ഗര്‍ഭഛിദ്രം, കത്തോലിക്കാസഭ നിലപാട് മാറ്റി
വത്തിക്കാന്‍: ഗര്‍ഭഛിദ്രത്തിന് കത്തോലിക്കാസഭയുടെ നിലപാടുകള്‍ മാറുന്നു. ഗര്‍ഭഛിദ്രം നടത്തുന്ന സ്ത്രീകള്‍ക്ക് മാപ്പ് നല്‍കാനാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തീരുമാനം. ശക്തമായ നടപടികള്‍ എടുത്തുമാറ്റാനാണ് സഭയുടെ പുതിയ തീരുമാനം. നിലവില്‍ കത്തോലിക്കാ സഭയുടെ നിയമമനുസരിച്ച് ഗര്‍ഭഛിദ്രത്തിനു വിധേയയാകുന്ന സ്ത്രീയും, അതു ചെയ്തു കൊടുക്കുന്ന വ്യക്തിയും, സഹായം ചെയ്യുന്ന വ്യക്തിയും സഭയില്‍ നിന്ന് പുറത്താക്കപ്പെടും.
സഭയില്‍ നിന്ന് പുറത്താക്കപ്പെടുന്നവരെ തിരിച്ചെടുക്കണമെങ്കില്‍ ബിഷപ്പ് മാപ്പ് നല്‍കണം. എന്നാല്‍, ഇനിമുതല്‍ ഇത്തരത്തിലുള്ള നടപടികള്‍ ഉണ്ടാകുന്നതല്ല. ഇവര്‍ക്ക് മാപ്പ് നല്‍കാന്‍ ബിഷപ്പിന്റെ അനുമതി വേണ്ടെന്നാണ് മാര്‍പാപ്പ പറയുന്നത്. പള്ളികളിലെ വികാരിമാര്‍ക്ക് ഇക്കാര്യത്തില്‍ എന്തു തീരുമാനവും എടുക്കാമെന്ന് മാര്‍പാപ്പ പറഞ്ഞു.
പുതിയ നിയമപ്രകാരം പാപം ചെയ്തവര്‍ കുമ്പസരിച്ചാല്‍ പള്ളിയിലച്ഛന് തന്നെ മാപ്പ് നല്‍കി അവരെ സഭയില്‍ തിരിച്ചെടുക്കാം. സഭയിലെ വിശുദ്ധവര്‍ഷം എന്നറിയപ്പെടുന്ന ഡിസംബര്‍ എട്ട് മുതല്‍ പുതിയ നിയമത്തിന് തുടക്കമിടും.
എന്നാല്‍, ഗര്‍ഭഛിദ്രത്തെ കൊടുംപാപമായി കാണുന്ന നിലപാടില്‍ മാറ്റമില്ലെന്നും മാര്‍പാപ്പ അറിയിച്ചു. പാപം ചെയ്യുന്നവര്‍ക്ക് കുറ്റബോധം ഉണ്ടെങ്കില്‍ മാപ്പ് നല്‍കണം. അറിവില്ലാതെ ചെയ്യുന്ന തെറ്റുകള്‍ ക്ഷമിക്കുകയും അവര്‍ക്ക് സാന്ത്വനമേകുകയുമാണ് പുതിയ തീരുമാനത്തിലൂടെയെന്ന് മാര്‍പാപ്പ വ്യക്തമാക്കി.