സൗദി അറേബ്യ തകരുന്നു; കരുതല്‍ ധനം വന്‍തോതില്‍ കുറഞ്ഞു, റിയാലിന്റെ മൂല്യവും ഇടിയും!!
സൗദിയുടെ പ്രത്യേക ഫണ്ടായ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടി (പിഐഎഫ്) ല്‍ നിന്നു വന്‍തോതില്‍ പണം വിദേശ നിക്ഷേപത്തിന് വേണ്ടി വക മാറ്റിയിട്ടുണ്ട്.
റിയാദ്: സൗദി അറേബ്യയുടെ ആസ്തിയില്‍ വന്‍ ഇടിവ് നേരിടുന്നു. സൗദി കേന്ദ്ര ബാങ്കിന്റെ വിദേശ ആസ്തികള്‍ കുത്തനെ ഇടിഞ്ഞെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. വിദേശ കരുതല്‍ ആസ്തിയാണ് രാജ്യത്തിന്റെ കറന്‍സിയുടെ ശേഷിയും മൂല്യവും അളക്കുന്നതില്‍ നിര്‍ണായകം.
എണ്ണ വിലയില്‍ വന്ന തകര്‍ച്ചയും വിദേശങ്ങളില്‍ നിക്ഷേപിക്കാന്‍ അമിതമായ തോതില്‍ പ്രത്യേക ഫണ്ടില്‍ നിന്നു പണം ചെലവഴിച്ചതുമാണ് സൗദിക്ക് തിരിച്ചടിയായത്. 2014 ആഗസ്തില്‍ സൗദിയുടെ കരുതല്‍ ആസ്തി 73700 കോടി ഡോളറായിരുന്നു. ഇത് 2016 ഡിസംബറില്‍ 52900 കോടി ഡോളറായി കുറഞ്ഞു.
വന്‍ സാമ്പത്തിക പ്രതിസന്ധി
എണ്ണവിലയില്‍ ഇടിവ് വന്നതിനെ തുടര്‍ന്ന് രാജ്യം വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ബജറ്റ് കമ്മി കുറയ്ക്കുന്നതിന് ചില ദ്രവ്യ ആസ്തികള്‍ ഉപയോഗിക്കുകയും ചെയ്തു. ഇതാകട്ടെ, സൗദി കേന്ദ്ര ബാങ്കിന്റെ വിദേശ ആസ്തി കാര്യമായി കുറയ്ക്കാന്‍ ഇടയാക്കി.
ചെലവ് ചുരുക്കല്‍ നടപടികള്‍
ബജറ്റ് കമ്മിയില്‍ വരുന്ന വന്‍ വര്‍ധനവ് കുറയ്ക്കുന്നതിന് സര്‍ക്കാര്‍ ചില സാമ്പത്തിക ചെലവ് ചുരുക്കല്‍ നടപടികള്‍ ഈ വര്‍ഷമാദ്യത്തില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതൊന്നും പ്രതിസന്ധി പരിഹരിക്കാന്‍ പര്യപ്തമായിട്ടില്ലെന്നാണ് കരുതുന്നത്. കാരണം, ഈ വര്‍ഷത്തിന്റെ ആദ്യ നാല് മാസത്തില്‍ വിദേശ ആസ്തിയില്‍ 3600 കോടി ഡോളറിന്റെ കുറവാണ് വന്നിരിക്കുന്നത്.
സാമ്പത്തിക വിദഗ്ധര്‍ ആശങ്കയില്‍
എന്തു നടപടികള്‍ സ്വീകരിച്ചിട്ടും സാമ്പത്തിക രംഗം മെച്ചപ്പെടുത്താന്‍ സൗദിയിലെ സാമ്പത്തിക വിദഗ്ധര്‍ക്ക് സാധിച്ചിട്ടില്ല. ഇക്കാര്യത്തില്‍ സാമ്പത്തിക വിദഗ്ധരും നയതന്ത്രജ്ഞരും ആശങ്കയിലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സൗദിയുടെ വിദേശ വ്യാപാര കമ്മിയില്‍ വന്‍ അന്തരമാണുള്ളത്.
എല്ലാം ദുരൂഹം
എണ്ണവിലയിലുണ്ടായ ഇടിവ് മാത്രമല്ല നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് ദുബായിലെ ഏറ്റവും വലിയ ബാങ്കായ എന്‍ബിഡിയുടെ മേഖലാ മേധാവി ഖാതിജ ഹഖ് പറയുന്നു. കരുതല്‍ ധനത്തില്‍ വന്‍ കുറവ് വരാന്‍ കാരണമെന്താണെന്ന് സൗദി ഭരണകൂടത്തിലെ ആരും വ്യക്തമാക്കിയിട്ടില്ല.
