ഗള്‍ഫ് മേഖല തകരുന്നു; എണ്ണ-ഇന്ധന വില കുതിച്ചുയരും, ആശങ്കയോടെ ലോകരാജ്യങ്ങള്‍
അമേരിക്കയിലേക്കുള്ള എണ്ണ കയറ്റുമതി വന്‍തോതില്‍ കുറയ്ക്കാന്‍ സൗദി തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ അമേരിക്ക ആഭ്യന്തര ഉല്‍പ്പാദനം കൂട്ടി വില പിടിച്ചുനിര്‍ത്തുമെന്നാണ് കരുതുന്നത്.
ദോഹ: ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ തുടരുന്ന ഭിന്നത എണ്ണ-ഇന്ധന വിപണിയെ ബാധിക്കുന്നു. എണ്ണ വില കുതിച്ചുയരാന്‍ സാധ്യതയുണ്ടെന്ന് ഈ രംഗത്തെ നിരീക്ഷകര്‍ പറയുന്നു. ഒന്നര ആഴ്ച പിന്നിട്ടും പ്രതിസന്ധിക്ക് അയവില്ലാത്തതിനെ തുടര്‍ന്നാണ് എണ്ണ വില കുതിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
സൗദി അറേബ്യ ഉള്‍പ്പെടെയുള്ള എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ ഉല്‍പാദനം കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഗള്‍ഫ് പ്രതിസന്ധി അവസാനിക്കാത്ത സാഹചര്യം കൂടിയുണ്ടായാല്‍ സ്ഥിതിഗതികള്‍ രൂക്ഷമാമകും. കാരണം ലോകത്തെ ഏറ്റവും വലിയ വാതക ശേഖരം കൈവശം വെയ്ക്കുന്നത് ഖത്തറാണ്. ഒപ്പം ഇറാനും.
ഫ്രാന്‍സും രംഗത്തെത്തി
പ്രതിസന്ധി പരിഹരിക്കാന്‍ തുര്‍ക്കിക്ക് പുറമെ ഇപ്പോള്‍ ഫ്രാന്‍സും രംഗത്തെത്തിയിട്ടുണ്ട്. മൊറോക്കോയില്‍ വിദേശ നേതാക്കളുടെ കൂടിക്കാഴ്ചയില്‍ പ്രധാന വിഷയം ഖത്തര്‍ പ്രതിസന്ധിക്കുള്ള പരിഹാരം തേടലാണ്. തുര്‍ക്കി വിദേശകാര്യ മന്ത്രിയും ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെ വ്യോമയാന ഏജന്‍സിയും പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നുണ്ട്.
പൈപ്പ് ലൈന്‍ വഴിയുള്ള വിതരണം
ഖത്തറിന്റെ വാതക പൈപ്പ് ലൈന്‍ വഴിയുള്ള വിതരണം തടസപ്പെട്ടാല്‍ അതിവേഗം ഇന്ധന വില വര്‍ധിക്കും. നിലവില്‍ ഈ രംഗത്ത് പ്രശ്‌നമില്ല. പക്ഷേ ഖത്തറിനെതിരേ മൂന്ന് ജിസിസി രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം തുടര്‍ന്നാല്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണമാകും.
എല്‍എന്‍ജി കയറ്റുമതി
ലിക്വിഫൈഡ് നാച്ചുറല്‍ ഗ്യാസ് (എല്‍എന്‍ജി) ലോകത്ത് ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്നത് ഖത്തറാണ്. പ്രതിവര്‍ഷം 770 ലക്ഷം ടണ്‍ വാതകമാണ് ഖത്തര്‍ ഉല്‍പ്പാദിപ്പിക്കുന്നത്. നിലവിലെ പ്രതിസന്ധി ഇനിയും തുടര്‍ന്നാല്‍ ഉല്‍പ്പാദിപ്പിക്കുന്ന വാതകം വിദേശത്തേക്ക് കയറ്റി അയക്കാന്‍ തടസം നേരിടും.
ഖത്തറിന്റെ പ്രകൃതി വാതക പാടങ്ങള്‍
ലോകത്തെ സമ്പന്ന രാജ്യങ്ങളിലൊന്നായി നിലനില്‍ക്കാന്‍ ഖത്തറിനെ സഹായിക്കുന്നത് അവരുടെ കൈവശമുള്ള പ്രകൃതി വാതക പാടങ്ങളാണ്. ഈ വരുമനം തന്നെയാണ് ഖത്തറിനെ ഗള്‍ഫ് മേഖലയിലെ അതിവേഗം വളരുന്ന രാജ്യമാക്കിയതും. അടിസ്ഥാന സൗകര്യ വികസന രംഗത്ത് ഖത്തര്‍ ബഹുദൂരം മുന്നിലാണ്.
ലോകകപ്പ് മല്‍സരത്തിന് കരിനിഴല്‍
എന്നാല്‍ പ്രതിസന്ധി തുടര്‍ന്നാല്‍ 2022ല്‍ നടത്താന്‍ തീരുമാനിച്ചിട്ടുള്ള ഫുട്‌ബോള്‍ ലോകകപ്പ് മല്‍സരം വരെ അനിശ്ചതത്വത്തിലാകും. ഇതിനാവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി വരികയാണ്. ഈ സാഹചര്യത്തിലാണ് വാതക കയറ്റുമതിക്ക് തടസം നേരിടുന്നത്.
