ഗള്‍ഫ് സഖ്യം തകരുന്നു; സൗദിയുടെ നേതൃത്വം നഷ്ടപ്പെടും, പൊട്ടിച്ചിരിച്ച് ഇസ്രായേലും ഇറാനും!!
ബഹ്‌റൈനാണ് ആദ്യം ആരോപണം ഉന്നയിച്ചത്. ഖത്തര്‍ അവരുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നുവെന്നാണ് ആരോപണം.
റിയാദ്: ഗള്‍ഫ്-അറബ് രാജ്യങ്ങള്‍ക്കിടയില്‍ ഉടലെടുത്ത ആഭ്യന്തര കലഹം പുതിയ തലത്തിലേക്ക് നീങ്ങുന്നു. വര്‍ഷങ്ങളായി മേഖലയില്‍ നിലനിന്ന സൗദി അറേബ്യയുടെ മേധാവിത്വമാണ് അവസാനിക്കുന്നത്. ഭീകരവാദത്തിനുള്ള പിന്തുണയും പരമാധികാര ലംഘനവും ചൂണ്ടിക്കാട്ടി ഖത്തറിനെതിരേ സൗദിയും ബഹ്‌റൈനും യുഎഇയും സംയുക്തമായാണ് നടപടിയെടുത്തിരിക്കുന്നത്.
ഖത്തറിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ഹാക്ക് ചെയ്തതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് പറയാന്‍ വയ്യ. കാരണം ഖത്തറിന്റെ പല നിലപാടുകളിലും നേരത്തെ സൗദിക്കും ബഹ്‌റൈനും അമര്‍ഷമുണ്ടായിരുന്നു.
ഇസ്ലാമിക ലോകം
ഇസ്ലാമിക ലോകത്തെ ചെറുത്ത് നില്‍പ്പ് പ്രസ്ഥാനങ്ങളെ ഖത്തര്‍ എന്നും പിന്തുണച്ചിരുന്നു. അതേസമയം തീവ്രവാദ സംഘടനകള്‍ക്കും ഇവര്‍ പിന്തുണ നല്‍കിയിരുന്നുവെന്ന് ആക്ഷേപമുണ്ട്. ഈ ആക്ഷേപമാണ് ഇപ്പോള്‍ ഭിന്നിപ്പ് രൂക്ഷമാക്കിയിരിക്കുന്നത്.
കുവൈത്തിന്റെ നിലപാട്
അതേസമയം, കുവൈത്ത് ഇതുവരെ നിലപാട് എടുത്തിട്ടില്ലന്നത് ശ്രദ്ധേയമാണ്. ജിസിസിയിലെ പ്രധാന രാജ്യമായ കുവൈത്ത് സൗദി നിലപാടുകളെ അംഗീകരിക്കുന്നവരാണെങ്കിലും ഖത്തറുമായുള്ള വിഷയത്തില്‍ പരസ്യനിലപാട് സ്വീകരിച്ചിട്ടില്ല.
സംഭവിച്ചത് ഇതാണ്
ബഹ്‌റൈന്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചതായി പ്രഖ്യാപിക്കുന്നു. തൊട്ടുപിന്നാലെ സൗദി അറേബ്യയും സമാന നിലപാടെടുക്കുന്നു. യുഎഇയും ഈജിപ്തും അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഖത്തറുമായുള്ള കര-നാവിക-വ്യോമ ബന്ധം അവസാനിപ്പിച്ചു. ഇത്തിഹാദ് എയര്‍വേയ്‌സ് ഉള്‍പ്പെടെ പ്രധാന വിമാന സര്‍വീസുകളെല്ലാം ദോഹയിലേക്കുള്ള യാത്ര റദ്ദാക്കിയിട്ടുണ്ട്.
യുദ്ധമായി മാറുമോ
അറബ് ലീഗിലെ പ്രധാന രാജ്യങ്ങളാണ് ഭിന്നിച്ച് നില്‍ക്കുന്നത്. ഈ ഭിന്നത രൂക്ഷമായി യുദ്ധമായി മാറുമോ എന്ന ആശങ്കയും മേഖലയിലുണ്ട്. ഖത്തറിനൊപ്പം കുവൈത്ത് നില്‍ക്കാനുള്ള സാധ്യതയും തള്ളാനാവില്ല. കാരണം ഈ രണ്ട് രാജ്യങ്ങള്‍ക്കെതിരേയും യുഎഇയുടെ അമേരിക്കന്‍ അംബാസഡര്‍ നടത്തിയ നീക്കങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.
ഒടുവിലെ സംഭവം ഇതാണ്
ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ തര്‍ക്കം രൂക്ഷമാകാന്‍ കാരണമായ ഏറ്റവും ഒടുവിലെ സംഭവം ഇതാണ്. ഖത്തര്‍ വാര്‍ത്താ ഏജന്‍സിയില്‍ ഇറാന്‍, പാലസ്തീനിലെ ഹമാസ്, ലബ്‌നാനിലെ ഹിസ്ബുല്ല എന്നിവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വാര്‍ത്ത വന്നു. ഷിയാക്കളായ ഇറാനെയും ഹിസ്ബുല്ലയും അറബ് ലോകത്തെ പ്രധാന രാജ്യങ്ങളെല്ലാം എതിര്‍ക്കുന്നവരാണ്.
