ഖത്തറും ഇറാനും രഹസ്യചര്‍ച്ച; സൗദിക്കെതിരായ നീക്കം പുറത്ത്, ബഗ്ദാദ് കേന്ദ്രമായി ഗൂഢാലോചന
ഇറാന്‍ സൈന്യത്തിലെ ഖുദ്‌സ് ഫോഴ്‌സിന്റെ കമാന്‍ഡറായ ഖാസിം സുല്‍ത്താനിയുമായി ഖത്തര്‍ വിദേശകാര്യമന്ത്രി ഇറാഖ് തലസ്ഥാനത്ത് കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്.
ദുബായ്: ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ ഭിന്നത രൂക്ഷമായിരിക്കെ ഖത്തര്‍ നടത്തിയ നീക്കങ്ങള്‍ പുറത്തുവരുന്നു. ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനിയും ഇറാന്‍ സൈനിക ഓഫീസറും രഹസ്യമായി കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്.
ഇറാന്‍ സൈന്യത്തിലെ ഖുദ്‌സ് ഫോഴ്‌സിന്റെ കമാന്‍ഡറായ ഖാസിം സുല്‍ത്താനിയുമായി ഖത്തര്‍ വിദേശകാര്യമന്ത്രി ഇറാഖ് തലസ്ഥാനത്ത് കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഖാസിം ഇറാഖില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിയതായിരുന്നു.
അറബ് ഇസ്ലാമിക് ഐക്യം
അറബ് ഇസ്ലാമിക് രാജ്യങ്ങളുടെ ഐക്യത്തില്‍ ഇറാന് ആശങ്കയുണ്ടെന്ന് കൂടിക്കാഴ്ചയില്‍ ഖാസിം അറിയിച്ചിരുന്നുവെന്ന് സൗദി പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇറാഖ് സര്‍ക്കാരാണ് രഹസ്യചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. ഖത്തിറിന് ഇറാഖ് നല്‍കാനുള്ള 50 കോടി ഡോളറിന് പകരമായിരുന്നുവത്രെ ഈ അവസരം നല്‍കല്‍.
ഭീകരതക്കെതിരേ ഒറ്റക്കെട്ട്
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റിയാദില്‍ ഇസ്ലാമിക നേതാക്കള്‍ പങ്കെടുത്ത ഉച്ചകോടിയില്‍ പ്രസംഗിച്ചിരുന്നു. ഭീകരതക്കെതിരേ എല്ലാ പ്രതിനിധികളും ഒറ്റക്കെട്ടായി നിലകൊണ്ടു. എന്നാല്‍ ഈ സമ്മേളനത്തില്‍ ഭീകരതക്കെതിരേ പ്രമേയം പാസാക്കാന്‍ അനുവദിക്കരുതെന്നാണ് ഇറാന്‍ ഖത്തറിനോട് ആവശ്യപ്പെട്ടത്.
മണിക്കൂറുകള്‍ മുമ്പ്
ഖത്തറിന്റെയും ഇറാന്റെയും സംയുക്ത നീക്കം നടന്നത് റിയാദില്‍ ഉച്ചകോടി നടക്കുന്നതിന് മണിക്കൂറുകള്‍ മുമ്പാണെന്ന് ഒക്കാസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രഹസ്യവിവരങ്ങള്‍ കൈമാറുന്നതില്‍ ഇറാനും ഖത്തറും തമ്മില്‍ ബന്ധം കൂടുതല്‍ ശക്തമാക്കിയെന്നാണ് ഇറാഖ് വൃത്തങ്ങള്‍ യോഗത്തെപറ്റി പ്രതികരിച്ചത്.
ഇറാന് ഇടപെടാന്‍ അവസരം ഒരുക്കി
അറബ് ലോകത്തെ കാര്യങ്ങളില്‍ ഇറാന് ഇടപെടാന്‍ അവസരം ഒരുക്കുകയാണ് ഖത്തര്‍ ചെയ്തതെന്നാണ് വിവരങ്ങള്‍. മേഖലയില്‍ ഇറാന്‍ ഭീകരത വളര്‍ത്തുന്നുവെന്ന് സുന്നി രാജ്യങ്ങളുടെ ഏറെ കാലമായുള്ള ആരോപണമാണ്. അറബ് രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇറാന്‍ ഇടപെടുന്നുവെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.
ഇറാനെതിരായ നീക്കം
റിയാദില്‍ നടന്ന സമ്മേളനം ഇറാനെതിരായ നീക്കത്തിന്റെ ഭാഗമാണെന്ന് ഇറാന്‍ ആരോപിക്കുന്നു. ഈ പരാമര്‍ശം ശരിവയ്ക്കുന്ന തരത്തിലാണ് പാകിസ്താനും പ്രതികരിച്ചത്. ഇറാനാണ് മേഖലയില്‍ പ്രശ്‌നമുണ്ടാക്കുന്നതെന്നാണ് അമേരിക്ക ആരോപിച്ചത്. ഇതിനെതിരേ പാകിസ്താനിലെ തെഹ്രീക്കെ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇംറാന്‍ ഖാന്‍ രംഗത്തെത്തിയിരുന്നു.
