ചൈന രാജ്യം വിടുക, പാകിസ്താനില്‍ കൂറ്റന്‍ പ്രക്ഷോഭം; പൊട്ടിച്ചിരിച്ച് ഇന്ത്യ, പദ്ധതികള്‍ പാളി!!
ഇന്ത്യന്‍ അതിര്‍ത്തി വഴി പാകിസ്താനില്‍ ചൈന നിര്‍മിക്കുന്ന സാമ്പത്തിക ഇടനാഴി (സിപിഇസി) പദ്ധതിക്കെതിരേയാണ് പ്രതിഷേധം.
ഇസ്ലാമാബാദ്: പാകിസ്താനെ മറപിടിച്ച് ചൈന ഇന്ത്യന്‍ അതിര്‍ത്തികളില്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് തിരിച്ചടി വരുന്നു. ചൈന തങ്ങളുടെ നാട്ടിലെ പദ്ധതികള്‍ അവസാനിപ്പിച്ച് രാജ്യം വിടണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് കൂറ്റന്‍ പ്രക്ഷോഭമാണ് പാകിസ്താനില്‍ നടക്കുന്നത്.
ഗില്‍ജിത്-ബാള്‍ട്ടിസ്താന്‍ മേഖലയിലും പാക് അധീന കശ്മീരിലുമാണ് ചൈനീസ് വിരുദ്ധ പ്രക്ഷോഭം ആരംഭിച്ചിട്ടുള്ളത്. കഴിഞ്ഞ കുറച്ചുകാലമായി മേഖലയിലെ ജനങ്ങള്‍ക്കിടയില്‍ തുടരുന്ന അമര്‍ഷം അണപ്പൊട്ടി ഒഴുകുകയായിരുന്നു.
വണ്‍ ബെല്‍റ്റ് വണ്‍ റോഡ് (ഒബിഒആര്‍) ഉച്ചകോടിക്ക് ചൈനയില്‍ തുടക്കമായതിന് തൊട്ടുപിന്നാലെയാണ് പാകിസ്താനില്‍ പ്രതിഷേധം ശക്തിപ്പെട്ടത്. ഇന്ത്യ സമ്മേളനം ബഹിഷ്‌കരിച്ചിട്ടുണ്ട്. പാകിസ്താന്‍ ഉള്‍പ്പെടെയുള്ള 23 രാജ്യങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
1949ന് ശേഷം ചൈന തുടക്കമിട്ട ഏറ്റവും വലിയ വിദേശ നയത്തിന്റെ പ്രാരംഭ പദ്ധതിയാണ് ഒബിഒആര്‍ ഉച്ചകോടി. ഈ സമ്മേളനം ആരംഭിച്ച ഉടനെയാണ് പാകിസ്താനില്‍ ചൈനയ്‌ക്കെതിരേ പ്രതിഷേധം തുടങ്ങിയത്.
ഇന്ത്യന്‍ അതിര്‍ത്തി വഴി പാകിസ്താനില്‍ ചൈന നിര്‍മിക്കുന്ന സാമ്പത്തിക ഇടനാഴി (സിപിഇസി) പദ്ധതിക്കെതിരേയാണ് പ്രതിഷേധം. ചൈന കോടിക്കണക്കിന് ഡോളറാണ് ഈ പദ്ധതിക്കായി ചെലവിടുന്നത്. പാകിസ്താന്‍ സര്‍ക്കാരിന്റെ പിന്തുണയോടെയാണ് സിപിഇസി പദ്ധതി.
കാരക്കോറം സ്റ്റുഡന്റ് ഓര്‍ഗനൈസേഷന്‍, ബലവറിസ്താന്‍ നാഷനല്‍ സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍, ഗില്‍ജിത് ബാള്‍ട്ടിസ്താന്‍ യൂനൈറ്റഡ് മൂവ്‌മെന്റ്, ബല്‍വറിസ്താന്‍ നാഷനല്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്.
ചൈനയുടെ ഒബിഒആര്‍ നയത്തിന്റെ ഭാഗമാണ് സിപിഇസി പദ്ധതി. ഈ പദ്ധതി വഴി തങ്ങള്‍ക്ക് വീടും കിടപ്പാടവും തൊഴിലും നഷ്ടപ്പെടുന്നുവെന്നാണ് സമരക്കാര്‍ പറയുന്നത്. ഗില്‍ജിത്, ഹുന്‍സ, സ്‌കര്‍ദു, ഗിസര്‍ എന്നിവിടങ്ങളില്‍ നടന്ന പ്രതിഷേധത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
തങ്ങളുടെ പ്രദേശങ്ങള്‍ പൂണമായും നശിപ്പിക്കുന്ന പദ്ധതി അനുവദിക്കില്ലെന്ന് സമരക്കാര്‍ പറയുന്നു. പദ്ധതിക്ക് ഇന്ത്യയും എതിരാണ്. അതിര്‍ത്തി മേഖലകള്‍ കൈയേറി നടത്തുന്ന പദ്ധതി നിര്‍ത്തണമെന്നാണ് ഇന്ത്യയുടെ നിലപാട്. എന്നാല്‍ ചൈനയും പാകിസ്താനും ഇന്ത്യയുടെ ആവശ്യം അവഗണിക്കുകയായിരുന്നു.