ഖത്തറിന്റെ വിശദീകരണം
എന്നാല്‍ ഈ സംഭവത്തില്‍ വാര്‍ത്താ ഏജന്‍സിക്ക് ബന്ധമില്ലെന്നും വെബ്‌സൈറ്റില്‍ ഹാക്കര്‍മാരുടെ ആക്രമണമാണ് സംഭവിച്ചതെന്നുമായിരുന്നു ഖത്തറിന്റെ വിശദീകരണം. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹാമിദ് അല്‍ഥാനി പറയുന്നു എന്ന രീതിയില്‍ വ്യാജ വാര്‍ത്തയാണ് വന്നതെന്നും അവര്‍ വിശദീകിച്ചു.
ഖത്തറിനെ അവഗണിച്ചു
എന്നാല്‍ പ്രമുഖ അറബ് മാധ്യമങ്ങള്‍ ആദ്യ സംഭവം കൊടുത്തെങ്കിലും ഖത്തറിന്റെ വിശദീകരണം നല്‍കിയില്ല. യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്‌കൈ ന്യൂസ് അറബ്ബിയ്യയും അല്‍ അറബിയ്യയുമെല്ലാം ഖത്തറിനെതിരായ വാര്‍ത്തകളാണ് നല്‍കിയത്. അമേരിക്കന്‍ വിദേശ നയത്തെ രൂക്ഷമായി വിമര്‍ശിക്കുന്ന ഭാഗങ്ങളും ഖത്തര്‍ ന്യൂസ് ഏജന്‍സിയില്‍ വന്നിരുന്നു.
യുഎഇ അംബാസഡറുടെ ഇ മെയില്‍
അതിന് തൊട്ടുപിന്നാലെയാണ് അമേരിക്കയിലെ യുഎഇ അംബാസഡര്‍ യൂസുഫ് അല്‍ ഉതൈബയുടെ ഇമെയില്‍ ഹാക്ക് ചെയ്തത് രഹസ്യനീക്കങ്ങള്‍ പുറത്തുവന്നത്. യുഎഇ അംബാസഡറും അമേരിക്കയിലെ ഇസ്രായേല്‍ അനുകൂല സംഘടനയും ചേര്‍ന്ന് നടത്തുന്ന നീക്കളായിരുന്നു രേഖകള്‍.
യുഎഇ ഖത്തറിനും കുവൈത്തിനുമെതിരേ
ഇസ്രായേല്‍ അനുകൂല സംഘടനയായ ഫൗണ്ടേഷന്‍ ഫോര്‍ ഡിഫന്‍സ് ഓഫ് ഡെമോക്രസീസുമായി ചേര്‍ന്ന് യുഎഇ ഖത്തറിനും കുവൈത്തിനുമെതിരേ നടത്തുന്ന നീക്കളാണ് പരസ്യമായത്. ഈ പശ്ചാത്തലത്തിലാണ് കുവൈത്ത് ഖത്തറിനെതിരേ നടപടി സ്വീകരിക്കാത്തത് ശ്രദ്ധേയമാകുന്നത്.
ജിസിസി അംഗമാണെങ്കിലും മുമ്പും ഒമാന്‍ കാര്യമായ രാഷ്ട്രീയ ഇടപെടലുകള്‍ നടത്താറില്ല. എന്നാല്‍ ഖത്തറും കുവൈത്തും ഒരു ഭാഗത്തും സൗദിയും യുഎഇയും ബഹ്‌റൈനും മറുഭാഗത്തും നില്‍ക്കുന്ന കാഴ്ചയാണിപ്പോള്‍. അത് വരും നാളുകളില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് കൂടതല്‍ പ്രതിസന്ധി സൃഷ്ടിക്കും.
സഖ്യസേനയില്‍ നിന്നു ഒഴിവാക്കി
ഖത്തറിനെ യമനിലെ സഖ്യസേനയില്‍ നിന്നു സൗദി പുറത്താക്കിയിട്ടുണ്ട്. കൂടാതെ ഖത്തറിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി. കര-വ്യോമ-കടല്‍ മാര്‍ഗങ്ങളിലൂടെ ഖത്തറിലേക്കുള്ള എല്ലാ വഴിയും സൗദിയും ബഹ്‌റൈനും യുഎഇയും റദ്ദാക്കിയിരിക്കുകയാണ്. ശരിക്കും ഖത്തര്‍ അയല്‍ രാജ്യങ്ങളില്‍ നിന്ന് ഒറ്റപ്പെടുന്ന കാഴ്ചയാണിപ്പോള്‍.
ഈ സംഭവത്തില്‍ സുന്നി രാജ്യങ്ങളുടെ കൂട്ടായ്മ കൂടിയായ ഗള്‍ഫ് സഹകരണ കൗണ്‍സിലില്‍ ഭിന്നത വന്നിരിക്കുകയാണ്. ഇതാഗ്രഹിക്കുന്നത് ഇസ്രായേലും ഇറാനും മാത്രമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. അവര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണിപ്പോള്‍ വന്നിരിക്കുന്നത്.