ബ്രിട്ടനെ കാത്തിരിക്കുന്നത് തൂക്കുമന്ത്രി സഭ!!കൺസർവേറ്റീവ് പാർട്ടിയ്ക്ക് ഭൂരുപക്ഷമില്ല, തിരിച്ചടി!!
വോട്ടെണ്ണലിന്‍റെ തുടക്കത്തിൽ മുന്നിട്ടുനിന്ന ലേബർ പാർട്ടിയായിരുന്നു മുന്നിട്ട് നിന്നത്
ലണ്ടൻ: ബ്രിട്ടനിൽ തൂക്കുമന്ത്രിസഭ. പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ തെരേസ മേയുടെ കൺസർവേറ്റീവ് പാർട്ടിയ്ക്ക് ഭൂരിപക്ഷം നേടാൻ കഴിയാത്തതിനെ തുടർന്നാണിത്. ഇതുവരെ വന്ന ഫലത്തിൻറെ അടിസ്ഥാനത്തിൽ 650 സീറ്റുകളിൽ 290 സീറ്റുകളുമായി കൺസർവേറ്റീസ് പാർട്ടിയാണ് മുന്നിട്ടു നിൽക്കുന്നത്. 249 സീറ്റുകളാണ് ലേബര്‍ പാർട്ടിയ്ക്ക് ലഭിച്ചിട്ടുള്ളത്. വോട്ടെണ്ണലിന്‍റെ തുടക്കത്തിൽ മുന്നിട്ടുനിന്ന ലേബർ പാർട്ടിയെ കൺസർവേറ്റീവ് പാർടി മറികടക്കുകയായിരുന്നു.
തിരഞ്ഞെടുപ്പില്‍ ഒരു പാർട്ടിയ്ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് നിലവിലുള്ള വിലയിരുത്തൽ അതിനാൽ ബ്രിട്ടനിൽ തൂക്കു മന്ത്രിസഭ നിലവിൽ വരാനുള്ള സാധ്യതയാണുള്ളതെന്നാണ് വിലയിരുത്തൽ. 650ൽ 326 സീറ്റുകളുടെ ഭൂരിപക്ഷമാണ് ഭരണത്തിലേറാൻ വേണ്ടത്. കൺസര്‍വേറ്റീവ് പാർട്ടിയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഉറപ്പായതോടെ സർക്കാർ രൂപീകരിക്കാനുള്ള ലേബർ പാർട്ടിയുടെ നീക്കത്തെ മറ്റ് പാർട്ടികള്‍ പിന്തുണയ്ക്കുമെന്നാണ് ബ്രിട്ടനിൽ നിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്കോട്ടിഷ് നാഷണൽ പാർട്ടിയ്ക്ക് 34ഉം ലിബറൽ ഡെമോക്രാറ്റിന് 11ഉം, യൂണിയനിസ്റ്റ് പാർട്ടിയ്ക്ക് 10 സീറ്റുകളുമാണ് നിലവില്‍ ലഭിച്ചിട്ടുള്ളത്.
തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടിയ്ക്ക് തിരിച്ചടിയേറ്റെങ്കിലും സ്വന്തം പാർലമെന്‍റ് മണ്ഡലമായ മെയ്ഡൻ ഹെഡിൽ വിജയം കൈവരിക്കാൻ തെരേസ മേയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കൺസർവേറ്റീവ് പാര്‍ട്ടിയ്ക്ക് തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് പ്രീ പോള്‍ സർവ്വേകൾ വ്യക്തമാക്കുന്നത്. അതേസമയം ലണ്ടനിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഐസിസ് ഭീകരാക്രമണങ്ങളാണ് തെരേസ മേയ്ക്ക് തിരിച്ചടിയായിട്ടുള്ളത്.