ഒബിഒആര്‍ പദ്ധതി: പാകിസ്താനെയും ശ്രീലങ്കയേയും കാത്തിരിക്കുന്നത് കടക്കെണി!മുന്നറിയിപ്പുമായി വിദഗ്ദര്‍
ബ്രസ്സൽസ്: ചൈനയുടെ വൺ ബെല്‍ട്ട് വൺ റോഡ‍് പദ്ധതി അയല്‍ രാജ്യങ്ങളെ ദാരിദ്ര്യത്തിലേയ്ക്ക് നയിക്കുമെന്ന് വിദഗ്ദര്‍. ചൈനയുടെ നേതൃത്വത്തിൽ ബെയ്ജിംഗിൽ ബെൽറ്റ് ആൻഡ് റോഡ് ഫോറം രൂപീകരിച്ചതിന് പിന്നാലെയാണ് യുറോപ്യൻ സാമ്പത്തിക വിദഗ്ദരുടെ മുന്നറിയിപ്പ്. പദ്ധതി കൊണ്ട് നേട്ടമുണ്ടാകില്ലെന്നും കടം മാത്രമാണ് ഉണ്ടാകുകയെന്നും സാമ്പത്തിക വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു.
ഒബിഒആർ പദ്ധതി പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ രാഷ്ട്രങ്ങളെ കടത്തിൽ മുക്കുമെന്നാണ് യൂറോപ്യൻ സാമ്പത്തിക വിദഗ്ദരെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോർട്ട് ചെയ്യുന്നത്. പദ്ധതി ഇന്ത്യയുടെ പരമാധികാരത്തെ മാനിക്കുന്നതല്ലെന്ന് ആദ്യമേ ചൂണ്ടിക്കാണിച്ച ഇന്ത്യ പദ്ധതിയിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തിരുന്നു. പാക് അധീന കശ്മീരിലൂടെ കടന്നുപോകുന്ന പട്ടുപാതയെക്കുറിച്ചുള്ള ആശങ്കകളാണ് ഒബിഒആറിൽ നിന്ന് വിട്ടുനില്‍ക്കാൻ പ്രേരിപ്പിച്ചത്. ഏഷ്യയേയും യൂറോപ്പിനേയും ആഫ്രിക്കയേയും റോഡ്, റെയിൽ, തുറമുഖം എന്നീ ശൃംഖലകളിലൂടെ ബന്ധിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ഒബിഒആര്‍ പദ്ധതിയ്ക്ക് പുറമേ പട്ടുപാതയ്ക്കും മറ്റുമായുള്ള ഫണ്ടിംഗില്‍ 16 ശതമാനത്തിലധികമാണ് പലിശനിരക്കിൽ ചൈന ഈടാക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഇത് ഈ രാജ്യങ്ങളെ കടക്കെണിയിലാക്കുമെന്നാണ് മുന്നറിയിപ്പ്. ആഗോളതലത്തില്‍ ഡോളറിന് ബദലായ കറന്‍സിയായി യുവാനെ മാറ്റിയെടുക്കാനാണ് ചൈനയുടെ ശ്രമമെന്നും ഒബിഒആര്‍ പദ്ധതിയ്ക്ക് ഇതില്‍ വലിയ പങ്കുണ്ടെന്നും സാമ്പത്തിക വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു. പാകിസ്താന്‍റെ സാമ്പത്തിക വ്യവസ്ഥയിൽ ഈ പദ്ധതി വലിയ മാറ്റമുണ്ടാക്കുമെന്നുമാണ് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് അവകാശപ്പെടുന്നത്.
വണ്‍ റോഡ്, വൺ ബെൽറ്റ് പദ്ധതിയോട് ഇന്ത്യ എതിർപ്പ് കാണിക്കുന്നതിനെതിരെ ചൈനീസ് മാധ്യമങ്ങള്‍. വൺ ബെൽറ്റ് ആൻഡ് റോഡ് ഫോറത്തില്‍ ഇന്ത്യ പങ്കെടുക്കാൻ വിസമ്മതിക്കുന്നത് ആഭ്യന്തര രാഷ്ട്രീയത്തിന്‍റെ ഭാഗമാണെന്നും ഇത് ചൈനയുടെ മേൽ സമ്മർദ്ദം ചെലുത്തി പ്രത്യേക ശ്രദ്ധ നേടുന്നതിനാണ് എന്നുമാണ് ചൈനീസ് മാധ്യമങ്ങളുടെ പക്ഷം. പരമാധികാരം ബഹുമാനിക്കണമെന്നുമാണ് ഇന്ത്യൻ നിലപാട്.