അധ്യാപകർ താലിബാൻ പിടിയിൽ, ഭീകരരെ കൊന്നുതള്ളാൻ മടിയില്ലെന്ന് ട്രംപ്; ആശങ്കയോടെ ഗൾഫ് മേഖല
നവംബറിലാണ് അഫ്ഗാനിസ്ഥാനിൽ അധ്യാപകരായിരുന്ന അമേരിക്കൻ പൌരനും, ഓസ്ട്രേലിയൻ പൌരനും താലിബാന്റെ പിടിയിലാകുന്നത്
കാബൂള്‍: തട്ടിക്കൊണ്ടുപോയ അമേരിക്കന്‍ പൗരന്‌റേയും ഓസ്‌ട്രേലിയന്‍ പൗരന്‌റേയും വീഡിയോ താലിബാന്‍ പുറത്ത് വിട്ടു. അഫ്ഗാനിസ്ഥാനില്‍ നിന്ന് കാണാതായ അധ്യാപകരായ കെവിന്‍ കിംഗിന്‌റേയും തിമോതി വീക്‌സിന്‌റെയും വീഡിയോ ആണ് താലിബാന്‍ പുറത്ത് വിട്ടത്.
അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ കോളേജ് ഓഫ് ഫോറിന്‍ സ്റ്റഡീസിലെ അധ്യാപകരാണ് കെവിനും തിമോതിയും. ക്യാമ്പസില്‍ എത്തിയ സായുധ താലിബാന്‍ സംഘമാണ് ഇരുവരേയും തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ആയിരുന്നു സംഭവം. എന്നാല്‍ ഇവര്‍ ജീവനോടെ ഉണ്ടോ എന്നതിനെ കുറിച്ച് വ്യക്തത ഉണ്ടായിരുന്നില്ല.
ജനുവരി ആദ്യവാരത്തില്‍ ചിത്രീകരിച്ച വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. താടിയും മുടിയും വളര്‍ത്തി ക്ഷീണിച്ച് അവശരായ നിലയിലാണ് ഇരുവരും. തങ്ങളെ മോചിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ ഉടന്‍ ചെയ്യണമെന്നും അധ്യാപകര്‍ ആവശ്യപ്പെടുന്നു. ഇരുവരെയും നന്നായി സംരക്ഷിക്കുന്നുണ്ടെന്ന ശബ്ദ സന്ദേശവും ഇതിന് ഒപ്പം ഉണ്ട്.
വീഡിയോയുടെ ആധികാരികത സംബന്ധിച്ച് അമേരിക്കയും ഓസ്‌ട്രേലിയയും ഒന്നും പ്രതികരിച്ചിട്ടില്ല. ബന്ദികളെ മോചിപ്പിക്കാന്‍ ഭീകര്‍ തയ്യാറാവണമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്‌റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്.
അധ്യാപകരെ മോചിപ്പിച്ചില്ലെങ്കില്‍ താലിബാൻ ഭീകരരെ ഒന്നടങ്കം കൊന്നൊടുക്കുമെന്നാണ് ട്രംപിന്‌റെ മുന്നറിയിപ്പ്. അഫ്ഗാന്‍ഭരണകൂടുമായി യോജിച്ച് മോചനത്തിനായി ഊര്‍ജ്ജിത ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് ഓസ്‌ട്രേലിയ അറിയിച്ചു.
അഫ്ഗാന്‍ സര്‍ക്കാരുമായി ചേര്‍ന്ന് സംയുക്ത സൈനിക മുന്നേറ്റത്തിനാണ് അമേരിക്ക തയ്യാറെടുക്കുന്നത്. കഴിഞ്ഞ നവംബറില്‍ നടന്ന സൈനിക ആക്രമണത്തില്‍ 27 പേരാണ് മരിച്ചത്. കുര്‍ദ്ദുകളുടെ കയ്യില്‍ നിന്ന് അഫ്ഗാന്‌റെ ചില പ്രദേശങ്ങള്‍ പിടിച്ചെടുക്കാനും സംയുക്ത സേനക്ക് ആയി.