ഖത്തറിന്റെ പ്രഖ്യാപനം
ഖത്തറിന്റെ ജലാതിര്‍ത്തിയില്‍ നിരവധി എണ്ണ പാടങ്ങളുണ്ട്. ഈ വര്‍ഷം ഏപ്രിലില്‍ വാതക-എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കുമെന്ന് ഖത്തര്‍ പ്രഖ്യാപിച്ചിരുന്നു. ഇതാകട്ടെ സൗദി അറേബ്യയ്ക്കും യുഎഇക്കും കനത്ത തിരിച്ചടിയായ പ്രഖ്യാപനം ആയിരുന്നു. കാരണം അവര്‍ ഉല്‍പ്പാദനം കുറയ്ക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് ഖത്തര്‍ വര്‍ധിപ്പിക്കുന്നത്.
നോര്‍ത്ത് ഡോം, സൗത്ത് പാര്‍സ്
ഖത്തറിന്റെ വടക്കന്‍ തീരത്തുള്ള നോര്‍ത്ത് ഡോം എന്ന വാതക പാടമാണ് ഈ ചെറു രാജ്യത്തിന്റെ ശക്തി. ഈ മേഖല ഇറാനുമായി ചേര്‍ന്ന അതിര്‍ത്തി പങ്കിടുന്നതാണ്. ഇറാന്റെ സൗത്ത് പാര്‍സ് എന്ന വാതക മേഖലയും ഖത്തറിന്റെ പാടങ്ങളോട് ചേര്‍ന്നാണ് കിടക്കുന്നത്.
ഖത്തര്‍ പെട്രോളിയം പറയുന്നു
എന്നാല്‍ ഇതുവരെ എണ്ണ-വാതക ഉല്‍പ്പാദനത്തെ ബാധിച്ചിട്ടില്ലെന്നാണ് ഖത്തര്‍ പെട്രോളിയം അറിയിച്ചിട്ടുള്ളത്. എന്നാല്‍ പ്രതിസന്ധി തുടര്‍ന്നാല്‍ എന്താകുമെന്ന് പറയാനാകില്ലെന്നും അവര്‍ വിശദീകരിക്കുന്നു. കുവൈത്തിന്റെയും പാകിസ്താന്റെയും നേതൃത്വത്തിലുള്ള സമാധാന നീക്കങ്ങളും സജീവമാണ്.
ഖത്തര്‍ ഓഹരികളില്‍ ഉണര്‍വ്
കയറ്റുമതിക്ക് തുറമുഖ മാര്‍ഗം ഖത്തറിന് മുമ്പിലുണ്ട്. കരമാര്‍ഗം മാത്രമാണ് സൗദിയോട് ചേര്‍ന്നുള്ളത്. പക്ഷേ, കയറ്റുമതിക്ക് കുഴപ്പമില്ലെന്ന ഖത്തര്‍ പെട്രോളിയത്തിന്റെ പ്രഖ്യാപനം വന്നതിന് ശേഷം ഖത്തര്‍ ഓഹരികളില്‍ നേരിയ തോതില്‍ ഉണര്‍വ് പ്രകടമായിട്ടുണ്ട്.
സൗദിയും റഷ്യയും തീരുമാനിച്ചത്
എണ്ണ ഉല്‍പ്പാദനം കുറച്ച് വില പിടിച്ചുനിര്‍ത്താന്‍ സൗദി ഉള്‍പ്പെടെയുള്ള ഒപക് രാജ്യങ്ങള്‍ തീരുമാനമെടുത്തിരുന്നു. റഷ്യയും സൗദിയുടെ തീരുമാനത്തെ പിന്തുണച്ചിട്ടുണ്ട്. ചൈനയില്‍ അടുത്തിടെ നടന്ന ഉച്ചകോടിക്കെത്തിയപ്പോഴാണ് സൗദിയും റഷ്യയും ഇതുസംബന്ധിച്ച ധാരണയുണ്ടാക്കിയത്. പിന്നീട് മറ്റു ഒപക് രാജ്യങ്ങളും ഇക്കാര്യം അംഗീകരിക്കുകയായിരുന്നു.
അമേരിക്കയിലേക്കുള്ള കയറ്റുമതി കുറച്ചു
ഈ പശ്ചാത്തലത്തില്‍ അമേരിക്കയിലേക്കുള്ള എണ്ണ കയറ്റുമതി വന്‍തോതില്‍ കുറയ്ക്കാന്‍ സൗദി തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ അമേരിക്ക ആഭ്യന്തര ഉല്‍പ്പാദനം കൂട്ടി വില പിടിച്ചുനിര്‍ത്തുമെന്നാണ് കരുതുന്നത്. സൗദിയുടെ എണ്ണ വരവ് കുറയുന്നത് അമേരിക്കക്ക് തിരിച്ചടിയാണ്. അതുപോലെ തന്നെ ഖത്തറില്‍ നിന്നുള്ള വാതക വരവ് കുറയുന്നത് ലോകത്തെ മൊത്തം ബാധിക്കും.