്നാണ് പാകിസ്താന്റെ ആരോപണം. കുൽഭൂഷൺ യാദവിന്റെ കേസ് അന്താരാഷ്ട്ര കോടതിയിലെത്തിച്ചതിനാണ് പാകിസ്താൻ വിദേശ കാര്യ വക്താവ് നഫീസ് സക്കറിയ ഇന്ത്യയെ വിമർശിച്ചത്.
കേസ് അന്താരാഷ്ട്ര കോടതിയിൽ എത്തിയത്
ഇക്കഴിഞ്ഞ മാർച്ചിലാണ് ഇന്ത്യൻ പൗരനും മുൻ നാവിക സേന ഉദ്യോഗസ്ഥനുമായ കുൽഭൂഷണ്‍ യാദവിനെ പാകിസ്താൻ വധശിക്ഷയ്ക്ക് വിധിച്ചത്. ഇതേ തുടർന്നാണ് ഇന്ത്യ പരോമന്നത ജുഡിഷ്യല്‍ സംവിധാനമായ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. കോടതിയിൽ നിന്ന് ഇന്ത്യയ്ക്ക് അനുകൂല വിധി കിട്ടുമെന്ന് പാകിസ്താനും പ്രതീക്ഷിച്ചതല്ല
ഇനി എന്ത് സംഭവിക്കും
അന്തിമ വിധി വരുന്നത് വരെ കുൽഭൂഷൺ യാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്യുകയാണ് അന്താരാഷ്ട്ര നീതിന്യായ കോടതി ചെയ്തത്. കോടതി പരാമർശിച്ച അന്തിമവിധി വരാൻ വര്‍ഷങ്ങൾ എടുക്കും. തുടരന്വേഷണങ്ങളും വിചാരണയും മറ്റുമായി വർഷങ്ങൾ തന്നെ വേണ്ടിവരാവുന്ന പ്രോസസാണ് അത്.
മുൻപ് സംഭവിച്ചിട്ടുണ്ട്
എന്നാൽ പാകിസ്താൻ കുൽഭൂഷൺ യാദവിനെ വധശിക്ഷയ്ക്ക് വിധേയനാക്കിക്കൂടാ എന്നില്ല എന്നതാണ് ഇന്ത്യയെ പേടിപ്പിക്കുന്ന കാര്യം. കഴിഞ്ഞ 20 വർഷത്തിനിടെ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി മൂന്ന് തവണ തെറ്റിക്കപ്പെട്ടിട്ടുണ്ട്. ഇസ്രയേൽ, ചൈന, ജപ്പാൻ എന്നീ രാജ്യങ്ങളാണ് പരമോന്നത കോടതിയെ മറികടന്നത്.