ചൈന പാകിസ്താനെ ഒരു കളിപ്പാട്ടമാക്കുകയാണെന്ന് പ്രക്ഷോഭകര്‍ പറയുന്നു. ചൈനയുടെ സാമ്രാജ്യത്വം അവസാനിപ്പിക്കുക, ചൈന തുലയട്ടെ തുടങ്ങി മുദ്രാവാക്യങ്ങളാണ് പ്രക്ഷോഭകര്‍ ഉയര്‍ത്തിയത്. വിവാദമായ ഗില്‍ജിത്ത് മണ്ണ് ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ ചൈന അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ആഗോള വല്‍ക്കരണം
ചൈന പുതിയ പദ്ധതി വഴി ആഗോള വല്‍ക്കരണത്തിന് വേഗം കൂട്ടുകയാണ് ചെയ്യുന്നത്. പഴയ സില്‍ക്ക് പാത പുനരുജ്ജീവിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. അതുവഴി ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വേഗത്തില്‍ വിദേശ വിപണിയില്‍ എത്തിക്കാന്‍ സാധിക്കും.
ഇന്ത്യയുടെ ഭൂമി കൈയേറി
ഈ ലക്ഷ്യം മുന്‍നിര്‍ത്തി ചൈന വര്‍ഷങ്ങളായി പാകിസ്താനില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഇന്ത്യയുടെ ഭൂമി കൈയേറിയാണ് പല പദ്ധതികളുമെന്ന് ഇന്ത്യ ആരോപിക്കുന്നു. ഈ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യ ചൈനയില്‍ നടക്കുന്ന ഉച്ചകോടിയില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്.
പ്രക്ഷോഭം ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നു
എന്നാല്‍ പുതിയ പ്രക്ഷോഭം ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നു. ഇന്ത്യയുടെ അതേ നിലപാട് തന്നെയാണ് മേഖലയിലെ ജനങ്ങളും പങ്കുവയ്ക്കുന്നത്. ചൈനയുടെ വാണിജ്യ കണ്ണു വച്ചുള്ള വരവില്‍ മേഖലയിലെ ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. ഇക്കാര്യം നേരത്തെ പാകിസ്താന്‍ പാര്‍ലമെന്റിലെ ചില അംഗങ്ങളും ഉന്നയിച്ചിരുന്നു.
ഇന്ത്യ വിട്ടുനില്‍ക്കുന്നതില്‍ പ്രശ്‌നമില്ലെന്ന്
രണ്ടു ദിവസമാണ് ചൈനയില്‍ നടക്കുന്ന ഉച്ചകോടി. തുര്‍ക്കി, പാകിസ്താന്‍, റഷ്യ, തുടങ്ങി 29 രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനം നിര്‍ണായക തീരുമാനങ്ങളെടുക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇന്ത്യ വിട്ടുനില്‍ക്കുന്നതില്‍ പ്രശ്‌നമില്ലെന്ന് ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ് പറഞ്ഞു.
പാകിസ്താന് ചൈനീസ് കപ്പല്‍
ചൈനീസ് പദ്ധതിക്കെതിരേ പാകിസ്താനില്‍ നേരത്തെ ചില പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. അതുകൊണ്ട് തന്നെ പാകിസ്താന് സുരക്ഷ ശക്തമാക്കാന്‍ ചൈനയുടെ വക രണ്ട് നിരീക്ഷണ കപ്പല്‍ കൈമാറിയിട്ടുണ്ട്. ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി കടന്നുപോവുന്ന കടല്‍ മേഖലയിലെ സുരക്ഷക്കാണ് പാക് നാവിക സേനക്ക് കപ്പല്‍ കൈമാറിയതെന്ന് ഡോണ്‍ പത്രം റിപോര്‍ട്ട് ചെയ്തിരുന്നു.
കപ്പലുകള്‍ ഇതാണ്
പാക് നാവിക സേനാ വൈസ് അഡ്മിറല്‍ ആരിഫുള്ളാ ഹുസൈനിയാണ് ഇവ സ്വീകരിച്ചത്. പിഎംഎസ്എസ് ഹിങ്കോള്‍, പിഎംഎസ്എസ് ബാസോള്‍ എന്നിവയാണ് കൈമാറിയ കപ്പലുകള്‍. പുതിയ കപ്പലുകള്‍ പാക് നാവിക സേനയുടെ ഭാഗമായെന്ന് പാക് സൈന്യം പറയുന്നു.
