പശ്ചിമേഷ്യയില്‍ പിറക്കുന്നത് പുതിയ സഖ്യം, ഐസിസിന് കിട്ടാന്‍ പോവുന്നത് എട്ടിന്റെ പണി!
ബാഗ്ദാദിലെത്തിയ തുര്‍ക്കി പ്രധാനമന്ത്രി യില്‍ദിരിം ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുമായും കുര്‍ദിസ്താന്‍ പ്രസിഡന്റ് മസ്ഊദ് ബര്‍സാനിയുമായും ചര്‍ച്ച നടത്തി.
ബാഗ്ദാദ്: ഏറെ കാലത്തെ ഭിന്നതകള്‍ മാറ്റിവച്ച് തുര്‍ക്കിയും ഇറാഖും തമ്മില്‍ ബന്ധം ശക്തമാവുന്നു. തുര്‍ക്കി പ്രധാനമന്ത്രി ബിനാലി യില്‍ദിരിമിന്റെ ഇറാഖ് സന്ദര്‍ശനം ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍. ബാഗ്ദാദിലെത്തിയ യില്‍ദിരിം ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുമായും കുര്‍ദിസ്താന്‍ പ്രസിഡന്റ് മസ്ഊദ് ബര്‍സാനിയുമായും ചര്‍ച്ച നടത്തി. മൂന്ന് വിഭാഗങ്ങളും ഒന്നാവുന്നത് ഐസിസിന് കനത്ത തിരിച്ചടിയാണ്.
കുര്‍ദുകളുമായും ഇറാഖുമായും ബന്ധം ശക്തമാക്കാനാണ് തുര്‍ക്കിയുടെ തീരുമാനം. ബാഗ്ദാദിലേക്ക് യാത്ര പുറപ്പെടും മുമ്പ് യില്‍ദിരിം ഇതുസംബന്ധിച്ച് തുറന്നുപറയുകയും ചെയ്തു. തുര്‍ക്കിയുടെ ശത്രുക്കളുടെ എണ്ണം കുറയ്ക്കുകയും സൗഹൃദരാജ്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയുമായി പുതിയ നയമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇസ്രായേലുമായും റഷ്യയുമായും തുര്‍ക്കി ബന്ധം മെച്ചപ്പെടുത്തിയ കാര്യവും യില്‍ദിരിം സൂചിപ്പിച്ചു.
ഇറാഖുമായി ബന്ധം വഷളായത് തുര്‍ക്കിയുടെ സമ്പദ് വ്യവസ്ഥയെ മോശമായി ബാധിച്ചിരുന്നു. ഇരുരാജ്യങ്ങളും പുതിയ ബന്ധത്തിനാണ് തുടക്കമിടുന്നതെന്ന് ഇരുനേതാക്കളും ചര്‍ച്ചക്ക് ശേഷം പ്രതികരിച്ചു. സിറിയയില്‍ പറ്റിയ തെറ്റ് ഇറാഖില്‍ ആവര്‍ത്തിക്കാതിരിക്കാനാണ് തുര്‍ക്കി ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് മുന്‍ അംബാസഡര്‍ അലി തുയ്ഗാന്‍ പറഞ്ഞു.
തുര്‍ക്കിയും ഇറാഖും ഒന്നിക്കുന്നത് ഐസിസിനെതിരായ പോരാട്ടത്തിന് ശക്തിപകരും. ഐസിസിന് മാത്രമല്ല, തുര്‍ക്കിയില്‍ ഇടക്കിടെ ആക്രമണം നടത്തുന്ന കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പികെകെ)ക്കും തിരിച്ചടിയാണ് പുതിയ സഖ്യം. ഇറാഖിന്റെ മണ്ണില്‍ തുര്‍ക്കിക്കെതിരായ പികെകെയുടെ ഒരു നീക്കവും വച്ചുപൊറുപ്പിക്കില്ലെന്ന് അബാദി വ്യക്തമാക്കി.
പടിഞ്ഞാറന്‍ മൊസൂളിലെ സിന്‍ജാറില്‍ പികെകെ അവരുടെ കേന്ദ്രം വളര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ തുര്‍ക്കിക്ക് ആശങ്ക നിലനില്‍ക്കെയാണ് ഇറാഖ് പ്രധാനമന്ത്രിയുടെ പ്രസ്താവന. ഇറാഖുമായി സഖ്യമുണ്ടാക്കുന്നതിലൂടെ തുര്‍ക്കി ലക്ഷ്യമിടുന്ന പ്രധാന കാര്യങ്ങളിലൊന്ന് കുര്‍ദ് വിമതരുടെ ശല്യം അവസാനിപ്പിക്കുക എന്നതാണ്.
സിന്‍ജാറില്‍ നിന്നു പികെകെയെ പുറത്താക്കാന്‍ ശ്രമിക്കുമെന്ന് കുര്‍ദിസ്താന്‍ പ്രധാനമന്ത്രി നെജിര്‍വാന്‍ ബര്‍സാനിയും വ്യക്തമാക്കി. ഇറാഖില്‍ തുര്‍ക്കി സേന കടക്കുന്നതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രധാന തര്‍ക്കത്തിന് കാരണം. ഐസിസില്‍ നിന്നു മൊസൂള്‍ സ്വതന്ത്രമാക്കാനാണ് തങ്ങളുടെ ശ്രമമെന്നാണ് തുര്‍ക്കിയുടെ നിലപാട്. തുര്‍ക്കി സേനയുടെ ആവശ്യം തങ്ങള്‍ക്കില്ലെന്നാണ് ഇക്കാര്യത്തില്‍ ഇറാഖ് പ്രധാനമന്ത്രി മാസങ്ങള്‍ക്ക് മുമ്പ് പറഞ്ഞത്.
സുന്നി ഭൂരിപക്ഷ പ്രദേശമായ ഇറാഖിലെ മൊസൂള്‍ 2014 ജൂണിലാണ് ഐസിസിന്റെ നിയന്ത്രണത്തിലായത്. ഒന്നം ലോക യുദ്ധ ശേഷം തങ്ങളില്‍ നിന്നു നിയമവിരുദ്ധമായി വേര്‍പ്പെടുത്തിയ സ്ഥലമാണിതെന്നാണ് തുര്‍ക്കി അടുത്തിടെ വരെ പറഞ്ഞിരുന്നത്. എന്നാല്‍ തുര്‍ക്കി പ്രസിഡന്റായ ശേഷം എര്‍ദോഗാന്‍ പറഞ്ഞത്, മൊസൂള്‍ മൊസൂള്‍ക്കാരുടേതാണെന്നാണ്.
തുര്‍ക്കിയും ഇറാഖും ബന്ധം ശക്തിപ്പെടുത്തുന്നത് മേഖലയില്‍ പുതിയ മുന്നേറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചേക്കും. ഷിയ ഭൂരിപക്ഷമാണ് നിലവിലെ ഇറാഖ് ഭരണകൂടം. എന്നാല്‍ തുര്‍ക്കിയാവട്ടെ സുന്നി ഇസ്ലാമികരും. തുര്‍ക്കിയുടെ ലക്ഷ്യം സാമ്പത്തികവും സ്വസുരക്ഷയുമാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.