ഖത്തറിനെതിരെ യുഎഇയുടെ കടുത്ത നീക്കം; ജിസിസിയില്‍ നിന്നു പുറത്ത്, അക്കൗണ്ടുകള്‍ മരവിപ്പിക്കും
ഖത്തറുമായി ബന്ധമുള്ള വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക് എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ദുബായ്: ഖത്തറിനെതിരേ കടുത്ത നീക്കം നടത്താന്‍ യുഎഇ ഭരണകൂടത്തിന്റെ തീരുമാനം. സൗദി സഖ്യം മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ പാലിക്കില്ലെന്ന് ഖത്തര്‍ വ്യക്തമാക്കിയതോടെയാണ് യുഎഇ കടുത്ത നീക്കങ്ങള്‍ നടത്തുന്നത്. ഖത്തറിനെ ജിസിസി കൂട്ടായ്മയില്‍ നിന്നു പുറത്താക്കുമെന്ന് യുഎഇ വിദേശകാര്യ മന്ത്രി അന്‍വര്‍ ഗര്‍ഗാഷ് സൂചന നല്‍കി.
ഖത്തറുമായി യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് യുഎഇ മന്ത്രി പറഞ്ഞു. ഖത്തറുമായി ബന്ധമുള്ളവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ എല്ലാ ബാങ്കുകള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗള്‍ഫ് പ്രതിസന്ധി ഉടന്‍ അവസാനിക്കില്ലെന്നാണ് ഇതില്‍ നിന്നു വ്യക്തമാകുന്നത്.
ജിസിസി രാജ്യങ്ങളില്‍ പഴയ അംഗങ്ങള്‍ ഇനി ഉണ്ടാകില്ല. പുതിയ ചില മാറ്റങ്ങള്‍ പ്രകടമാകുകയും ചെയ്യും. ഖത്തര്‍ പ്രതിസന്ധിയുടെ പശ്ചാതലത്തിലാണ് തീരുമാനമെന്നും ഗര്‍ഗാഷ് ട്വിറ്ററില്‍ അറിയിച്ചു.
നിലവിലെ അവസ്ഥ
സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചത്. ആദ്യം 13 നിര്‍ദേശങ്ങളും പിന്നീട് ആറ് നിര്‍ദേശങ്ങളും ഖത്തറിന് മുന്നില്‍ സൗദി സഖ്യം വച്ചിരുന്നു. ഇത് പാലിക്കില്ലെന്ന് ഖത്തര്‍ വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് യുഎഇ മന്ത്രിയുടെ പ്രതികരണം.
ഖത്തറിന്റെത് വാചകമടി മാത്രം
ഖത്തര്‍ പറയുന്നത് ചെയ്യാത്ത കാര്യങ്ങള്‍ മാത്രമാണ്. അവര്‍ മുന്നോട്ട് വയ്ക്കുന്ന നയങ്ങളും മൂല്യങ്ങളും അവര്‍ പാലിക്കുന്നില്ല. പറയുന്നതൊന്നും ചെയ്യുന്നതൊന്നും. ഇത് അംഗീകരിക്കാനാകില്ലെന്നും ഗര്‍ഗാഷ് പറഞ്ഞു.
ജിസിസിയില്‍ പുതിയ രാജ്യങ്ങള്‍
ഖത്തര്‍ തീരുമാനങ്ങള്‍ മാറ്റില്ലെന്നാണ് പറയുന്നത്. ഈ സ്ഥിതി തുടര്‍ന്നാണ് ജിസിസിയില്‍ പുതിയ രാജ്യങ്ങള്‍ കടന്നുവരും. ആ കൂട്ടായ്മ ശക്തിപ്പെടുകയും ചെയ്യുമെന്നും ഗര്‍ഗാഷ് പറഞ്ഞു.
അക്കൗണ്ടുകള്‍ കരിമ്പട്ടികയില്‍
ഖത്തറുമായി ബന്ധമുള്ള വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക് എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൗദി അറേബ്യയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. അക്കൗണ്ടുകള്‍ കരിമ്പട്ടികയില്‍ പെടുത്താനും ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പരമാധികാരമാണ് പ്രധാനം
തങ്ങളുടെ പരമാധികാരം അടിയറവ് പറഞ്ഞുകൊണ്ടുള്ള ഒരു നീക്കത്തിനും തയ്യാറല്ലെന്നാണ് ഖത്തറിന്റെ പ്രഖ്യാപനം. തങ്ങള്‍ സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണ്. എന്നാല്‍ ഉപരോധം ഒരുഭാഗത്ത് നടക്കുമ്പോള്‍ ഒരിക്കലും ചര്‍ച്ചയുണ്ടാകില്ല. ആദ്യം നിങ്ങള്‍ ഉപരോധം അവസാനിപ്പിക്കണം-ഖത്തര്‍ പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്തിയ്യ വ്യക്തമാക്കി.