രണ്ട് കപ്പലുകള്‍ കൂടി കൈമാറും
രണ്ട് കപ്പലുകള്‍ കൂടി കൈമാറാന്‍ ചൈനക്ക് പദ്ധതിയുണ്ട്. സാമ്പത്തിക ഇടനാഴിയുടെ സുരക്ഷക്ക് പാകിസ്താന്‍ പ്രത്യേക സേന രൂപീകരിച്ചിട്ടുണ്ട്. 5400 കോടി ഡോളര്‍ ചെലവിട്ടാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സാമ്പത്തിക ഇടനാഴി രൂപീകരിക്കുന്നത്. കഷ്ഗറിനെയും ഗ്വാദാറിനെയും ബന്ധിപ്പിച്ച് പുതിയ വഴിയാണ് ഇരുരാജ്യങ്ങളുടേയും ലക്ഷ്യം. ഈ മേഖലയില്‍ പുതിയ റെയില്‍വേ, റോഡ്, വാതക കുഴല്‍ എന്നിവ നിര്‍മിക്കുന്നുണ്ട്.
മേഖലയുടെ മുഖഛായ മാറും!
ഇടനാഴി യാഥാര്‍ഥ്യമായാല്‍ മേഖലയുടെ മുഖഛായ മാറുമെന്ന് പാക് നാവിക സേനാ വൃത്തങ്ങള്‍ പറഞ്ഞു. ബലൂചിസ്താനിലും പാകിസ്താന്റെ മറ്റു മേഖലകളിലും വികസനത്തിന്റെ കുതിച്ചുചാട്ടമാണ് വരാനിരിക്കുന്നതെന്നും യുവജനങ്ങള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാവുമെന്നും ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു.
ലാഭം ചൈനക്ക്
പാത യാഥാര്‍ഥ്യമായാല്‍ ചൈനയിലേക്ക് എണ്ണ എത്തിക്കുന്നതിന് ചെലവ് വന്‍ തോതില്‍ കുറയും. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ പശ്ചിമേഷ്യയിലേക്കും ആഫ്രിക്കയിലേക്കും വേഗത്തില്‍ കൊണ്ടു പോവാനും സാധിക്കും. പാത യാഥാര്‍ഥ്യമാവുന്നത് ചൈനക്കാണ് കൂടുതല്‍ നേട്ടം. എന്നാല്‍ സുരക്ഷയാണ് ഇരു രാജ്യങ്ങളും നേരിടുന്ന പ്രധാന വെല്ലുവിളി.
പാകിസ്താനുമായി ചൈന എന്നും നല്ല ചങ്ങാത്തത്തിലാണ്. ഇവരുടെ ബന്ധം ഊട്ടിയുറപ്പിക്കുന്ന വാര്‍ത്തകള്‍ എല്ലാ ആഴ്ചയിലും പുറത്തുവരുന്നുണ്ട്. ഇന്ത്യാവിരുദ്ധ ശക്തികളുടെ ഐക്യമാണോ ചൈനയുടെ ലക്ഷ്യമെന്ന ആശങ്ക വര്‍ധിച്ചുവരവെയാണ് പുതിയ റിപോര്‍ട്ടുകള്‍. അതേസമയം, ചൈനയുടെ യുവാന്‍ ഇറക്കാനുള്ള ഒരു കുഴിയായി പാകിസ്താന്‍ മാറിയെന്ന ആരോപണം പാകിസ്താനില്‍ പ്രമുഖര്‍ ഉന്നയിച്ചിട്ടുമുണ്ട്.
സിപിഇസിയുടെ ഭാഗമായി പാകിസ്താനിലെ ഗ്വാദാര്‍ നഗരത്തില്‍ ചൈന ഉരുക്ക് ഫാക്ടറി സ്ഥാപിക്കുമെന്ന് അടുത്തിടെ പ്രഖ്യപിച്ചിരുന്നു. പുതിയ മൂന്ന് പദ്ധതികള്‍ക്ക് വേണ്ടി പാകിസ്താന് 10766 കോടി രൂപ ചൈന വായ്പ നല്‍കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഡോണ്‍ റിപോര്‍ട്ട് ചെയ്തു. മറ്റൊരു മൂന്ന് റോഡ് നിര്‍മാണത്തിന് വേണ്ടി 91700 കോടി രൂപ പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്.
ഒരുലക്ഷത്തിലധികം കോടി
സാമ്പത്തിക ഇടനാഴിക്ക് വേണ്ടി ചൈന പാകിസ്താന് ഇതുവരെ നല്‍കിയത് 1.025 ലക്ഷം കോടി രൂപയാണ്. സാമ്പത്തിക ഇടനാഴി പദ്ധതി പൂര്‍ത്തിയായാല്‍ ചൈനയും പാകിസ്താനും തമ്മില്‍ വ്യാപാര ബന്ധവും ആശയവിനിമയ സംവിധാനങ്ങളും മെച്ചപ്പെടും.
ഇത്രയധികം പണം ചൈന പാകിസ്താനില്‍ ചെലവിടുന്നതിന്റെ ലക്ഷ്യമെന്താണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ ചോദ്യം. ചില പാകിസ്താനി സെനറ്റര്‍മാരെ ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ചൈനയുടെ നടപടിയില്‍ ദുരുദ്ദേശമുണ്ടെന്ന് അവര്‍ പറയുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ മാതൃകയില്‍ കച്ചവടത്തിന് വന്ന് രാജ്യം പിടിക്കാനുള്ള തന്ത്രമാണന്നും അവര്‍ കുറ്റപ്പെടുത്തുന്നു.