ഒബാമയുടെ ഫോണ്‍ വിളി: അമേരിക്കയും പാകിസ്താനും പറയുന്നത്
വാഷിങ്ടണ്‍/ഇസ്ലാമാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ റിപബ്ലിക് ദിനത്തില്‍ ഇന്ത്യ സന്ദര്‍ശിക്കുകയാണ്. ഇക്കാര്യത്തില്‍ തീരുമാനമായ ഉടന്‍ തന്നെ ഒബാമ വിളിച്ചത് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെറീഫിനെയാണ്. കശ്മീര്‍ പ്രശ്‌നം ഇന്ത്യാ സന്ദര്‍ശനത്തില്‍ ഉന്നയിക്കണം എന്ന് ഒബാമയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് പാകിസ്താന്‍ പറയുന്നത്.
Read More: ഇന്ത്യയിലെത്തിയാല്‍ കശ്മീര്‍ പ്രശ്‌നം ചര്‍ച്ചചെയ്യണമെന്ന് ഒബാമയോട് ഷെരീഫ്
എന്നാല്‍ എന്തൊക്കെയാണ് സംസാരിച്ചത് എന്ന കാര്യത്തില്‍ അമേരിക്കയും പാകിസ്താനും പറയുന്നത് വ്യത്യസ്തമാണെന്നതാണ് രസകരം. ഇരുരാജ്യങ്ങളും ഔദ്യോഗികമായി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ തന്നെ ഇക്കാര്യം വ്യക്തമാകും.
കശ്മീര്‍ പ്രശ്‌നത്തെക്കുറിച്ച് സംസാരിച്ചതായി വൈറ്റ്ഹൗസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറയുന്നത് പോലും ഇല്ല. മേഖലയിലെ സമാധാനാന്തരീക്ഷം മെച്ചപ്പെടുത്താനുള്ള സഹകരണങ്ങളുടെ കാര്യം ഒബാമ നവാസ് ഷെരീഫിനോട് സംസാരിച്ചു എന്നാണ് വൈറ്റ്ഹൗസ് പറയുന്നത്. അതില്‍ കശ്മീര്‍ പോകട്ടെ, ഇന്ത്യ പോലും ചര്‍ച്ചയായതായി എവിടേയും പറയുന്നില്ല.
എന്നാല്‍ പാകിസ്താന്റെ വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പറയുന്നത് ഇതൊന്നുമല്ല. മേഖലയില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ ഇന്ത്യക്ക് ഒരു താത്പര്യവും ഇല്ലെന്നും, സെക്രട്ടറി തല ചര്‍ച്ചകള്‍ മുന്നറിയിപ്പില്ലാതെ അവസാനിപ്പിച്ചത് ഇന്ത്യയാണെന്നും ഷരീഫ് ഒബാമയോട് പറഞ്ഞുവെന്നാണ് പാകിസ്താന്‍ പറയുന്നത്. അതിര്‍ത്തിയില്‍ ഇന്ത്യൻ സൈന്യം നടത്തിയ വെടിവപ്പില്‍ സാധാരണക്കാരായ പാകിസ്താന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഒബാമയോട് പറഞ്ഞിട്ടുണ്ടത്രെ.
ഏറ്റവും പ്രധാനം കശ്മീര്‍ വിഷയത്തില്‍ സംസാരിച്ചു എന്ന് കാര്യമാണ്. കശ്മീര്‍ പ്രശ്‌നം ഇന്ത്യന്‍ നേതാക്കളുമായി സംസാരിക്കണം എന്ന് ഒബാമയോട് ഷെരീഫ് ആവശ്യപ്പെട്ടു എന്നും പാകിസ്താന്റെ വെബ്‌സൈറ്റ് പറയുന്നു.
മേഖലയില്‍ സമാധാനാന്തരീക്ഷം മെച്ചപ്പെടുത്തല്‍, അമേരിക്ക-പാകിസ്താന്‍ സഹകരണം മെച്ചപ്പെടുത്തല്‍ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു എന്നതാണ് ഇരുകൂട്ടരും പറയുന്നതില്‍ പൊതുവായിട്ടുള്ള കാര്യം. അഫ്ഗാനിസ്ഥാനുമായുളള ബന്ധം മെച്ചപ്പെടുത്തിയതിനെ ഒബാമ സ്വാഗതം ചെയ്തു എന്നതും പൊതുവായി പറയുന്നുണ്ട്.
കശ്മീര്‍ പ്രശ്‌നം ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നിലെത്തിച്ച് ലാഭം കൊയ്യാനുള്ള ശ്രം പാകിസ്താന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഇതിന്റെ ഭാഗമായിട്ടാണ് ഇത്തരം പ്രചാരണങ്ങള്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്.