അറബ് നേതാക്കളുടെ സമ്മതത്തോടെ
അമേരിക്കന്‍ പ്രസിഡന്റിന്റെ ഈ ആരോപണം അറബ് നേതാക്കളുടെ സമ്മതത്തോടെയായിരുന്നു. ബഹ്‌റൈനില്‍ ഇറാന്‍ ഇടപെടുന്നുവെന്ന് ഏറെ കാലമായുള്ള ആരോപണമാണ്. ബഹ്‌റൈനില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെല്ലാം ഇറാന്‍ ഫണ്ട് നല്‍കി നടത്തിയതെന്നാണ് ആരോപണം.
യമനിലെ ഹൂഥികള്‍
യമനിലെ ഹൂഥികള്‍ക്ക് പിന്നിലും ഇറാനാണ്. അതുകൊണ്ടു തന്നെയാണ് ഹൂഥികള്‍ക്കെതിരേ സൗദി നേതൃത്വത്തില്‍ സഖ്യസേന യുദ്ധത്തിന് ഇറങ്ങിയത്. പുതിയ പശ്ചാത്തലത്തില്‍ ഖത്തര്‍ സൈന്യത്തെ യമന്‍ പോരാട്ടത്തില്‍ നിന്ന് സൗദി പുറത്താക്കിയിട്ടുണ്ട്. ഖത്തറുമായി ബന്ധം വിച്ഛേദിച്ചുവെന്ന് യമനും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഉപരോധം തളര്‍ത്തില്ലെന്നാണ് ഖത്തര്‍ പ്രതികരിച്ചത്.
തിങ്കളാഴ്ച സംഭവിച്ചത് ഇതാണ്
ബഹ്‌റൈന്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചതായി പ്രഖ്യാപിക്കുന്നു. തൊട്ടുപിന്നാലെ സൗദി അറേബ്യയും സമാന നിലപാടെടുക്കുന്നു. യുഎഇയും ഈജിപ്തും യമനും അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഖത്തറുമായുള്ള കര-നാവിക-വ്യോമ ബന്ധം അവസാനിപ്പിച്ചു. ഇത്തിഹാദ് എയര്‍വേയ്‌സ് ഉള്‍പ്പെടെ പ്രധാന വിമാന സര്‍വീസുകളെല്ലാം ദോഹയിലേക്കുള്ള യാത്ര റദ്ദാക്കിയിട്ടുണ്ട്.
യുദ്ധമായി മാറുമോ
അറബ് ലീഗിലെ പ്രധാന രാജ്യങ്ങളാണ് ഭിന്നിച്ച് നില്‍ക്കുന്നത്. ഈ ഭിന്നത രൂക്ഷമായി യുദ്ധമായി മാറുമോ എന്ന ആശങ്കയും മേഖലയിലുണ്ട്. ഖത്തറിനൊപ്പം കുവൈത്ത് നില്‍ക്കാനുള്ള സാധ്യതയും തള്ളാനാവില്ല. കാരണം ഈ രണ്ട് രാജ്യങ്ങള്‍ക്കെതിരേയും യുഎഇയുടെ അമേരിക്കന്‍ അംബാസഡര്‍ നടത്തിയ നീക്കങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.
ഒടുവിലെ സംഭവം ഇതാണ്
ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ തര്‍ക്കം രൂക്ഷമാകാന്‍ കാരണമായ ഏറ്റവും ഒടുവിലെ സംഭവം ഇതാണ്. ഖത്തര്‍ വാര്‍ത്താ ഏജന്‍സിയില്‍ ഇറാന്‍, പാലസ്തീനിലെ ഹമാസ്, ലബ്‌നാനിലെ ഹിസ്ബുല്ല എന്നിവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വാര്‍ത്ത വന്നു. ഷിയാക്കളായ ഇറാനെയും ഹിസ്ബുല്ലയും അറബ് ലോകത്തെ പ്രധാന രാജ്യങ്ങളെല്ലാം എതിര്‍ക്കുന്നവരാണ്.
ഖത്തറിന്റെ വിശദീകരണം
എന്നാല്‍ ഈ സംഭവത്തില്‍ വാര്‍ത്താ ഏജന്‍സിക്ക് ബന്ധമില്ലെന്നും വെബ്‌സൈറ്റില്‍ ഹാക്കര്‍മാരുടെ ആക്രമണമാണ് സംഭവിച്ചതെന്നുമായിരുന്നു ഖത്തറിന്റെ വിശദീകരണം. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹാമിദ് അല്‍ഥാനി പറയുന്നു എന്ന രീതിയില്‍ വ്യാജ വാര്‍ത്തയാണ് വന്നതെന്നും അവര്‍ വിശദീകിച്ചു.
ഖത്തറിനെ അവഗണിച്ചു
എന്നാല്‍ പ്രമുഖ അറബ് മാധ്യമങ്ങള്‍ ആദ്യ സംഭവം കൊടുത്തെങ്കിലും ഖത്തറിന്റെ വിശദീകരണം നല്‍കിയില്ല. യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്‌കൈ ന്യൂസ് അറബ്ബിയ്യയും അല്‍ അറബിയ്യയുമെല്ലാം ഖത്തറിനെതിരായ വാര്‍ത്തകളാണ് നല്‍കിയത്. അമേരിക്കന്‍ വിദേശ നയത്തെ രൂക്ഷമായി വിമര്‍ശിക്കുന്ന ഭാഗങ്ങളും ഖത്തര്‍ ന്യൂസ് ഏജന്‍സിയില്‍ വന്നിരുന്നു.