ഭീകരവാദ ഭീഷണി ശക്തം: സൈന്യത്തെ വിന്യസിച്ച് ബ്രിട്ടൻ, ഐസിസിന് പണി കിട്ടും!!
ലണ്ടൻ: മാഞ്ചസ്റ്റര്‍ സ്ഫോടനത്തെ തുടർന്ന് ബ്രിട്ടനിൽ സുരക്ഷ വർധിപ്പിച്ചു. ഭീകരാക്രമണ ഭീഷണി വർധിച്ച സാഹചര്യത്തിൽ സൈന്യത്തെ വിന്യസിച്ചതായി ബ്രിട്ടീഷ് പ്രസിഡന്‍റ് തെരേസ മേ പറഞ്ഞു. കുട്ടികൾ ഉൾപ്പെടെ 22 പേരാണ് മാഞ്ചസ്റ്റർ അരീനയിൽ തിങ്കളാഴ്ച അർദ്ധരാത്രിയുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്.
ഭീകരാക്രമണത്തോടെ പൊതുപരിപാടികൾ നടക്കുന്ന സ്ഥലങ്ങളിൽ സൈന്യത്തെയും പോലീസിനെയും വിന്യസിക്കുന്ന നടപടികൾ ശക്തമാക്കിയിട്ടുണ്ട്. സംഗീത പരിപാടികൾ, കായിക പരിപാടികൾ എന്നിവ നടക്കുന്ന സ്ഥലങ്ങളിലാണ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുള്ളത്.
ആക്രമണത്തിന് പിന്നിൽ
മാഞ്ചസ്റ്റര്‍ ആക്രമണത്തിന് പിന്നിൽ 23കാരനായ സൽമാൻ അബേദിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു. 22 പേർ കൊല്ലപ്പെട്ട ആക്രമണത്തിൽ 59 പേർക്ക് പരിക്കേറ്റിരുന്നു. തിങ്കളാഴ്ച അർദ്ധരാത്രി ബ്രിട്ടനിലെ മാഞ്ചസ്റ്റർ സ്റ്റേഡിയത്തിലാണ് സഫോടനമുണ്ടായത്. എന്നാൽ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരും രംഗത്തെത്തിയിട്ടില്ല.
ഭീകരാക്രമണ ഭീഷണി
മാഞ്ചസ്റ്റർ ഭീകരാക്രമണത്തെ തുടർന്ന് ബ്രിട്ടൻ നടത്തിയ അന്വേഷണത്തിൽ ഭീകരാക്രമണ ഭീഷണി വര്‍ധിച്ചതായി കണ്ടെത്തിയിരുന്നു. ഇതെത്തുടർന്നാണ് ബ്രിട്ടൻ പൊതുസ്ഥലങ്ങളിലെ സുരക്ഷ വർധിപ്പിച്ചത്. സർക്കാരിന്‍റെ ക്രൈസിസ് റെസ്പോൺസ് കമ്മിറ്റിയുടെ യോഗത്തിന് ശേഷം തെരേസ മേ പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
സംഗീത പരിപാടിയ്ക്കിടെ
യുഎസ് പോപ്പ് ഗായിക അരിയാന ഗ്രാൻഡെയുടെ സംഗീത പരിപാടിയ്ക്ക് ശേഷം പുറത്തുവരുന്ന സമയത്താണ് സ്ഫോടനമുണ്ടായത്. 21,000 ഓളം പേർ സംഗീത നിശയ്ക്ക് എത്തിയിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം.
തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താൻ
ജൂൺ എട്ടിന് ബ്രിട്ടനിൽ ദേശീയ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മാഞ്ചസ്റ്റർ ആക്രമണം നടക്കുന്നത്. ബ്രിട്ടനിൽ ജനിച്ച് വളർന്ന 23കാരനായ സൽമാൻ അബേദിയാണ് ആക്രമണത്തിന് പിന്നിൽ.