യുഎസും കൊറിയയും നേർക്കു നേർ!! വ്യോമപ്രതിരോധവുമായി ഉൻ, ബാലിസ്റ്റിക് മിസൈലിനെ വീഴ്ത്താന്‍ യുഎസ്
സോൾ: അമേരിക്കയും ഉത്തരകൊറിയയും തമ്മിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങൾക്കിടെ യുദ്ധ സന്നാഹങ്ങള്‍ വികസിപ്പിച്ച് അമേരിക്കയും ഉത്തരകൊറിയയും. വ്യോമാക്രമണ പ്രതിരോധ സംവിധാനം വിജയകരമായി പരീക്ഷിച്ചതായി ഉത്തരകൊറിയൻ ഏകാധിപതി കിംഗ് ജോങ് ഉന്‍ അറിയിച്ചു. കിംഗ് ജോങ് ഉന്നിനെ ഉദ്ധരിച്ച് ഉത്തരകൊറിയൻ വാർത്താ ഏജൻസി കെസിഎന്‍എയാണ് റിപ്പോർട്ട് ചെയ്തത്. ഉൻ നേരിട്ടെത്തി പരീക്ഷണം വിലയിരുത്തിയെന്നും വാര്‍ത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
വ്യോമാക്രമണ പ്രതിരോധ സംവിധാനം വിജയകരമായി പരീക്ഷിച്ചതോടെ കൂടുതൽ ഉൽപ്പാദിപ്പിച്ച് രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലും സ്ഥാപിക്കാനും ഉൻ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ഏത് തരത്തിലുള്ള ഉപകരണമാണ് ഉത്തരകൊറിയ വികസിപ്പിച്ചത് എന്നത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.
വ്യോമാക്രമണ പ്രതിരോധ സംവിധാനം
ഉത്തരകൊറിയയ്ക്ക് വേണ്ടി ആണവായുധങ്ങളും മിസൈലുകളും നിർമിക്കുന്ന അക്കാദമി ഓഫ് നാഷണൽ ഡിഫൻസ് സയൻസാണ് വ്യോമാക്രമണ പ്രതിരോധ സംവിധാനവും വികസിപ്പിച്ചെടുത്തിട്ടുള്ളത്. രാജ്യത്തെ ലക്ഷ്യം വച്ച് ഏത് ഭാഗത്തുനിന്നുള്ള വ്യോമാക്രമണങ്ങളെയും നിർവീര്യമാക്കാന്‍ ഉതകുന്നതാണ് പ്രതിരോധസംവിധാനമെന്നാണ് ഉത്തരകൊറിയയുടെ അവകാശവാദം.
അമേരിക്കയും മത്സരിക്കുന്നു
അമേരിക്ക- ഉത്തരകൊറിയ സംഘർഷത്തിന് അയവുവരാത്ത സാഹചര്യത്തില്‍ ഉത്തരകൊറിയയെ പ്രതിരോധിക്കുന്നതിനായി അമേരിക്കയും ശ്രമം തുടങ്ങിയിട്ടുണ്ട്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളെ ആകാശത്തുവച്ച് തന്നെ തകർക്കാവുന്ന പ്രതിരോധ മിസൈലാണ് അമേരിക്ക വികസിപ്പിച്ചെടുക്കുന്നത്. മിസൈൽ ഇന്‍റർസെപ്റ്റർ അടുത്ത ആഴ്ച പരീക്ഷിക്കുമെന്നാണ് പെൻറഗൺ നൽകുന്ന വിവരം.
ഉത്തരകൊറിയൻ മുന്നറിയിപ്പ്
അമേരിക്കൻ സൈനിക കേന്ദ്രങ്ങളും ജപ്പാനെയും ആക്രമിയ്ക്കാവുന്ന മധ്യദൂര മിസൈലുകൾ വലിയ തോതിൽ നിര്‍മിക്കുകയും പരീക്ഷിക്കുകയും ചെയ്യുന്നത് തുടരുമെന്ന് ഉത്തരകൊറിയ മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് അമേരിക്കയുടെ നീക്കം. കാലിഫോർണിയയിൽ വെച്ച് ചൊവ്വാഴ്ചയായിരിക്കും അമേരിക്ക ഭൂഖണ്ഡാന്തര മിസൈലുകളെ ആകാശത്തുവെച്ച് തകര്‍ക്കുന്നതിനുള്ള പ്രതിരോധ മിസൈൽ പരീക്ഷിക്കുക.
ഉത്തരകൊറിയന്‍ പരീക്ഷണങ്ങൾ
അമേരിക്ക ഉള്‍പ്പെടെയുൾപ്പെടെയുള്ള രാജ്യങ്ങളുടെ മുന്നറിയിപ്പ് മറികടന്നുള്ള ഉത്തരകൊറിയയുയെ ആണവായുധ- മിസൈൽ പരീക്ഷണങ്ങളാണ് മേഖലയിലെ സംഘർഷാവസ്ഥ ശക്തിപ്പെടുത്തുന്നത്. അമേരിക്കൻ സൈനിക കേന്ദ്രങ്ങളേയും ജപ്പാനെയും ലക്ഷ്യമിടുന്ന ആണവ പോർമുന വഹിക്കാന്‍ പ്രാപ്തിയുള്ള ബാലിസ്റ്റിക് മിസൈൽ ഉത്തരകൊറിയ കഴിഞ്ഞ ഞായറാഴ്ച ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു. തെക്കന്‍ പ്യോംഗ്യാങ്ങില്‍ നിന്നായിരുന്നു മിസൈൽ വിക്ഷേപിച്ചത്.
നേരിട്ട് നിരീക്ഷണം
കിംഗ് ജോങ് ഉന്നിന് പുറമേ രാജ്യത്തെ മൂന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥരും വ്യോമാക്രമണ പ്രതിരോധ സംവിധാനം പരീക്ഷിക്കുന്നത് വിലയിരുത്താൻ എത്തിയിരുന്നു. മുൻ വ്യോമ സേനാ തലവൻ റി പ്യോഗ് ചോൽ, റോക്കറ്റ് ശാസ്ത്രജ്ഞൻ കിംഗ് ജോങ് സിക്ക്, അക്കാദമി ഓഫ് നാഷണൾ ഡിഫൻസ് തലവൻ ജാങ് ചാങ് ഹാ എന്നിവരാണ് പുരോഗതികൾ വിലയിരുത്താൻ എത്തിയത്.
ഉത്തരകൊറിയയ്ക്ക് ആയുസില്ല
അമേരിക്കയെ തകര്‍ക്കാനുള്ള ആണവായുധം വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഉത്തരകൊറിയയെന്ന് യുഎസ് ഡിഫൻസ് ഇന്റലിജൻസ് തലവൻ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ ഉത്തരകൊറിയയ്ക്ക് ഇത്തരത്തിൽ ഏറെക്കാലം ആയുധങ്ങൾ വികസിപ്പിക്കാന്‍ കഴിയില്ലെന്ന് പാശ്ചാത്യ വിദഗ്ദരെ ഉദ്ധരിച്ച് യുഎസ് ഡിഫൻസ് ഇന്‍റലിജൻസ് ഏജന്‍സി ഡയറക്ടർ വിൻസെന്‍റ് സ്റ്റെവാർട്ട് പറഞ്ഞു.