ഗള്‍ഫില്‍ വന്‍ തട്ടിപ്പ്!! മണി എക്‌സ്‌ചേഞ്ച് സ്ഥാപനം പൂട്ടി ഉടമ മുങ്ങി; മലയാളികളുടെ ലക്ഷങ്ങള്‍
സ്ഥാപന ഉടമ രാജ്യം വിടാന്‍ സാധ്യതയില്ലെന്നാണ് അറിയുന്നത്. ഇയാളുടെ പാസ്‌പോര്‍ട്ട് സ്‌പോണ്‍സറുടെ കൈവശമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദുബായ്: മണി എക്‌സ്‌ചേഞ്ച് സ്ഥാപനം പൂട്ടി ഉടമ മുങ്ങിയതിനെ തുടര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലക്ഷങ്ങള്‍ നഷ്ടപ്പെട്ടു. വീടുപണിക്കും മറ്റു അവശ്യകാര്യങ്ങള്‍ക്കും വേണ്ടി നാട്ടിലേക്ക് അയക്കാന്‍ കൈമാറിയ പണവുമായാണ് ഇന്ത്യക്കാരാനായ ഉടമ മുങ്ങിയതെന്ന് ഇരകള്‍ പറഞ്ഞു.
നിയമനടപടി ആരംഭിച്ചുവെന്ന് ഇരകള്‍ പറഞ്ഞു. മലയാളികള്‍ക്കും തമിഴ്‌നാട്ടുകാര്‍ക്കും പണം നഷ്ടമായിട്ടുണ്ട്. ദുബായ്, അബൂദാബി, ഷാര്‍ജ എന്നിവിടങ്ങളിലായി ആറ് ശാഖകളുള്ള ധനവിനിമയ സ്ഥാപനമാണ് പൂട്ടിയിരിക്കുന്നത്. അയച്ച പണം ദിവസങ്ങള്‍ പിന്നിട്ടിട്ടും നാട്ടിലെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പിന് ഇരകളായെന്ന കാര്യം ഇടപാടുകാര്‍ അറിഞ്ഞത്.
നിരവധി പേര്‍ക്ക് ആയിരക്കണക്കിന് ദിര്‍ഹം ആണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഉടമ ഇന്ത്യക്കാരനാണ്. 45000 ദിര്‍ഹം വരെ ചിലര്‍ നാട്ടിലേക്ക് അയച്ചിരുന്നു. ഈ തുക നാട്ടിലെ ബാങ്കുകളില്‍ എത്തിയിട്ടില്ല. നാട്ടില്‍ നിന്നു പണമെത്തിയില്ല എന്നു ബന്ധുക്കള്‍ അറിയിച്ചപ്പോഴാണ് വീണ്ടും അന്വേഷിച്ചത്. ഇപ്പോള്‍ സ്ഥാപനം പൂട്ടിയിരിക്കുകയാണെന്ന് ഇടപാടുകാര്‍ പരാതിപ്പെടുന്നു.
സ്ഥാപനത്തിന്റെ എല്ലാ ശാഖകളും പൂട്ടിയിരിക്കുകയാണ്. ദിവസങ്ങളായി തുറന്നിട്ട്. ചിലര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് ഉടമ മുങ്ങിയെന്ന നിഗമനത്തിലെത്തിയത്.
സ്ഥാപനത്തിന്റെ ചില ശാഖകള്‍ കഴിഞ്ഞ ബുധനാഴ്ച വരെ തുറന്നിരുന്നു. അബൂദാബിയിലെ മുസഫയിലും മദീനത്ത് സയേദ് മേഖലയിലുമുള്ള രണ്ട് ഓഫീസുകള്‍ മൂന്ന് ദിവസമായി തുറന്നിട്ട്. ദുബായില്‍ മൂന്നിടത്ത് ശാഖകളുണ്ട്. അതും അടഞ്ഞുകിടക്കുകയാണ്.
ദുബായില്‍ ബുര്‍ജുമാന്‍, അല്‍ അത്തര്‍, കരാമ എന്നിവിടങ്ങളിലാണ് ഈ ധനകാര്യ സ്ഥാപനത്തിന്റെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതെല്ലാം അടച്ചിട്ട് ദിവസങ്ങളായി. ഷാര്‍ജയില്‍ ഒരു ഓഫീസുണ്ട്. എല്ലാ ഓഫിസുകളിലും ഇടപാടുകാര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ആഴ്ചകള്‍ക്ക് മുമ്പു തന്നെ സ്ഥാപനം പൂട്ടാന്‍ ഉടമകള്‍ തീരുമാനിച്ചിരുന്നോ എന്ന സംശയം ഇടപാടുകാര്‍ ഇപ്പോള്‍ പ്രകടിപ്പിക്കുന്നുണ്ട്. കാരണം, പലരും ആഴ്ചകള്‍ക്ക് മുമ്പ് നാട്ടിലേക്ക് അയച്ച പണം പോലും ഇതുവരെ നാട്ടിലെത്തിയിട്ടില്ല. ചിലര്‍ പണം കിട്ടിയില്ലെന്ന് നാട്ടില്‍ നിന്നു വിവരം ലഭിച്ചതിനെ തുടര്‍ന്ന് ശാഖകളില്‍ പോയി അന്വേഷിച്ചിരുന്നു.
സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമാണ് പണം ലഭിക്കാത്തതെന്നും ഉടനെ ലഭിക്കുമെന്നുമായിരുന്നു ഓഫീസില്‍ പരാതിയുമായെത്തുന്നവരോട് ജീവനക്കാര്‍ പറഞ്ഞിരുന്നത്. ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ജീവനക്കാരുമില്ല ഓഫീസുമില്ല. ഇതോടെ പണം നഷ്ടമായെന്ന് ബോധ്യമായി. തുടര്‍ന്നാണ് നിയമ നടപടി സ്വീകരിക്കാന്‍ ഇടപാടുകള്‍ തീരുമാനിച്ചത്.
സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാട്ടി ആദ്യം ഇടപാടുകാരെ സമാധാനിപ്പിച്ച് അയച്ച ജീവനക്കാരെയും ഇപ്പോള്‍ കാണുന്നില്ല. വീണ്ടും ശാഖകളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് ഓഫീസ് അടച്ചുവെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് എല്ലാ ഇടപാടുകാരും ഓഫീസ് പരിസരത്ത് വന്ന് കാര്യം ഉറപ്പിക്കുകയായിരുന്നു.
സ്ഥാപനത്തിന്റെ യുഎഇയിലെ സ്‌പോണ്‍സര്‍ ഉടമക്കെതിരേ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കേന്ദ്രബാങ്കിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും പണം തിരിച്ചുലഭിക്കുമെന്നും സ്‌പോണ്‍സര്‍ നല്‍കിയ ഉറപ്പാണ് ഇരകളുടെ ഏക ആശ്വാസം.
അതേസമയം, സ്ഥാപന ഉടമ രാജ്യം വിടാന്‍ സാധ്യതയില്ലെന്നാണ് അറിയുന്നത്. ഇയാളുടെ പാസ്‌പോര്‍ട്ട് സ്‌പോണ്‍സറുടെ കൈവശമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തിന് പുറത്തുകടക്കാന്‍ സാധിക്കാത്ത വിധം നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സ്‌പോണ്‍സര്‍ പറഞ്ഞു.