ഉപരോധം അവസാനിപ്പിക്കണം
വിദേശ നേതാക്കള്‍ പലരും സമാധാന ചര്‍ച്ചയില്‍ പങ്കാളികളാവാന്‍ ആവശ്യപ്പെടുന്നുണ്ട്. പക്ഷേ, ഞങ്ങള്‍ എങ്ങനെ ഉപരോധം പ്രഖ്യാപിച്ചവരുമായി ചര്‍ച്ച നടത്തും. ഉപരോധം അവസാനിപ്പിക്കണമെന്നും അത്തിയ്യ കൂട്ടിച്ചേര്‍ത്തു.
നിയമപരമായി നീങ്ങും
ഉപരോധം പിന്‍വലിച്ചില്ലെങ്കില്‍ തങ്ങള്‍ നിയമപരമായി നീങ്ങും. അന്താരാഷ്ട്ര നിയമ സംവിധാനങ്ങള്‍ ഉപയോഗിക്കാനാണ് തങ്ങളുടെ തീരുമാനം. സൗദി സഖ്യം സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഉപരോധം പിന്‍വലിക്കണമെന്നം അത്തിയ്യ പറഞ്ഞു.
സൈനിക താവളം മാറ്റില്ല
റഷ്യ ടുഡെക്ക് നല്‍കിയ അഭിമുഖത്തിലാണ് ഖത്തര്‍ പ്രതിരോധ മന്ത്രി നിലപാടുകള്‍ വ്യക്തമാക്കിയത്. അമേരിക്കയുടെ ഖത്തറിലെ സൈനിക താവളം മാറ്റി സ്ഥാപിക്കാന്‍ ഇപ്പോള്‍ ആലോചനയില്ലെന്നും മന്ത്രി പറഞ്ഞു.
പ്രകോപനം ഉണ്ടാകേണ്ട
അമേരിക്കയുടെയും തുര്‍ക്കിയുടെയും സൈനിക താവളം ഖത്തറിലുണ്ട്. അത് ഏതെങ്കിലും രാജ്യത്തെ ഭയപ്പെടുത്താനല്ല. ആര്‍ക്കും ഇതില്‍ പ്രകോപനം ഉണ്ടാകേണ്ട കാര്യമില്ലെന്നും അത്തിയ്യ വ്യക്തമാക്കി.
അമേരിക്ക വരെ പറയുന്നു
ഖത്തര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്നാണ് ആരോപണം. അമേരിക്ക വരെ ഇക്കാര്യം സമ്മതിക്കുന്നില്ല. അവര്‍ക്ക് ഖത്തറിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വ്യക്തമായ ബോധ്യമുണ്ടെന്നും സൗദി സഖ്യത്തിന്റേത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്നും മന്ത്രി പറഞ്ഞു.
പ്രശ്‌നപരിഹാരത്തിന് ഇനിയും ശ്രമിക്കും
അതേസമയം, തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ ഗള്‍ഫ് പര്യടനം കഴിഞ്ഞ് അങ്കാറയില്‍ തിരിച്ചെത്തി. ഗള്‍ഫ് പര്യടനം സമ്പൂര്‍ണ വിജയമായിരുന്നുവെന്ന് അദ്ദേഹം പാര്‍ലമെന്റംഗങ്ങളോട് പറഞ്ഞു. ബന്ധങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തിയാണ് തുര്‍ക്കി പ്രസിഡന്റ് തിരിച്ചെത്തിയിരിക്കുന്നതെന്ന് എര്‍ദോഗാന്‍ എകെ പാര്‍ട്ടി നേതാക്കളെ അറിയിച്ചു. ഗള്‍ഫിലെ പ്രശ്‌നപരിഹാരത്തിന് ഇനിയും ശ്രമം തുടരുമെന്നും എര്‍ദോഗാന്‍ കൂട്ടിച്ചേര്‍ത്തു.
പുതിയ ഉപരോധം
സമാധാന ശ്രമങ്ങള്‍ എല്ലാം അവതാളത്തിലാക്കിയാണ് സൗദി സഖ്യം ഖത്തറിനെതിരേ കൂടുതല്‍ ഉപരോധം പ്രഖ്യാപിച്ചത്. ഒമ്പതു സംരഭങ്ങള്‍ക്കും ഒമ്പതു വ്യക്തികള്‍ക്കുമെതിരേകൂടി ഉപരോധം പ്രഖ്യാപിച്ചാണ് വിജ്ഞാപനമിറക്കിയിരിക്കുന്നത്. സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാകുമെന്നാണ് ഇതുവ്യക്തമാക്കുന്നത്.
കുവൈത്തിനും രക്ഷയില്ല
കുവൈത്തിലുള്ള വ്യക്തിക്കെതിരേയും ഉപരോധം പ്രഖ്യാപിച്ചുവെന്നതാണ് പുതിയ വിവാദം. 18 പേരുകളാണ് പുതിയതായി ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുവൈത്തും തുര്‍ക്കിയും അമേരിക്കയും സമാധാന ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കെയാണ് പുതിയ ഉപരോധം. ഇത് മേഖലയില്‍ കൂടുതല്‍ പ്രശ്‌നമുണ്ടാക്കുമെന്നതില്‍ തര്‍ക്കമില്ല.