ഖത്തര്‍ ശരിക്കും പുകഞ്ഞു തുടങ്ങി? ഷെയ്ഖ് സൗദ് അല്‍ത്താനി അറസ്റ്റിലെന്ന്... ഖത്തറിനെതിരെ ഖത്തറിൽ....
ദോഹ: സൗദിയും യുഎഇയും ബന്ധം വേര്‍പെടുത്തിയതിന് പിറകേ ഖത്തറില്‍ ആഭ്യന്തര പ്രശ്‌നങ്ങളും രൂക്ഷമാകുന്നു എന്ന് റിപ്പോര്‍ട്ട്. ഖത്തര്‍ അമീറിന്റെ അടുത്ത ബന്ധുവായ ഷെയ്ഖ് സൗദ് ബിന്‍ നാസര്‍ അല്‍ താനിയെ അറസ്റ്റ് ചെയ്തു എന്നാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്.
ഖത്തര്‍ രാജകുടംബാംഗമാണെങ്കിലും പ്രതിപക്ഷ നിലപാടുകള്‍ സ്വീകരിച്ച് ശ്രദ്ധേയനായ ആളാണ് നാസര്‍ അല്‍ താനി. സുരക്ഷാ വകുപ്പുകള്‍ അല്‍താനിയെ അറസ്റ്റ് ചെയ്ത് വീട്ടുതടങ്കലില്‍ ആക്കി എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.
ഖത്തര്‍ അമീറിന്റേത് എന്ന പേരില്‍ പുറത്ത് വന്ന വിവാദ പ്രസ്താവനയെ അതിരൂക്ഷമായി വിമര്‍ശിച്ച ആളായിരുന്നു അല്‍ താനി. ഇദ്ദേഹത്തിന്റെ അറസ്റ്റ് വാര്‍ത്ത ശരിയാണെങ്കില്‍ ഖത്തര്‍ നീങ്ങുന്നത് ഗുരുതര പ്രശ്‌നങ്ങളിലേക്കാണ് എന്ന് ഉറപ്പ്.
ഷെയ്ഖ് സൗദ് ബിന്‍ നാസര്‍ അല്‍ താനി
ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ അടുത്ത ബന്ധുവാണ് ഷെയ്ഖ് സൗദ് ബിന്‍ നാസര്‍ അല്‍താനി. ഖത്തര്‍ ഭരണകൂടത്തിനെതിരെ നിരന്തരം രംഗത്തുവന്നിട്ടുള്ള ആളാണ് നാസര്‍ അല്‍ താനി.
അല്‍ താനി അറസ്റ്റിലോ
നാസര്‍ അല്‍ താനിയെ ഖത്തര്‍ സുരക്ഷ വകുപ്പ് അറസ്റ്റ് ചെയ്തു എന്ന് വെളിപ്പെടുത്തിയത് അദ്ദേഹത്തിന്റെ സഹോദരി തന്നെ ആണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അല്‍താനിയെ വീട്ടുതടങ്കലില്‍ ആക്കിയിരിക്കുകയാണ് എന്നും ആരോപണങ്ങളുണ്ട്.
സ്വത്തുക്കള്‍ കണ്ടെടുത്തു
അല്‍ താനിയെ അറസ്റ്റ് ചെയ്യുക മാത്രമല്ല, അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. നാസര്‍ അല്‍താനിയെ മോചിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്നാണ് സൂചനകള്‍.
ഖത്തറിനെ കുറ്റം പറഞ്ഞ ഖത്തറുകാരന്‍
ഗള്‍ഫ് പ്രതിസന്ധിയില്‍ ഖത്തറിനെതിരെ അതിരൂക്ഷമായി രംഗത്തെത്തിയ ആളാണ് നാസര്‍ അല്‍താനി. ഖത്തറിന് അറബ്, ഗള്‍ഫ് വിരുദ്ധ നിലപാടുകളാണ് ഉള്ളത് എന്ന് പോലും ആരോപണം ഉയര്‍ത്തിയിരുന്നു.
വിളിച്ചുവരുത്തി അറസ്റ്റ് ചെയ്‌തോ?
ദിവസങ്ങള്‍ക്ക് മുമ്പ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ ഖത്തറിലേക്ക് പോകുന്ന കാര്യം സൗദ് നാസര്‍ അല്‍താനി വ്യക്തമാക്കിയിരുന്നു. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി ഖത്തര്‍ അമീറിന്റെ സഹോദരന്‍ ആണ് തന്നെ ചര്‍ച്ചകള്‍ക്കായി ക്ഷണിച്ചത് എന്നായിരുന്നു സൗദ് അല്‍ താനി വ്യക്തമാക്കിയത്.
പ്രതിപക്ഷ പാര്‍ട്ടിയുണ്ടാക്കും
ഖത്തറില്‍ പ്രതിപക്ഷ പാര്‍ട്ടിയുണ്ടാക്കും എന്ന ഭീഷണിയും നേരത്തെ സൗദ് അല്‍താനി ഒരു അഭിമുഖത്തില്‍ മുഴക്കിയിരുന്നു. ഖത്തര്‍ ഭരണകൂടത്തിനെതിരെ ഗുരുതര ആരോപണങ്ങളും ഉന്നയിച്ചിരുന്നു.
ഖത്തറിന് പിന്നിലും 'ഇസ്രായേല്‍'
ഖത്തറിന്റെ അറബ്, ഗള്‍ഫ് വിരുദ്ധ നിലപാടുകള്‍ക്ക് പിറകില്‍ ഇസ്രായേല്‍ ആണ് എന്ന ആരോപണവും സൗദ് അല്‍താനി ഉയര്‍ത്തിയിരുന്നു. ഇസ്രായേല്‍ പാര്‍ലമെന്റിലെ മുന്‍ അംഗം അസ്മി ബിഷാറെയ്ക്ക് നേര്‍ക്കായിരുന്നു ഈജിപ്തിലെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അല്‍ താനിയുടെ വിമര്‍ശനം.
തീവ്രവാദ ആരോപണം
സ്വന്തം രാജ്യത്തിനെതിരെ തീവ്രവാദ ആരോപണങ്ങളും സൗദ് അല്‍താനി ഉന്നയിച്ചിട്ടുണ്ട്. അറബ് മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം നിലവിലെ ഭരണാധികാരിയുടെ നിലപാടുകളാണെന്നും വിമര്‍ശിച്ചു.
പിന്തുണയുണ്ടോ?
ഖത്തറില്‍ സൗദ് അല്‍താനിക്ക് ജനപിന്തുണയുണ്ടോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ഇക്കാര്യത്തില്‍ ഇപ്പോഴും ഒരു വ്യക്തതയില്ല. രാജകുടുംബാംഗം ആണ് എന്നതാണ് അല്‍ താനിയുടെ ഏറ്റവും വലിയ പ്രത്യേകത.
ഖത്തറിന് വേണ്ടി
ഇറാനെ പ്രകീര്‍ത്തിച്ചും ട്രംപിനെ വിമര്‍ശിച്ചും പുറത്ത് വന്ന ഖത്തീര്‍ അമീറിന്റെ പ്രസ്താവനയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കുള്ള പെട്ടെന്നുള്ള കാരണം എന്നാണ് പറയപ്പെടുന്നത്. ഈ സംഭവത്തില്‍ ഖത്തറിന് വേണ്ടി മറ്റ് ഗള്‍ഫ് രാജ്യങ്ങളോടും ഈജിപ്തിനോടും മാപ്പ് അപേക്ഷിച്ചുകൊണ്ട് സൗദ് അല്‍താനി പ്രസ്താവന ഇറക്കിയിരുന്നു.