സ്വകാര്യ മേഖലയിലെ പ്രവര്‍ത്തനം
എന്നാല്‍ സ്വകാര്യ മേഖലയിലെ പ്രവര്‍ത്തനമാണ് ഇത്തരം പ്രതിസന്ധിയുണ്ടാക്കുന്നതെന്നും സര്‍ക്കാരിന്റെ ചെലവഴിക്കലല്ല കാരണമെന്നും ചില നിരീക്ഷകര്‍ പറയുന്നു. സൗദിയുടെ യമനിലെ സൈനിക ഇടപെടലും അതുമൂലമുള്ള ചെലവഴിക്കലുമാണ് കരുതല്‍ ധനത്തില്‍ കുറവ് വരാന്‍ കാരണമെന്ന് പറയുന്ന സാമ്പത്തിക വിദഗ്ധരുമുണ്ട്.
യമനിലെ സൈനിക ഇടപെടല്‍
2015ലെ ഒരു നിരീക്ഷണം യമന്‍ ഇടപെടല്‍ സൗദിക്ക് വന്‍ ചെലവുണ്ടാക്കിയെന്നാണ് സൂചിപ്പിക്കുന്നത്. വ്യോമാക്രമണം മാത്രം നടത്തി കരയുദ്ധം കുറച്ചാല്‍ തന്നെ പ്രതിവര്‍ഷം സൗദിക്ക് 700 കോടി ഡോളര്‍ ചെലവുണ്ടെന്നാണ് മുതിര്‍ന്ന സൗദി ഉദ്യോഗസ്ഥന്‍ അന്ന് പറഞ്ഞത്. രാജ്യത്തിന്റെ വരുമാനം വന്‍തോതില്‍ പുറത്തേക്ക് ഒഴുകുന്നുണ്ടെന്ന് സൗദിയിലെ ഒരു ബാങ്കിലെ സാമ്പത്തിക വിദഗ്ധന്‍ പറയുന്നു.
പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്
സൗദിയുടെ പ്രത്യേക ഫണ്ടായ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടി (പിഐഎഫ്) ല്‍ നിന്നു വന്‍തോതില്‍ പണം വിദേശ നിക്ഷേപത്തിന് വേണ്ടി വക മാറ്റിയിട്ടുണ്ട്. വിദേശത്തേക്ക് പണം വന്‍തോതില്‍ ഒഴുകിയതാണ് കരുതല്‍ ധനത്തില്‍ ഇടിവ് വരാന്‍ കാരണമെന്നും റിപ്പോര്‍ട്ടുണ്ട്. എണ്ണ വരുമാനം കുറഞ്ഞതിനാല്‍ മറ്റു വരുമാനമാര്‍ഗങ്ങള്‍ കൈവശപ്പെടുത്താനാണ് വിദേശത്ത് നിക്ഷേപം വര്‍ധിപ്പിക്കുന്നത്. പക്ഷേ, ഒരു തരത്തില്‍ അത് സൗദിക്ക് തിരിച്ചടിയാകുകയാണ്.
വിദേശത്തെ നീക്കങ്ങള്‍
ജപ്പാന്റെ സോഫ്റ്റ്ബാങ്ക് തയ്യാറാക്കി സാങ്കേതിക ഫണ്ടില്‍ അടുത്ത അഞ്ചുവര്‍ഷത്തിനിടെ 4500 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ സൗദി തീരുമാനിച്ചിട്ടുണ്ട്. അമേരിക്കന്‍ കമ്പനിയായ ബ്ലാക്ക്‌സ്റ്റോണ്‍ തയ്യാറാക്കിയ അടിസ്ഥാന സൗകര്യ വികസന ഫണ്ടില്‍ 2000 കോടി ഡോളര്‍ നിക്ഷേപിക്കാനും സൗദി പദ്ധതി തയ്യാറാക്കിയിരുന്നു.
മൂല്യം ഇടിഞ്ഞേക്കാം
പിഐഎഫിലെ പണം കൈമാറുന്നത് സര്‍ക്കാരിന്റെ മൊത്തം ആസ്തിയില്‍ കുറവുണ്ടാകുമെന്ന് പറയാനാകില്ല. പക്ഷേ, ദ്രവ്യ ആസ്തിയില്‍ കുറവുണ്ടാകും. ദ്രവ്യ ആസ്തി കുറയുന്നത് റിയാലിന് ക്ഷീണം ചെയ്യും. അത് ചിലപ്പോള്‍ മൂല്യമിടിയാന്‍ കാരണമാകുകയും ചെയ്യും.
എണ്ണ ഉല്‍പ്പാദനം കുറയ്ക്കും
എണ്ണവില കുറയുന്നത് സൗദി ഭരണകൂടത്തിന് കനത്ത തിരിച്ചടിയാണ്. ഈ കാരണത്താലാണ് ബദല്‍ വരുമാനമാര്‍ഗങ്ങള്‍ സര്‍ക്കാര്‍ തേടുന്നത്. എണ്ണ ഉല്‍പ്പാദനം കുറയ്ക്കാനും സൗദി തീരുമാനിച്ചിട്ടുണ്ട്. അതുവഴി വില പിടിച്ചുനിര്‍ത്താന് സാധിക്കുമെന്ന് സൗദി കണക്കുകൂട്ടുന്നു. എന്നാല്‍ സൈനിക ആവശ്യങ്ങള്‍ക്കായി വന്‍തോതില്‍ പണം ചെലവിടുന്നതും സൗദിക്ക് തിരിച്ചടിയാണ്.